നാണക്കേട്; ട്രെയിനിൽ നിന്ന് യാത്രക്കാർ അടിച്ചുമാറ്റിയത് 104 കോടിയുടെ ബെഡ്ഷീറ്റുകളും ടവലുകളും!
കാശും കൊടുത്ത് എസി ടിക്കറ്റുമെടുത്ത് വലിയ മാന്യൻമാരെപ്പോലെ ട്രെയിനിൽ കയറുന്ന ചിലരുടെ കയ്യിലിരിപ്പ് കേട്ടാൽ ആരുമൊന്ന് മൂക്കത്ത് വിരൽവെച്ചുപോകും! ട്രെയിനിൽ കിടക്കാൻ തരുന്ന ബെഡ്ഷീറ്റും ടവലുമൊക്കെ നൈസായിട്ട് സ്വന്തം ബാഗിലിട്ട് വീട്ടിലേക്ക് കൊണ്ടുപോകുന്ന വമ്പൻ കള്ളൻമാരാണ് നമ്മുടെ നാട്ടിലെ പല യാത്രക്കാരും. 2022 ജനുവരി മുതൽ 2026 മെയ് വരെയുള്ള കഴിഞ്ഞ നാല് വർഷത്തെ മാത്രം ചുരുങ്ങിയ കാലത്തിനിടെ 1.27 കോടിയിലധികം ബെഡ്ഷീറ്റുകളും ടവലുകളും ബ്ലാങ്കറ്റുകളുമാണ് യാത്രക്കാർ അവരുടെ ബാഗിലാക്കി നൈസായിട്ട് മുക്കിയത്. ട്രെയിൻ കയറുന്ന ആയിരത്തിൽ ഒരാൾ എന്ന കണക്കിനാണ് ഈ സാധനങ്ങൾ അടിച്ചുമാറ്റുന്നത്. ഒരു വർഷത്തെ കണക്ക് നോക്കുമ്പോൾ ഇത്തരം മോഷണങ്ങൾ 56 ശതമാനമാണ് കൂടിയിരിക്കുന്നത്.
ഈ വൻ മോഷണം കാരണം റെയിൽവേയ്ക്ക് ഈ സാധനങ്ങൾ സപ്ലൈ ചെയ്യുന്ന കമ്പനികൾക്ക് ഉണ്ടായ നഷ്ടം ചെറുതൊന്നുമല്ല; ഏകദേശം 104.51 കോടി രൂപയുടേതാണ്! എന്നാൽ ഇതിലേറ്റവും സങ്കടമുള്ള കാര്യം, യാത്രക്കാർ കൊണ്ടുപോകുന്ന ഈ സാധനങ്ങളുടെ പണം മുഴുവൻ ഈ കോച്ചുകളിൽ നമ്മളെ സഹായിക്കാൻ നിൽക്കുന്ന പാവപ്പെട്ട അറ്റൻഡർമാരുടെ ശമ്പളത്തിൽ നിന്നാണ് കരാറുകാർ പിടിക്കുന്നത്. ദിവസത്തിന് വെറും 700 രൂപ മാത്രം കൂലി കിട്ടുന്ന ഈ പാവങ്ങളുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും ഇങ്ങനെ 2000 മുതൽ 3000 രൂപ വരെയാണ് സാധനങ്ങൾ നഷ്ടപ്പെടുന്നതിന് പിഴയായി പിടിച്ചുവെക്കുന്നത്. ഒരു തലയിണ പോയാൽ 115 രൂപ, ബെഡ്ഷീറ്റിന് 198 രൂപ, ടവലിന് 48 രൂപ, ബ്ലാങ്കറ്റിന് 343 രൂപ എന്നിങ്ങനെയാണ് ഇവരുടെ കയ്യിൽ നിന്ന് ഈടാക്കുന്നത്. നഷ്ടം സഹിക്കാൻ വയ്യാതെ ചില ട്രെയിനുകളിൽ യാത്രക്കാർ ചോദിച്ചാൽ മാത്രം ടവൽ കൊടുത്താൽ മതിയെന്ന അവസ്ഥയിലാണ് ഇപ്പോൾ ജീവനക്കാർ.

