കൊവിഡ് കാലത്ത് ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ റെയില്‍വെ, എല്ലാ ട്രെയിനും കൃത്യസമയത്ത്; അപൂർവനേട്ടം..!
ദില്ലി: ചരിത്രത്തില്‍ ആദ്യമായി എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ചതായി ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. ജൂലായി ഒന്നിന് രാജ്യത്താകമാനം സര്‍വീസ് നടത്തിയ എല്ലാ ട്രെയിനുകളും കൃത്യസമയം പാലിച്ചിട്ടുണ്ടെന്ന് റെയിവെ അറിയിച്ചു. എല്ലാ സ്റ്റേഷനുകളിലും എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ സമയം കൃത്യമായി പാലിക്കാന്‍ കഴിഞ്ഞു. ഇതിന് മുമ്പ് ജൂണ്‍ 23ന് ഒരു ട്രെയിന്‍ ഒഴികെ ബാക്കി എല്ലാ ട്രെയനികളും കൃത്യസമയം പാലിച്ചിരുന്നു.
ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ റെയില്‍വെ സമയത്തിന്റെ കാര്യത്തില്‍ കൃത്യത പാലിക്കുന്നത്. ഇതിനു മുമ്പുള്ളതില്‍ വച്ച് ഏറ്റവും മികച്ചത് ജൂണ്‍ 23നായിരുന്നു. 99.54 ശതമാനമായിരുന്നു അന്നത്തെ നിരക്ക്. അന്ന് ഒരു ട്രെയിന്‍ മാത്രമാണ് വൈകിയത്. ഇന്ത്യന്‍ റെയില്‍വെ ചരിത്രം സൃഷ്ടിച്ചത് ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വെ മന്ത്രി ട്വീറ്റും ചെയ്തിരുന്നു.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് സ്പെഷ്യല്‍ ട്രെയനുകള് മാത്രമാണ് സര്‍വീസ് നടത്തുന്നത്. രാജ്യത്ത് ആഗസ്റ്റ് 12വരെ എക്സ്പ്രസ്, മെയിലുകള്‍, പാസഞ്ചര്‍ സര്‍വീസുകള്‍ എന്നിവ റദ്ദാക്കിയിരുന്നു. 12 ജോഡി രാജധാനി പ്രത്യേക ട്രെയിനുകളാണ് മേയ് 12 മുതല്‍ രാജ്യത്ത് സര്‍വീസ് നടത്തിയത്. ജൂണ്‍ ഒന്ന് മുതല്‍ ഇത് 100 എണ്ണമായി വര്‍ദ്ധിപ്പിച്ചിരുന്നു.
Recommended Video
മെയ് 12 മുതലാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനും മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ സഹായിക്കുന്നതിനുമാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. കൊറോണ രോഗം രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് റെയില്‍വെയുടെ സര്‍വീസ് ആഗസ്റ്റ് 12വരെ ഉണ്ടാവില്ലെന്ന് അറിയിച്ചത്.. ട്രെയിന്‍ സര്‍വീസ് ആരംഭിച്ചാല്‍ കൊറോണ വീണ്ടും ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
ഇതിനിടെ ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ ഈ നടപടിയോട് ക്ഷമിക്കില്ലെന്നാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി പറഞ്ഞത്.
രാജ്യത്തെ 151 പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വ്വീസ് നടത്താന്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് കേന്ദ്രം നിര്‍ദ്ദേശം ക്ഷണിച്ചിരുന്നു. റെയില്‍വേയുടെ പുതിയ തിരുമാന പ്രകാരം 35 വര്‍ഷത്തേക്ക് സ്വകാര്യ കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താം. റെയില്‍വേ സാധരണക്കാരുടെ ജീവനാഡിയാണ്. സര്‍ക്കാര്‍ അത് അവരില്‍ നിന്ന് തട്ടിയെടുക്കുകയാണ്. നിങ്ങള്‍ക്ക് കഴിയുന്നതൊക്കെ എടുത്തോളൂ, എന്നാല്‍ ഓര്‍ക്കുക, ജനങ്ങള്‍ ഇതിന് ഉചിതമായ മറുപടി നല്‍കും, രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.