ഇന്ത്യാക്കാരുടെ കൈയ്യിൽ ഉള്ളത് 5000,000,000,000 ഡോളറിന്റെ സ്വർണ്ണം; വൻ പദ്ധതിയുമായി കേന്ദ്രം
ഇന്ത്യക്കാരുടെ സ്വർണ്ണത്തോടുള്ള കമ്പം ലോകപ്രസിദ്ധമാണ്. എന്നാൽ ഈ സ്വർണ്ണപ്രേമം സാധാരണക്കാർക്ക് ഒരു സമ്പാദ്യമാണെങ്കിലും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് പലപ്പോഴും വലിയൊരു തലവേദനയാണ് സൃഷ്ടിക്കുന്നത്. കാരണം, ഇന്ത്യക്കാർ ഓരോ വർഷവും വാങ്ങിക്കൂട്ടുന്ന സ്വർണ്ണത്തിന്റെ സിംഹഭാഗവും വിദേശത്തുനിന്നും വൻതോതിൽ ഡോളർ ചിലവഴിച്ചാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. ഇങ്ങനെ വാങ്ങുന്ന സ്വർണ്ണം പിന്നീട് വീടുകളിലെ ലോക്കറുകളിലോ അലമാരകളിലോ വെറുതെ കിടക്കുകയാണ് പതിവ്. അടുത്ത വർഷവും ഇതേപോലെ കോടിക്കണക്കിന് ഡോളർ നൽകി വീണ്ടും സ്വർണ്ണം ഇറക്കുമതി ചെയ്യേണ്ടി വരുന്നു. ഈ ഒരു പ്രതിസന്ധിക്ക് പരിഹാരം കാണാനും വീടുകളിൽ വെറുതെയിരിക്കുന്ന സ്വർണ്ണത്തെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കായി ഉപയോഗിക്കാനും പുതിയൊരു നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും.
രാജ്യത്തെ ജനങ്ങൾക്ക് തങ്ങളുടെ പക്കലുള്ള സ്വർണ്ണം ബാങ്കുകളിൽ നിക്ഷേപിച്ച് പലിശ വരുമാനം നേടാനായി 2015-ൽ തുടങ്ങിയ 'ഗോൾഡ് മോണിറ്റൈസേഷൻ സ്കീം' (Gold Monetisation Scheme) കൂടുതൽ ആകർഷകമായ രീതിയിൽ പരിഷ്കരിച്ച് വീണ്ടും അവതരിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. വരാനിരിക്കുന്ന ഉത്സവ സീസണിന് മുന്നോടിയായി ഇതിന്റെ പ്രഖ്യാപനം ഉണ്ടായേക്കും. ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ, ഇതാദ്യമായി പ്രാദേശിക സ്വർണ്ണ വ്യാപാരികളെ കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു എന്നതാണ്.
5 ട്രില്യൺ ഡോളറിന്റെ സ്വർണ്ണ മല
വിവിധ പഠന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ വീടുകളിലും ക്ഷേത്രങ്ങളിലുമായി ഏകദേശം 25,000 മുതൽ 50,000 ടൺ വരെ സ്വർണ്ണം വെറുതെ കിടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി സ്വർണ്ണവിലയിലുണ്ടായ വൻ വർദ്ധനവ് കാരണം ഈ സ്വർണ്ണശേഖരത്തിന്റെ ആകെ മൂല്യം 5 ട്രില്യൺ ഡോളറിലധികം (ഏകദേശം 5 ലക്ഷം കോടി ഡോളർ) വരും. ഇത് ഇന്ത്യയുടെ ആകെ ജിഡിപിയുടെ 125 ശതമാനത്തോളമാണ്. ലോകത്തിലെ ഏറ്റവും വലിയ കേന്ദ്ര ബാങ്കുകളുടെ പക്കലുള്ള ഔദ്യോഗിക സ്വർണ്ണ ശേഖരത്തേക്കാൾ കൂടുതലാണിത്. ഇത്രയും വലിയൊരു സമ്പത്ത് സാമ്പത്തിക വിപണിക്ക് പുറത്ത് യാതൊരു പ്രയോജനവുമില്ലാതെ കിടക്കുന്നതാണ് അധികാരികളെ ചിന്തിപ്പിക്കുന്നത്.

മറുവശത്ത്, സ്വർണ്ണ ഇറക്കുമതി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ദോഷകരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം ഇന്ത്യ 71.9 ബില്യൺ ഡോളർ ചിലവഴിച്ചാണ് 721 ടൺ സ്വർണ്ണം ഇറക്കുമതി ചെയ്തത്. ഇന്ധനം കഴിഞ്ഞാൽ രാജ്യത്തിന്റെ വ്യാപാര കമ്മി കൂട്ടുന്നതിൽ പ്രധാന പങ്ക് സ്വർണ്ണത്തിനാണ്. ഈ പശ്ചാത്തലത്തിലാണ് രാജ്യത്തിനകത്തുള്ള സ്വർണ്ണം തന്നെ വിപണിയിലേക്ക് റീസൈക്കിൾ ചെയ്ത് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്.