ഇത്തരത്തിൽ വൻ തുക ശമ്പളത്തിൽ നിന്ന് നഷ്ടപ്പെടുമ്പോൾ അത് തങ്ങളുടെ കുടുംബത്തിന്റെ പട്ടിണിക്കാണ് കാരണമാകുന്നതെന്ന് അറ്റൻഡർമാർ സങ്കടത്തോടെ പറയുന്നു. ഒരു മാസം മുഴുവൻ അവധിയില്ലാതെ ജോലി ചെയ്താൽ പോലും കയ്യിൽ കിട്ടുന്നത് വെറും 21,000 രൂപയാണ്. അതിൽ നിന്നാണ് മോഷണം പോയ തുണികളുടെ പേരിൽ വലിയൊരു തുക കരാറുകാർ കവർന്നു കൊണ്ടുപോകുന്നത്. പലപ്പോഴും യാത്രക്കാർ ഇറങ്ങിപ്പോയ ശേഷമാണ് സാധനം നഷ്ടപ്പെട്ട വിവരം ഇവർ അറിയുന്നത് തന്നെ.
റെയിൽവേയുടെ വിവിധ സ്ഥലങ്ങൾ നോക്കിയാൽ രാജസ്ഥാനിലെ ബികാനീർ ഡിവിഷനിലാണ് ഏറ്റവും കൂടുതൽ മോഷണം നടന്നിരിക്കുന്നത്. ഇവിടെ മാത്രം 25 ലക്ഷത്തിലധികം സാധനങ്ങൾ കാണാതായിട്ടുണ്ട്. തൊട്ടുപിന്നിൽ റാഞ്ചിയും ഡൽഹിയുമാണ് ഉള്ളത്. മുംബൈ, അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലും വലിയ തോതിൽ മോഷണം നടക്കുന്നുണ്ട്. ആളുകൾ ഏറ്റവും കൂടുതൽ അടിച്ചുമാറ്റുന്നത് കൊണ്ടുപോകാൻ ഏറ്റവും എളുപ്പമുള്ള ചെറിയ ഫേസ് ടവലുകളാണ് (ഏകദേശം 46.54 ലക്ഷം എണ്ണം). രണ്ടാമത് ബെഡ്ഷീറ്റുകളും, അതിനുപിന്നാലെ തലയിണ കവറുകളും ബ്ലാങ്കറ്റുകളുമാണ് ഏറ്റവും കൂടുതൽ നഷ്ടപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ നാണക്കേടിന്റെ കണക്കുകൾക്കിടയിലും നമ്മുടെ കേരളത്തിലെ പാലക്കാട് ഡിവിഷനിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ഡിവിഷനിലും ഒരു മോഷണം പോലും നടന്നിട്ടില്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്. കേരളത്തിലെ യാത്രക്കാരുടെ ഉയർന്ന സാംസ്കാരിക ബോധമാണ് ഇത് കാണിക്കുന്നത്.
ഈ വിഷയം അതീവ ഗുരുതരമാണെന്നും മോഷ്ടാക്കളെ പിടികൂടാൻ കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നുമാണ് റെയിൽവേ മന്ത്രാലയം പറയുന്നത്. ട്രെയിൻ ഇറങ്ങുന്നതിന് 30 മിനിറ്റ് മുൻപ് യാത്രക്കാരിൽ നിന്ന് ബെഡ്ഷീറ്റും ടവലും തിരികെ വാങ്ങണമെന്ന പഴയ നിയമം ഇപ്പോൾ റെയിൽവേ വീണ്ടും കർശനമാക്കിയിട്ടുണ്ട്. പുതിയ കോച്ചുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക, മൊബൈൽ ആപ്പുകൾ വഴി സാധനങ്ങളുടെ കണക്കുകൾ കൃത്യമായി സൂക്ഷിക്കുക, കൂടുതൽ സുരക്ഷാ ജീവനക്കാരെ കോച്ചുകളിൽ വിന്യസിക്കുക തുടങ്ങിയ കാര്യങ്ങൾ റെയിൽവേ ചെയ്യുന്നുണ്ട്. റെയിൽവേ നിയമപ്രകാരം ഇത്തരം സാധനങ്ങൾ മോഷ്ടിക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്നും സംശയം തോന്നുന്ന യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കാൻ ആർപിഎഫിന് പൂർണ്ണ അധികാരമുണ്ടെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നുണ്ട്. പിടിയിലായാൽ കനത്ത പിഴയും ജയിൽ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.












Click it and Unblock the Notifications