മഹാരാഷ്ട്ര സർക്കാർ കനിഞ്ഞില്ല, കേന്ദ്രമന്ത്രി ഇടപെട്ടു, 5 വയസ്സുളള കുഞ്ഞിന്റെ ജീവൻ രക്ഷിച്ച് റെയിൽവേ
ദില്ലി: രാജ്യമൊട്ടാകെ കൊവിഡ് ആശങ്കയിലാണ്. ലോക്ക്ഡൗണില്‍ എല്ലാം നിലച്ചിരിക്കുന്നു. നാളെ എന്താകും എന്നതിനെക്കുറിച്ചുളള ആശങ്ക ഓരോ മനുഷ്യനുമുണ്ട്. ഈ അവസ്ഥയിലും നന്മയുടെതായി ചില വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. കഴിഞ്ഞ ദിവസം അഞ്ച് വയസ്സുളള കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിയുടെ ഇടപെടലാണ് അഞ്ച് വയസ്സുളള കുട്ടിക്ക് തുണയായത്. കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയും മെട്രോയും വിമാന സര്‍വ്വീസും അടക്കം മെയ് മൂന്ന് വരെ നിര്‍ത്തി വെച്ചിരിക്കുകയാണ്. സ്വകാര്യ വാഹനങ്ങളെയും കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കുന്നുളളൂ.
കര്‍ണാടകത്തിലെ ബെല്‍ഗാവി സ്വദേശിയായ അഞ്ച് വയസ്സുകാരി ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ്. പൂനെയിലുളള ഡോക്ടറാണ് കുട്ടിയെ ചികിത്സിച്ചിരുന്നത്. കുട്ടിയുടെ ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് പൂനൈയില്‍ നിന്ന് വേണം കര്‍ണാടകത്തിലേക്ക് എത്തിക്കാന്‍. എന്നാല്‍ ലോക്ക്ഡൗണ്‍ കാരണം മരുന്ന് ഇത്രയും ദൂരത്തില്‍ എത്തിക്കാനുളള എല്ലാ വഴികളും അടഞ്ഞിരുന്നു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ മഹാരാഷ്ട്രയിലെ അധികൃതരെ ബന്ധപ്പെട്ടു. പൂനൈയിലുളള ബന്ധുക്കള്‍ക്ക് മരുന്നുമായി ബെല്‍ഗാവി വരെ യാത്ര ചെയ്യാനുളള അനുമതിക്കായി അപേ്ക്ഷിച്ചു. എന്നാല്‍ സര്‍ക്കാര്‍ കനിഞ്ഞില്ല. തുടര്‍ന്നാണ് മാതാപിതാക്കള്‍ കേന്ദ്രമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുന്നത്. ബെല്‍ഗാവിയില്‍ നിന്നുളള എംപി കൂടിയാണ് കേന്ദ്ര റെയില്‍വേ സഹമന്ത്രിയായ സുരേഷ് അംഗാഡി. വിവരം അറിഞ്ഞ ഉടനെ മന്ത്രി പൂനെയിലെ റെയില്‍വേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു.
മരുന്ന് ബന്ധുക്കള്‍ പൂനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. ബെല്‍ഗാവി വഴി യാത്ര ചെയ്യുന്ന ഒരു ചരക്ക് തീവണ്ടിയിലാണ് മരുന്ന് കയറ്റി അയച്ചത്. തൊട്ടടുത്ത ദിവസം തന്നെ കുട്ടിക്കുളള മരുന്ന് സുരക്ഷിതമായി ബെല്‍ഗാവിയില്‍ എത്തിച്ചു. ഇക്കാര്യം റെയില്‍വേ ജീവനക്കാര്‍ ഉറപ്പാക്കിയെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ബെല്‍ഗാവി റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാര്‍ മരുന്ന് കുട്ടിയുടെ വീട്ടിലെത്തിക്കുകയും ചെയ്തു.