രൂപ തകർന്നടിയുന്നു; വിനിമയ മൂല്യം എഴുപതിൽ എത്താൻ സാധ്യത; അവസരം മുതലാക്കി പ്രവാസികൾ
മുംബൈ: ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ചയുടെ റെക്കോർഡിൽ. ഇന്നലെ 69.10 എന്ന നിലയിലേക്ക് കൂപ്പ് കുത്തിയ രൂപ വൈകുന്നേരത്തോടെ 68.78 ആയി നില മെച്ചപ്പെടുത്തി. നിക്ഷേപകരും ബാങ്കുകളും ഡോളര്‍ വാങ്ങിക്കൂട്ടുകയാണ്. അമേരിക്കന്‍ പ്രസിഡന്റിന്റെ ചില തീരുമാനങ്ങളും വിപണിയില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
2016 നവംബർ 24നായിരുന്നു ഇതിന് മുൻപ് രൂപ എത്രയും തകർച്ച നേരിടുന്നത്. 68.86വരെ അന്ന് രൂപയുടെ മൂല്യം താഴ്ന്നിരുന്നു. ഇക്കൊല്ലം രൂപയുടെ മൂല്യം 7.7 ശതമാനം കുറഞ്ഞിട്ടുണ്ട്. വിപണിയിൽ ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡോളറിന് 70 രൂപ എന്ന നിരക്കിലേക്ക് ഇന്ത്യൻ കറൻസിയുടെ വിനിമയ മൂല്യം താഴുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.
കാരണങ്ങൾ
രാജ്യാന്തര വിപണിയിൽ ക്രൂഡോയിലിന്റെ വില കുതിച്ചുയരുകയാണ്. ഇതോടെ ഡോളറിനുള്ള ആവശ്യക്കാരും വർദ്ധിച്ചു. ഉപരോധം തുടരുന്നതിനാൽ ഇറാനിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടെ എണ്ണ വിലകൂടിയതും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്നും പണം പിൻവലിക്കുന്നതും രൂപയുടെ മേലുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചിട്ടുണ്ട്.
ദുരിതങ്ങൾ
രൂപയുടെ മൂല്യം ഇടിയുന്നതോടു കൂടി ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് വില ഉയരാൻ ഇടയാക്കും. രൂപ നില മെച്ചപ്പെടുത്തിയില്ലെങ്കിൽ വരും ദിവസങ്ങളിൽ എണ്ണ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇതോടെ ഇന്ത്യയിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുകയും ചെയ്യും. വിദേശ പഠനത്തിന്റെയും ചെലവ് വർദ്ധിക്കും. വാഹനങ്ങൾക്കും ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും വില കൂടും.
വ്യാപാര തർക്കം
അമേരിക്കയുമായുള്ള വ്യാപാരതർക്കവും രൂപയുടെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതിയുമായി ബന്ധപ്പെട്ട അസംതൃപ്തികളാണ് ഇതിന് കാരണം. യു എസ് - ചൈന വ്യാപാരത്തർക്കങ്ങളും ബാധിച്ചിട്ടുണ്ട്.
ഓഹരി വിപണി
രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതും, യുഎസ്- ചൈന വ്യപാരത്തർക്കം ആഗോള വിപണിയിലുണ്ടാക്കിയ ചലനങ്ങളും ഓഹരി വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബിഎസ്ഇ സൂചിക 174.47 പോയിന്റും എൻഎസ്ഇ നിഫ്റ്റി 82.30 പോയിന്റും ഇടിഞ്ഞു. ഉപരോധം ഏർപ്പെടുത്തിയതോടെ ഇറാനിൽ നിന്ന് എണ്ണ വാങ്ങരുതെന്നുള്ള അമേരിക്കയുടെ നിർദ്ദേശത്തോടെ എണ്ണ വില ബാരലിന് 78 ഡോളരിലേക്ക് കടന്നിട്ടുണ്ട്. വെനസ്വേല, ലിബിയ,കാനഡ രാജ്യങ്ങളുമായുള്ള വിതരണ പ്രശ്നങ്ങളും വില ഉയരാൻ കാരണമായിട്ടുണ്ട്.
നിരക്ക് ഉയർന്നു
വിലയിടിഞ്ഞതോടെ യുഎഇ ദിർഹം -രൂപ വിനിമയ നിരക്ക് ഉയർന്നു. ഇന്നലെ ഒരു ദിർഹത്തിന് 18.74 വരെ ലഭ്യമായിരുന്നു. രൂപയിനിയും കൂപ്പുകുത്തിയാൽ വിനിമയനിരക്ക് ഇനിയും ഉയരാനാണ് സാധ്യത. ഖത്തർ റിയാലുമായുള്ള വിനിമയ നിരക്ക് 18.70 ആയി ഉയർന്നു
പ്രവാസികൾക്ക് നേട്ടം
രൂപയുടെ തകർന്നപ്പോൾ നേട്ടം കൊയ്തത് പ്രവാസികളാണ് . വിനിമയ നിരക്കിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്ന തിരക്കിലായിരുന്നു പ്രവാസികൾ. വിദേശ നാണയത്തെ കൂടുതലായി ആശ്രയിക്കുന്ന രാജ്യമായതിനാല്‍ ഇന്ത്യയ്ക്ക് പ്രവാസികളുടെ കാര്യത്തില്‍ മാത്രമാണ് ഈ ഘട്ടത്തില്‍ പ്രതീക്ഷ. അതേസമയംതന്നെ ആഭ്യന്തര സാമ്പത്തിക രംഗത്ത് ആശങ്കയും. കഴിഞ്ഞമാസം രൂപയുടെ മൂല്യം ഇടിഞ്ഞപ്പോള്‍ വന്‍തോതില്‍ പ്രവാസികള്‍ പണമയച്ചിരുന്നു.
മറ്റു രാജ്യങ്ങളും
ഫിലിപ്പൈൻസ് കറൻസി പെസോയും ഇന്തൊനേഷ്യൻ കറൻസി റുപിയയും രൂപയ്ക്ക് സമാനമായി മൂല്യത്തകർച്ച നേരിടുകയാണ്. 2013ൽ ഉണ്ടായതുപോലെ ഇന്ത്യൻ കറൻസിക്ക് തകർച്ച ഉണ്ടാവില്ലെന്ന നിലപാടിലാണ് സർക്കാർ അധികൃതർ. 2500 കോടി ഡോളർ വരെ വിറ്റഴിക്കാൻ റിസർവ് ബാങ്കിന് കഴിയും . വിനിമയ വിപണിയിൽ ഡോളർ കൂടുതൽ എത്തിച്ചാൽ ഡോളറിന് വില കുറയും. 41007 കോടി ഡോളറാണ് നിലവിൽ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം