സാമ്പത്തിക മാന്ദ്യം അതിരൂക്ഷം, ഇന്ത്യയിലെ സാധാരണക്കാർ തൊഴിലിനായുള്ള പോരാട്ടത്തില്‍
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഭരണത്തിലെത്തി 6 മാസം പിന്നിടവെ ഇന്ത്യയിലെ തൊഴില്‍ വിപണി ഓരോ ദിവസം കഴിയുമ്പോഴും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. രാജ്യത്തെ എല്ലാ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമാണ്. കൂലിപ്പണിക്കാരനെന്നോ കുത്തക കമ്പനിയിലെ തൊഴിലാളിയെന്നോ വ്യത്യാസം ഇപ്പോഴില്ല. ബഹുരാഷ്ട്ര കുത്തക കമ്പനികളിലടക്കം വലിയ തോതിലുള്ള പിരിച്ചു വിടലാണ് ദിവസേനയെന്നോണം നടക്കുന്നത്.
കോടികളുടെ ജലസേചന അഴിമതിയിൽ അജിത് പവാറിന് ക്ലീന്‍ ചിറ്റ്, ഫട്നാവിസ് സർക്കാർ വീണതിന് തൊട്ട് പിറകെ!
ഐടി മേഖലയും വാഹന വിപണിയും ഒരു പോലെ തകര്‍ന്നു. സര്‍ക്കാര്‍ ജോലിയാണ് സുരക്ഷിത മേഖലയെന്ന് കരുതി സമാധാനിക്കുന്ന അതേ സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബിഎസ്എന്‍എല്ലിലും എച്ച്എഎല്ലിലുമൊക്കെ സമരം നടക്കുന്നത്. ടെലികോം മേഖലയും പ്രതിസന്ധിയില്‍, മിക്ക വ്യവസായ ശാലകളും അടച്ചു പൂട്ടലിന്റെ വക്കില്‍. അതിലുമൊക്കെ മോശമാണ് ദിവസ വേതനത്തിന് ജോലിയെടുക്കുന്ന ഇന്ത്യയിലെ കൂലിപ്പണിക്കാരന്റെ അവസ്ഥ.
ദില്ലിയിലെ തെരുവുകളില്‍ പലര്‍ക്കും പണി ലഭിച്ചിട്ട് ദിവസങ്ങളായി. കിട്ടുന്ന പണിക്കുള്ള കൂലിയാകട്ടെ ദിവസേന കുറഞ്ഞ് വരികയാണ്. അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും സാധാരണക്കാരന്റെ നെഞ്ചത്തടിച്ചിരിക്കുകയാണ്. നൂറുകണക്കിന് പെയിന്റര്‍മാരും ഇലക്ട്രീഷ്യന്‍മാരും മരപ്പണിക്കാരും പ്ലംബര്‍മാരുമാണ് ഓരോ ദിവസവും ദില്ലിയിലെ തെരുവുകളില്‍ പുലര്‍ച്ചയോടെ ഒത്തുകൂടുന്നത്. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി വരുമാനം വളരെ കുറവാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.
മുപ്പത് വര്‍ഷമായി പെയിന്റിംഗ് തൊഴിലാളിയായ തെഹ്‌സീന്‍ വളരെ നിരാശനാണ്. കാരണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ മാസ വരുമാനം 25000ൽ നിന്നും പതിനായിരത്തിലേത്ത് താഴ്ന്നു. ഇപ്പോഴും അദ്ദേഹം തൊഴില്‍ ചെയ്യുന്നുണ്ട്. 8.5 ശതമാനമാണ് നിലവില്‍ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക്. അതായത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയെ രാജ്യം അഭിമുഖീകരിക്കുന്നു.
മര്യാദയ്ക്ക് പണി കിട്ടിയിട്ട് ദിവസങ്ങളായെന്ന് 20 വര്‍ഷമായി മരപ്പണിക്കാരനായ രാജു പറയുന്നു. ജോലിയും കൂലിയും നേരത്തെ ലഭിക്കുന്നതിനേക്കാള്‍ 50 ശതമാനം കുറവാണ്. ഇപ്പോള്‍ ലഭിക്കുന്ന കൂലി ദിവസേന ആഹാരത്തിന് മാത്രമേ തികയുന്നുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഒഴിഞ്ഞ ബാഗുമായാണ് താന്‍ ഇപ്പോള്‍ പല ദിവസങ്ങളിലും വീട്ടിലേക്ക് പോകുന്നതെന്ന് ദില്ലിയിലെ സറീന ബീഗം പറയുന്നു. പച്ചക്കറികള്‍ക്കെല്ലാം വലിയ വിലയാണ് ഇപ്പോള്‍. പല ദിവസങ്ങളിലും കുട്ടികള്‍ക്ക് പയറു വര്‍ഗങ്ങള്‍ പുഴുങ്ങിയോ എണ്ണയില്‍ വറുത്തോ കൊടുക്കുകയാണെന്നും അന്‍പതുകാരിയായ വീട്ടമ്മ കൂട്ടിച്ചേര്‍ക്കുന്നു.
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിദേശ നിക്ഷേപത്തിനുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കുക, കോര്‍പ്പറേറ്റ് നികുതി കുറയ്ക്കുക തുടങ്ങിയ പരിഷ്‌കാരങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. പക്ഷേ, കുറഞ്ഞ വേതനം ലഭിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കാന്‍ ഇതുകൊണ്ടായില്ല. തൊഴില്‍ വിപണി തകര്‍ന്നതിനാല്‍ ഉപഭോഗം കുറഞ്ഞുവെന്ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ രാം കുമാര്‍ പറഞ്ഞു. സ്വകാര്യവല്‍ക്കരണത്തിലൂടെയും മറ്റ് പരിഷ്‌കാരങ്ങളിലൂടെയും സര്‍ക്കാര്‍ ഇപ്പോഴത്തെ അവസ്ഥ മറികടക്കേണ്ടതുണ്ടെന്ന് സാമ്പത്തിക ശാസ്ത്രജ്ഞന്‍ സമീര്‍ നാരംഗ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ മന്ദഗതിയിലൊരു തിരിച്ച് വരവ് മാത്രമേ സാധ്യമാകുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.