വ്യാപാരികൾ വരുന്നതോടെ പദ്ധതി എങ്ങനെ മാറും?
മുൻപ് ബാങ്കുകൾ വഴി മാത്രം ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ ജനങ്ങളിൽ നിന്നും വലിയ പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പരമ്പരാഗതമായി കൈമാറി വന്ന ആഭരണങ്ങൾ ഉരുക്കാൻ ആളുകൾക്ക് മടിയായിരുന്നു. കൂടാതെ ബാങ്കുകളിലെ കനത്ത നടപടിക്രമങ്ങളും കുറഞ്ഞ പലിശയും ഇതിന് കാരണമായി. എന്നാൽ പുതിയ തീരുമാനപ്രകാരം ആളുകൾക്ക് തങ്ങൾ കാലങ്ങളായി വിശ്വസിക്കുന്ന അടുത്തുള്ള ജ്വല്ലറികളിൽ ചെന്ന് സ്വർണ്ണം നിക്ഷേപിക്കാനാകും.
സ്വർണ്ണത്തിന്റെ മാറ്റും മൂല്യവും പരിശോധിക്കാനും അത് ശേഖരിക്കാനുമുള്ള സൗകര്യം ജ്വല്ലറികൾക്ക് ഉള്ളതിനാൽ ഉപഭോക്താക്കൾക്ക് ഇത് കൂടുതൽ എളുപ്പമാകും. ജ്വല്ലറികൾ ഈ സ്വർണ്ണം വാങ്ങി അംഗീകൃത റിഫൈനറികളിലേക്കും ബാങ്കുകളിലേക്കും കൈമാറും. ഇതിന് പകരമായി വ്യാപാരികൾക്ക് ഒരു നിശ്ചിത സർവീസ് ഫീസും ലഭിക്കും. ഇങ്ങനെ ശേഖരിക്കുന്ന സ്വർണ്ണം പിന്നീട് ആഭരണ നിർമ്മാണത്തിനായി കുറഞ്ഞ പലിശയ്ക്ക് വ്യാപാരികൾക്ക് തന്നെ ലോണായി നൽകാൻ സാധിക്കും. ഇത് വഴി വിദേശത്തുനിന്നുള്ള സ്വർണ്ണ ഇറക്കുമതി വലിയ തോതിൽ കുറയ്ക്കാനാകും.
ഇന്ത്യക്കാർക്ക് തങ്ങളുടെ സ്വർണ്ണം എന്നെന്നേക്കുമായി ബാങ്കിൽ നിക്ഷേപിക്കുന്നതിനേക്കാൾ താല്പര്യമുള്ളത് അത് പണയം വെച്ച് ലോൺ എടുക്കാനാണ്. അതുകൊണ്ടാണ് മുത്തൂറ്റ്, മണപ്പുറം പോലുള്ള സ്വർണ്ണ വായ്പ കമ്പനികളുടെ പക്കൽ മാത്രം പല വിദേശ രാജ്യങ്ങളുടെയും ഔദ്യോഗിക ശേഖരത്തേക്കാൾ കൂടുതൽ (ഏകദേശം 334 ടൺ) സ്വർണ്ണം പണയമായി ഇരിക്കുന്നത്. സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം തങ്ങളുടെ പക്കൽ തന്നെ ഇരിക്കുമെന്ന ഉറപ്പാണ് ഇതിന് ആളുകളെ പ്രേരിപ്പിക്കുന്നത്.
ഇന്ത്യൻ വീടുകളിലെ സ്വർണ്ണ ശേഖരത്തിന്റെ വെറും രണ്ട് ശതമാനം എങ്കിലും എല്ലാ വർഷവും ഈ പദ്ധതി വഴി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലേക്ക് എത്തിക്കാൻ സാധിച്ചാൽ, അത് 2047 ഓടെ ഇന്ത്യയുടെ ജിഡിപിയിലേക്ക് വലിയൊരു തുക അധികമായി സംഭാവന ചെയ്യാൻ കാരണമാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. കേവലം ഇറക്കുമതി നിയന്ത്രണങ്ങൾ കൊണ്ട് മാത്രം സ്വർണ്ണ പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്നും, രാജ്യത്തിനുള്ളിലെ സ്വർണ്ണത്തെ കൃത്യമായി ഉപയോഗിക്കുകയാണ് പോംവഴിയെന്നുമാണ് പുതിയ മാറ്റങ്ങളിലൂടെ സർക്കാർ വ്യക്തമാക്കുന്നത്.












Click it and Unblock the Notifications