ഊർമിള മദോണ്ഡ്കര്‍ കോൺഗ്രസിൽ നിന്നും രാജിവെച്ചു; പക്ഷെ ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞത് ഇതാണ്
മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബോളിവുഡ് താരം ഊർമിള മദോണ്ഡകർ കോൺഗ്രസിൽ എത്തുന്നത്. മുബൈ നോർത്തിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മുംബൈ കോൺഗ്രിലെ സജീവ സാന്നിധ്യമായി ഊർമിള മാറിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം 5 മാസം നീണ്ടുനിന്ന തന്റെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് ഊർമിള പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയിലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തിയാണ് ഊർമിളയുടെ പടിയിറക്കം.
ഇങ്ങനെയല്ല ഒരു മന്ത്രിയെ കാണാൻ വരേണ്ടത്; കരിപ്പൂർ വിമാനത്താവള ഡയറക്ടറെ ശാസിച്ച് കേന്ദ്രമന്ത്രി
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഊർമിളയെ പോലെ ജനപ്രിയയായ ഒരു താരം പാർട്ടി വിടുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. പ്രത്യേകിച്ച് ഊർമിള ഉന്നയിക്കുന്ന ആരോപണങ്ങളും നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഊർമിള കോൺഗ്രസിൽ നിന്നും പുറത്ത് വരികയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞവരുടെ എണ്ണം കുറവല്ല. എന്തുകൊണ്ടാണ് കോൺഗ്രസ് വിട്ടതെന്ന പ്രസക്തമായ ചോദ്യത്തിന് പകരം ഊർമിളയുടെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട മറ്റൊരു കാര്യമാണ് കൂടുതൽ ആളുകളും ഗൂഗിളിൽ തിരഞ്ഞത്.
കോൺഗ്രസിൽ നിന്നും പുറത്ത്
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കാര്യമായ പ്രതീക്ഷകളൊന്നും ഇല്ലാതിരുന്ന മണ്ഡലമാണ് മുംബൈ നോർത്ത്. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണം ഉത്സവമാക്കി മാറ്റി ഊർമിള മണ്ഡലത്തിൽ നിറഞ്ഞുനിന്നതോടെ മുംബൈ നോർത്തിൽ അത്ഭുതം പ്രതീക്ഷിച്ച പ്രവർത്തകരും അണികളും കുറവല്ല. എന്നാൽ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ നാല് ലക്ഷത്തിൽപരം വോട്ടുകൾക്കാണ് ഊർമിള പരാജയപ്പെട്ടത്. ഇതിനിടെ നിരവധി വിവാദങ്ങളും ഊർമിളയുമായി ബന്ധപ്പെട്ട് ഉണ്ടായി. മുംബൈ പാർട്ടി അധ്യക്ഷന് ഊർമിള അയച്ച കത്ത് ചോർത്തി മാധ്യമങ്ങൾക്ക് നൽകിയിരുന്നു. ഇതിന്മേൽ നടപടിയുണ്ടായില്ല. കോൺഗ്രസ് വക്താവായിരുന്ന പ്രിയങ്ക ചതുർവേദി പാർട്ടി വിടാൻ കാരണം ഊർമിളയ്ക്ക് മുംബൈ നോർത്ത് സീറ്റ് കൊടുത്തതുകൊണ്ടാണെന്നും ആരോപണം ഉയർന്നിരുന്നു.
ചേരിപ്പോരിന് താനില്ല
പാർട്ടിയിലെ തൊഴുത്തിൽകുത്തും വഞ്ചനയുമാണ് കോൺഗ്രസ് വിടാൻ കാരണമായി ഊർമിള ചൂണ്ടിക്കാട്ടുന്നത്. അധ്യക്ഷനായിരുന്ന മിലിന്ദ് ഡിയോറയ്ക്കയച്ച കത്ത് ചോർന്നത് പാർട്ടിയിലുള്ള തന്റെ വിശ്വാസം നഷ്ടപ്പെടുത്തിയെന്നും ഊർമിള പറയുന്നു. ഉള്‍പ്പോരില്‍ താല്‍പ്പര്യമില്ല. പ്രത്യയശാസ്ത്രത്തിലും ആദര്‍ശത്തിലും ഉറച്ചുനില്‍ക്കുന്നുവെന്നും ഊര്‍മിള വ്യക്തമാക്കി. പാർട്ടി പ്രവർത്തനത്തിൽ മോശം പ്രകടനം കാഴ്ചവെച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന ഊർമിളയുടെ ആവശ്യം നേതൃത്വം അംഗീകരിച്ചില്ലെന്ന് മാത്രമല്ല ഇവർക്ക് പുതിയ ചുമതലകൾ നൽകുകയും ചെയ്തു. ഇതും ഊർമിള കോൺഗ്രസ് വിടാൻ ഒരു കാരണമായി.
ഗൂഗിളിൽ തിരഞ്ഞെത്
ഊർമിള കോൺഗ്രസിൽ നിന്നും രാജിവെച്ചതിന് പിന്നാലെ എന്നിനാണ് അവർ രാജിവെച്ചതെന്നോ, അതിലേക്ക് നയിച്ച സാഹചര്യങ്ങളോ അറിയാനായി ഇന്ത്യക്കാർ ഗൂഗിളിലെ ആശ്രയിച്ചിരിക്കാം. എന്നാൽ ഊർമിള മദോണ്ഡ്കറുടെ വിവാഹക്കാര്യമാണ് കൂടുതൽ ആളുകളും തിരഞ്ഞതെന്നാണ് രസകരമായ വസ്തുത. Urmila Matondkar marriage, Urmila Matondkar husband, Urmila Matondkar husband തുടങ്ങിയ വാക്കുകൾ ഏറ്റവും അധികം സെർച്ച് ചെയ്യപ്പെട്ട ഒരു ദിവസമാണ് കടന്നുപോയതെന്നാണ് ഗൂഗിൾ സെർച്ച് ട്രെൻഡുകൾ വ്യക്തമാക്കുന്നത്.
എന്തുകൊണ്ട്?
ഗൂഗിൾ ട്രെൻഡ് റിപ്പോർട്ടുകൾ പുറത്ത് വന്നതിന് സമൂഹ്യമാധ്യമങ്ങളിൽ ഇതിനെക്കുറിച്ച് ചർച്ചകളും കൊഴുക്കുകയാണ്. കോൺഗ്രസ് വിടാനുള്ള ഊർമിളയുടെ തീരുമാനവും അവരുടെ കുടുംബവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. ഒരു വനിതാ രാഷ്ട്രീയ നേതാവ് വാർത്തകളിൽ ഇടം പിടിച്ചാൽ അവരുടെ കുടുംബം, കുട്ടികൾ, ഭർത്താവ് തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിൻരെ ഔചിത്യം മനസിലാകുന്നില്ലെന്ന് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നു. രാഷ്ട്രീയത്തിലെ സ്ത്രീകൾക്ക് അവരുടെ കുടുംബത്തിനും ഭർത്താവിനും അതീതമായ ഒരു വ്യക്തിത്വം ഉണ്ട്. അത് അംഗികരിക്കാനുള്ള ഭൂരിഭാഗം ഇന്ത്യക്കാരുടെയും വിമുഖതയാണ് ഇത് വ്യക്തമാക്കുന്നതെന്നും വിമർശനം ഉയരുന്നു. കശ്മീരി മോഡലും ബിസിനസ്സുകാരനുമായ മൊഹ്സിൻ അക്തറാണ് ഊർമിളയുടെ ഭർത്താവ്