ബ്രഹ്മോസ് മിസൈലുകളുമായി ദൂനാഗിരി! ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റി മൂന്ന് യുദ്ധക്കപ്പലുകൾ കൂടി നാവികസേനയ്ക്ക്
ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കും പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്കും വൻ കുതിപ്പേകിക്കൊണ്ട് തദ്ദേശീയമായി നിർമ്മിച്ച മൂന്ന് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ നാവികസേനയുടെ ഭാഗമാക്കി. കൊൽക്കത്തയിലെ ശ്യാമ പ്രസാദ് മുഖർജി തുറമുഖത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രധാനമന്ത്രി ഈ കപ്പലുകൾ കമ്മീഷൻ ചെയ്തത്. ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും, ആഴക്കടൽ നിരീക്ഷണങ്ങൾ നടത്താനും, അന്തർവാഹിനികളെ തകർക്കാനും ശേഷിയുള്ള ദൂനാഗിരി, സൻശോധക്, അഗ്രേ എന്നീ കപ്പലുകളാണ് ഇനി മുതൽ ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകുന്നത്.
പശ്ചിമ ബംഗാൾ ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി സുവേന്ദു അധികാരി, ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ചടങ്ങിൽ സന്നിഹിതരായിരുന്നു. നാവികസേനയുടെ കരുത്ത് കൂട്ടുന്ന മൂന്ന് കരുത്തന്മാർ പ്രതിരോധ രംഗത്തെ വ്യത്യസ്തമായ മൂന്ന് ഓപ്പറേഷനുകൾക്ക് വേണ്ടിയാണ് ഈ മൂന്ന് കപ്പലുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഐഎൻഎസ് ദൂനാഗിരി: അത്യാധുനിക ആയുധങ്ങളും തദ്ദേശീയമായ സ്റ്റെൽത്ത് സാങ്കേതികവിദ്യയും ഉൾക്കൊള്ളിച്ച അത്യന്തം മാരക പ്രഹരശേഷിയുള്ള യുദ്ധക്കപ്പലാണിത്. ഉപരിതലത്തിൽ നിന്ന് ഉപരിതലത്തിലേക്ക് തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലുകളും മധ്യദൂര ഉപരിതല-വ്യോമ മിസൈൽ സംവിധാനങ്ങളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ദീർഘദൂര സമുദ്ര ദൌത്യങ്ങളിൽ ശത്രുക്കളെ തകർക്കാൻ ഇതിന് സമാനതകളില്ലാത്ത ശേഷിയുണ്ട്.
ഐഎൻഎസ് സൻശോധക്: സർവേ വെസൽ വിഭാഗത്തിൽപ്പെട്ട നാലാമത്തെ വലിയ കപ്പലാണിത്. തീരദേശങ്ങളിലും ആഴക്കടലിലും ഹൈഡ്രോഗ്രാഫിക് സർവേകൾ നടത്തുന്നതിനും പ്രതിരോധ-സിവിൽ ആവശ്യങ്ങൾക്കായി സമുദ്രശാസ്ത്ര, ഭൗമശാസ്ത്ര വിവരങ്ങൾ ശേഖരിക്കുന്നതിനും ഇത് സഹായിക്കും. സ്വയം നിയന്ത്രിത അണ്ടർവാട്ടർ വാഹനങ്ങളും റിമോട്ടായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഇതിലുണ്ട്.
ഐഎൻഎസ് അഗ്രേ: അർണാല ക്ലാസ് വിഭാഗത്തിൽപ്പെട്ട നാലാമത്തെ ആന്റി-സബ്‌മറൈൻ യുദ്ധക്കപ്പലാണിത്. ആഴം കുറഞ്ഞ തീരദേശ മേഖലകളിൽ ഒളിച്ചിരിക്കുന്ന ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി തകർക്കാൻ ഇത് സഹായിക്കും. ഭാരം കുറഞ്ഞ ടോർപ്പിഡോകളും തദ്ദേശീയമായ റോക്കറ്റ് ലോഞ്ചറുകളും ആഴം കുറഞ്ഞ കടലിലെ സോണാർ സംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്.
പ്രതിരോധത്തിൽ സ്വയംപര്യാപ്തത
ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പ്രതിരോധ നയത്തെക്കുറിച്ചും സ്വയംപര്യാപ്തതയെക്കുറിച്ചും ശക്തമായ വാക്കുകളിലാണ് പ്രതികരിച്ചത്. ഇന്ത്യ ഇനി വെറും ആയുധങ്ങൾ വാങ്ങുന്ന രാജ്യം മാത്രമായി തുടരില്ലെന്നും നമ്മുടെ സായുധ സേനയെ ലോക രാജ്യങ്ങളുടെ കച്ചവട വിപണിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത്, ഇന്ത്യൻ വ്യവസായങ്ങളുടെയും എഞ്ചിനീയർമാരുടെയും തൊഴിലാളികളുടെയും കഠിനാധ്വാനത്തിലൂടെ നിർമ്മിച്ച ഈ മൂന്ന് കപ്പലുകളും പുതിയ ഇന്ത്യയുടെ മൂന്ന് സുപ്രധാന തീരുമാനങ്ങളുടെ പ്രതീകമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ സമുദ്ര സുരക്ഷയുള്ള രാജ്യത്തിന് മാത്രമേ ശക്തമായ സാമ്പത്തിക, തന്ത്രപ്രധാന സ്വാധീനം ചെലുത്താനാകൂ എന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന് സമർപ്പിച്ചപ്പോൾ തുടങ്ങിയ യാത്ര, ഇപ്പോൾ ഈ മൂന്ന് അത്യാധുനിക കപ്പലുകളിൽ എത്തിനിൽക്കുമ്പോൾ അത് ഇന്ത്യയുടെ വളരുന്ന സ്വാധീനത്തിന്റെ വിളംബരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications