ജെയ്ഷെ താവളം മാത്രമല്ല, ഇന്ത്യൻ 'സൂപ്പർ സ്പൈ'യുടെ കയ്യിലെത്തിയത് ഇമ്രാൻ ഖാന്റെ വീടും ഓഫീസുമടക്കം!
ഹൈദരാബാദ്: പുല്‍വാമയ്ക്ക് ഇന്ത്യന്‍ വ്യോമസേന മറുപടി നല്‍കിയ വിവരം ഫെബ്രുവരി 26ന് ഉറക്കം ഉണര്‍ന്ന ശേഷമാണ് രാജ്യം അറിയുന്നത്. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ തന്നെ പാകിസ്താന് തിരിച്ചടി നല്‍കാനുളള ആസൂത്രണം ഇന്ത്യന്‍ സൈന്യം തുടങ്ങിയിരുന്നു.
അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടത് നിയന്ത്രണ രേഖയ്ക്ക് സമീപത്തുളള ഭീകരരുടെ താവളങ്ങള്‍ കണ്ടെത്തുക എന്നതായിരുന്നു. ഈ അന്വേഷണത്തില്‍ നമ്മുടെ 'സൂപ്പര്‍ സ്‌പൈ' കണ്ടെത്തിയത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വീടിന്റെ അടക്കം ചിത്രങ്ങളാണ്.
11 ദിവസത്തിനുളളിൽ മറുപടി
പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്ന ഭീകരാക്രമണത്തിന് കൃത്യം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ പാകിസ്താന് കനത്ത മറുപടി നല്‍കിയത്. ഫെബ്രുവരി 14ന് ആയിരുന്നു പുല്‍വാമ സംഭവിച്ചത്. ഫെബ്രുവരി 18 മുതല്‍ ഇന്ത്യ തിരിച്ചടിക്കുളള ആസൂത്രണം ആരംഭിച്ചു.
ദിവസങ്ങളുടെ ആസൂത്രണം
തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി അനുമതി നല്‍കിയതിന് പിന്നാലെ റോയും ഇന്റലിജന്‍സ് ഏജന്‍സികളും ഭീകരവാദികളെ കണ്ടെത്താനുളള വിവരശേഖരണം തുടങ്ങി. നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ അഥവാ എന്‍ടിആര്‍ഒ എന്ന ഇന്ത്യയുടെ സൂപ്പര്‍ സ്‌പൈയുടെ റോള്‍ എടുത്ത് പറയണം.
ഇന്ത്യയുടെ സൂപ്പർ ചാരൻ
ഭീകരരുടെ ക്യാംപുകള്‍ അടക്കമുളളവയുടെ സാറ്റലൈറ്റ് ചിത്രങ്ങളും അവയെ സംബന്ധിച്ച വിവരങ്ങളും സൈന്യത്തിലേക്ക് എത്തിയത് ഈ സൂപ്പര്‍ ചാരന്‍ വഴിയാണ്. ഭീകരരുടെ ക്യാംപുകള്‍ മാത്രമല്ല മാത്രമല്ല എന്‍ടിആര്‍ഒ ഇന്ത്യയിലേക്ക് എത്തിച്ചത്. പ്രധാനപ്പെട്ട മറ്റ് ചിലത് കൂടിയാണ്.
ഇമ്രാന്റെ വീട് വരെയെത്തി
ഇന്ത്യയുടെ സൂപ്പര്‍ സ്‌പൈ അതിര്‍ത്തിയും കടന്ന് അങ്ങ് ഇസ്ലാമാബാദ് വരെ ചെന്നു. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വീടും ഓഫീസും മറ്റ് പ്രധാനപ്പെട്ട കെട്ടിടങ്ങളും അടക്കമുളളവയുടെ സാറ്റലൈറ്റ് ചിത്രങ്ങളും വിവരങ്ങളുമാണ് എന്‍ടിആര്‍ഒ കൈക്കലാക്കിയത്.
