Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഡിഗോയ്ക്ക് കിട്ടിയ മുട്ടന്‍ പണി; യാത്രക്കാരുടെ കലിപ്പ് തീരുന്നില്ല; ചോദ്യങ്ങളുമായി കേന്ദ്രസര്‍ക്കാരും

ന്യൂഡല്‍ഹി: മൂന്നു ലക്ഷത്തോളം യാത്രക്കാരെ വലച്ച ഇന്‍ഡിഗോയ്ക്ക് ഭീമന്‍ തുക പിഴ ചുമത്തിയ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നടപടി രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിക്ക് 22.11 കോടി രൂപയാണ് പിഴ ചുമത്തിയത്. യാത്രക്കാരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കുന്നതില്‍ കമ്പനി വലിയ അലംഭാവമാണ് കാട്ടിയതെന്ന് ഡിജിസിഎ വിലയിരുത്തി. കഴിഞ്ഞ ഡിസംബറില്‍ അപ്രതീക്ഷിതമായി ഒരുപാട് വിമാനങ്ങള്‍ റദ്ദാക്കിയതു മൂലം യാത്രക്കാര്‍ വലിയ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വിമാനങ്ങള്‍ക്കായി മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാര്‍ക്ക് മതിയായ ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതില്‍ പോലും വീഴ്ച്ച വരുത്തിയതിലാണ് വന്‍ തുക പിഴ ലഭിച്ചിരിക്കുന്നത്.

ഇന്‍ഡിഗോ വിമാനങ്ങളില്‍ തുടര്‍ച്ചയായുണ്ടാകുന്ന സാങ്കേതിക തകരാറുകളും എന്‍ജിന്‍ പ്രശ്‌നങ്ങളും സംബന്ധിച്ച് ഡിജിസിഎ അന്വേഷണം നടത്തിയിരുന്നു. വിമാനങ്ങള്‍ കൃത്യമായി പരിശോധിക്കുന്നതിലും സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നതിലും കമ്പനി പരാജയപ്പെട്ടതായും പരിശോധനയില്‍ കണ്ടെത്തി. ഇങ്ങനെ യാത്രക്കാരുടെ ജീവന് പോലും ഭീഷണിയാകുന്ന രീതിയിലുള്ള വീഴ്ചകളുടെ ഒരു പരമ്പര തന്നെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കടുത്ത നടപടിയിലേക്ക് അധികൃതര്‍ നീങ്ങിയത്.

indigo

ഇന്‍ഡിഗോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിഴകളില്‍ ഒന്നാണിത്. ഇത്രയും ഭീമമായ തുക പിഴയായി ചുമത്തിയത് വ്യോമയാന മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. രാജ്യത്തെ വിമാന സര്‍വീസുകളുടെ സുരക്ഷാ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക ഉയര്‍ത്തുന്നതാണ് ഡിജിസിഎയുടെ കണ്ടെത്തലുകള്‍ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എയര്‍ലൈന്‍ യാത്രക്കാര്‍ക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ വച്ചു നോക്കുമ്പോള്‍ ഈ തുക പര്യാപ്തമല്ലെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

വിമാനയാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, നിയമങ്ങള്‍ ലംഘിക്കുന്ന വിമാനക്കമ്പനികള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും ഡിജിസിഎ വ്യക്തമാക്കി.

അതിനിടെ, എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കാനും അവരുടെ ജോലിഭാരം കുറയ്ക്കാനുമായി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതോടെ വിമാന സര്‍വീസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ പൈലറ്റുമാരുടെ ക്ഷാമം ഉണ്ടായി. ഇതും ഇന്‍ഡിഗോയുടെ പ്രതിസന്ധിക്ക് കാരണമായി. ഫെബ്രുവരി 10 മുതല്‍ ഇന്‍ഡിഗോ ഈ പുതിയ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്.

ചോദ്യങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

പ്രതിദിനം രണ്ടായിരത്തിലധികം വിമാന സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ. പുതിയ നിയമം വരുമ്പോള്‍, പൈലറ്റുമാര്‍ക്ക് കൂടുതല്‍ വിശ്രമ സമയം അനുവദിക്കേണ്ടി വരും. ഇതിനര്‍ത്ഥം, പ്രതിദിനം എല്ലാ സര്‍വീസുകളും നടത്താന്‍ കൂടുതല്‍ പൈലറ്റുമാരെ ആവശ്യമായി വരും എന്നാണ്.

ഈ പുതിയ നിയമം പാലിച്ചുകൊണ്ട് എല്ലാ ദിവസവും 2,000 സര്‍വീസുകളും നടത്താന്‍ ഇന്‍ഡിഗോയ്ക്ക് സാധിക്കുമോ എന്ന് കേന്ദ്ര സര്‍ക്കാരും ചോദിക്കുന്നു. ഇതിനുള്ള മറുപടി ഈ ആഴ്ച തന്നെ അറിയിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി ഇന്‍ഡിഗോ അവരുടെ പക്കലുള്ള പൈലറ്റുമാരുടെ എണ്ണവും വിമാനങ്ങളുടെ സമയക്രമവും പരിശോധിച്ചു വരികയാണ്. യാത്രക്കാരുടെ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് സര്‍ക്കാര്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചോദിച്ചിരിക്കുന്നത്. മതിയായ പൈലറ്റുമാര്‍ ഇല്ലെങ്കില്‍ വിമാന സര്‍വീസുകളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+