ഇനി ജിഎസ്ടിയെ ആരും കുറ്റം പറയേണ്ട; ജിഡിപിയിൽ വർധന, മൊത്ത ആഭ്യന്തര ഉത്പാദനം വര്‍ധിച്ചു
ദില്ലി: ചരക്ക്, സോവന നികുതി നടപ്പാക്കിയത് തിരിച്ചടിയായില്ല. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പ്പാദനത്തിൽ വർധനയുണ്ടായെന്ന് റിപ്പോർട്ട്. ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയത് തിരിച്ചടിയായെന്ന വിമര്‍ശങ്ങള്‍ക്കിടെയാണ് രണ്ടാം പാദത്തില്‍ വളര്‍ച്ചാ നിരക്ക് വര്‍ധിച്ചിട്ടുള്ളത്.ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ഇതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. 6.3 ശതമാനം വളര്‍ച്ചാ നിരക്കാണ് രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. ആദ്യ പാദത്തില്‍ 5.7 രേഖപ്പെടുത്തിയ വളര്‍ച്ചാ നിരക്കാണ് രണ്ടാം പാദത്തില്‍ വര്‍ധിച്ചത്.
അഞ്ച് പാദങ്ങളില്‍ ജി.ഡി.പി കുറഞ്ഞതിന് പിന്നാലെയാണ് വര്‍ധന രേഖപ്പെടുത്തിയിട്ടുള്ളത്. ഏഴ് ശതമാനം രേഖപ്പെടുത്തിയ ഉദ്പാദന രംഗത്തെ വളര്‍ച്ചയാണ് ജിഡിപി നിരക്ക് ഉയര്‍ത്തിയത്. എന്നാല്‍ കാര്‍ഷിക മേഖല മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.1 ശതമാനം മാത്രമാണ് വളര്‍ന്നത്. കഴിഞ്ഞ പാദത്തിൽ ജിഡിപി വളർച്ചാ നിരക്ക് 5.7 ശതമാനത്തിലേക്കു താഴ്ന്നത് ഏറെ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ജിഎസ്ടി നടപ്പാക്കിയതിലെ അപാകതയാണ് ഇതിനു കാരണമെന്നായിരുന്നു വിലയിരുത്തൽ. ഇതിനു പിന്നാലെയാണ് ജിഡിപി വളർച്ചാ നിരക്കിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപഭോക്താവിന് മേല്‍ വന്‍ നികുതിഭാരം
നികുതിക്ക് മേല്‍ നികുതി എന്ന സങ്കല്‍പ്പമാണ് ഏകീകൃത നികുതി സമ്പ്രദായം കൊണ്ടുവരുന്ന ചരക്കു സേവന നികുതി രാജ്യസഭ പാസാക്കിയതോടെ ഇല്ലാതായത്. ഉപഭോക്താക്കളിലേക്ക് ഉല്‍പന്നങ്ങളും സേവനങ്ങളും എത്തുന്നതിനിടെ നികുതിക്ക് മേല്‍ നികുതി കൊടുക്കുന്നത് വഴി ഉപഭോക്താവിന് മേല്‍ വന്‍ നികുതിഭാരമാണ് ഉണ്ടായിരുന്നത്. ഏകീകൃത നികുതി നിരക്ക് വരുന്നതിലൂടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുകയായിരുന്നു. ഉത്പന്നങ്ങള്‍ക്ക് ഒറ്റ നികുതി മാത്രമേ ഈടാക്കൂ എന്നതാണ് ജി എസ് ടിയുടെ മറ്റൊരു പ്രത്യേകത. ജി ഡി പിയുടെ വളര്‍ച്ചയ്ക്കും സുതാര്യതയ്ക്കും വഴി തുറക്കുന്ന ജി എസ് ടി ബില്ലിനെ 90കളിലെ സാമ്പത്തിക പരിഷ്‌കരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കരണ നടപടിയായിട്ടാണ് വിദഗ്ധര്‍ കണ്ടത്.
ഇന്ത്യ മുഴുവൻ ഒരു നികുതി
ഇന്ത്യ ഒട്ടാകെ ഒരേ ഒരു നികുതിഘടനയാണ് ചരക്കു സേവന നികുതി അഥവാ ഗുഡ്‌സ് ആന്‍ഡ് സര്‍വ്വീസസ് ടാക്‌സ് എന്ന ജി എസ് ടി വിഭാവനം ചെയ്യുന്നത്. ഏകീകൃത നികുതി സമ്പ്രദായം ഏര്‍പ്പെടുത്തുന്നതോടെ ജി ഡി പിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്ന് നേരത്തെ കേന്ദര സർക്കാർ വ്യക്തമാക്കിയിരുന്നു. ഒരു ഉല്‍പ്പന്നത്തിന് ഒന്നിലധികം നികുതി വേണ്ട എന്നതായിരുന്നു ജിഎസ്ടിയിലെ ആകർഷണം. കേന്ദ്രവാറ്റ്, സംസ്ഥാനവാറ്റ് എന്നിവ ഇനി ഉണ്ടാകില്ല. സെന്‍ട്രല്‍ എക്സൈസ് ഡ്യൂട്ടി, മെഡിക്കല്‍ എക്സൈസ് ഡ്യൂട്ടി, ടെക്സ്റ്റൈല്‍സ് എക്സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, പ്രത്യേക അധിക കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള സര്‍ചാര്‍ജുകള്‍ തുടങ്ങിയ കേന്ദ്ര നികുതികള്‍ ഇല്ലാതാകുകയായിരുന്നു.
വാണിജ്യ- വ്യവസായ മേഖലയ്ക്കും ദീര്‍ഘകാല നേട്ടമുണ്ടാക്കും
സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റ നികുതി - ഇതാണ് ജി എസ് ടി അനുകൂലികളുടെ പ്രധാന പോയിന്റ്. എല്ലാ സംസ്ഥാനങ്ങളിലും ഒരേ നികുതിനിരക്ക് വരുന്നത് സംസ്ഥാനങ്ങള്‍ക്കും ഉപഭോക്താക്കള്‍ക്കും വാണിജ്യ- വ്യവസായ മേഖലയ്ക്കും ദീര്‍ഘകാല നേട്ടമുണ്ടാക്കുമെന്ന് കേന്ദ്ര ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. നികുതി സംവിധാനം സുഗമമാവുന്നതോടെ നികുതി ശൃംഖല കൂടുതല്‍ വിപുലമാവുകയും നികുതിവെട്ടിപ്പ് പരമാവധി കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജിഎസ്ടി നടപ്പിലാക്കിയത്.
വന്‍കിട ഉല്‍പാദകര്‍ക്കും വ്യാപാരികള്‍ക്കും മാത്രം
ജിഎസ്ടികൊണ്ട് വന്‍കിട ഉല്‍പാദകര്‍ക്കും വ്യാപാരികള്‍ക്കും മാത്രമായിരിക്കും ഇതുകൊണ്ട് നേട്ടമുണ്ടാവുക എന്ന് എതിർപ്പുകളും ഉണ്ടായിരുന്നു. വില്‍പനനികുതി പിരിവില്‍ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇതു ബാധിക്കുമെന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ ഉല്‍പാദനമുള്ള സംസ്ഥാനങ്ങള്‍ക്ക് ജി എസ് ടി നഷ്ടമുണ്ടാക്കുമെന്നാണ് തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങൾ വാദിച്ചിരുന്നത്.