ആദ്യത്തെ ജോലി
പ്രത്യാക്രമണത്തിന് സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ എന്‍ടിആര്‍ഒ സാറ്റലൈറ്റുകളും റഡാറുകളും നിയന്ത്രണ രേഖയ്ക്ക് സമീപത്തുളള ഭീകരക്യാംപുകളുടേയും ആക്ടീവായി ഇരിക്കുന്ന മൊബൈല്‍ ഫോണുകളുടേയും വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. പിന്നാലെ അന്വേഷണം കൂടുതല്‍ വിപുലീകരിച്ചു.
അകത്തേക്ക് മാറി ഭീകരർ
അതിലൂടെയാണ് ഭീകരര്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്നുളള ക്യാംപുകളില്‍ നിന്നും പാകിസ്താന്റെ കൂടുതല്‍ അകത്തേക്ക് മാറിയിരിക്കുന്നു എന്ന വിവരം ലഭിച്ചത്. ഇന്ത്യ തിരിച്ചടിക്കും എന്നുളള സൂചനയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു അത്. എന്നാൽ ഇത് മുൻകൂട്ടി അറിഞ്ഞ വ്യോമസേന ബലാക്കോട്ടിലെത്തി തന്നെ തിരിച്ചടി നൽകുകയായിരുന്നു.
മസൂദ് അസറിന്റെ നാടും
ഒസാമ ബിന്‍ ലാദന്‍ ഒളിവില്‍ കഴിഞ്ഞ അബോട്ടാബാദ് അടക്കമുളള 25 തീവ്രവാദി ക്യാംപുകളാണ് എന്‍ടിആര്‍ഒ കണ്ടെത്തിയത്. ഇവ പാകിസ്താനിലെ തന്നെ വിവിധ ഭാഗങ്ങളിലായിട്ടാണ്. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസറിന്റെ ബാവല്‍പൂരിലെ ജന്മനാട് ഉള്‍പ്പെടെ ഇന്ത്യന്‍ ആകാശ ചാരന്മാര്‍ കണ്ട് പിടിക്കുകയുണ്ടായി.
ഭീകരകേന്ദ്രം തകർത്തോ ഇല്ലയോ
അതിനിടെ ബാലാക്കോട്ടെ ഭീകരവാദ കേന്ദ്രം തകര്‍ത്തെന്നും ഇല്ലെന്നും വാദങ്ങള്‍ നടക്കുന്നുണ്ട്. തകര്‍ത്ത ശേഷമുളള ചിത്രങ്ങള്‍ എന്ന പേരില്‍ ചില മാധ്യമങ്ങളും കെട്ടിടത്തിന് കേടുപാടില്ല എന്ന പേരില്‍ മാറ്റ് ചിലരും ചിത്രങ്ങള്‍ പുറത്ത് വിടുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു ചിത്രവും പുറത്ത് വിട്ടിട്ടില്ല.
കൃത്യമായ മറുപടിയില്ല
ഇന്ത്യയുടെ പക്കല്‍ റഡാര്‍ ചിത്രങ്ങളുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ അവയ്ക്ക് വ്യക്തത കുറവുണ്ടെന്നും പറയുന്നു. ഈ ചിത്രങ്ങള്‍ പുറത്ത് വിടണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് പോലും കൃത്യമായി പറയാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
രഹസ്യമാക്കി പാകിസ്താൻ
മറുവശത്ത് ഇന്ത്യ ആക്രമിച്ച സ്ഥലത്ത് ഇതുവരേയും മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ല. ഭീകരകേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനും റിപ്പോര്‍ട്ട് ചെയ്യുന്നതിനും മാധ്യമങ്ങളെ അനുവദിക്കും എന്ന് പാകിസ്താന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇന്നും റോയിട്ടേഴ്‌സ് സംഘത്തെ പാകിസ്താന്‍ ഇവിടേക്ക് പ്രവേശിപ്പിച്ചില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
വയനാട്ടിൽ കെ മുരളീധരൻ, ഉമ്മൻ ചാണ്ടിയേയും അടൂർ പ്രകാശിനേയും മത്സരിപ്പിക്കണമെന്ന് ആവശ്യം!