വിമാനത്തിൽ നിറയെ കൊതുക്! പരാതിപ്പെട്ട യാത്രക്കാരന് സംഭവിച്ചത്... ഇൻഡിഗോ വീണ്ടും പ്രതിക്കൂട്ടിൽ...
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ലഖ്നൗ വിമാനത്താവളത്തിലായിരുന്നു സംഭവം.
ലഖ്നൗ: വിമാനത്തിനുള്ളിൽ കൊതുകുണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടതായി ആരോപണം. ലഖ്നൗ സ്വദേശിയും ബെംഗളൂരുവിലെ പ്രമുഖ കാർഡിയോളജിസ്റ്റുമായ സൗരഭ് റായിയെ ഇൻഡിയോ അധികൃതരാണ് വിമാനത്തിൽ നിന്നും ഇറക്കിവിട്ടത്. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ ലഖ്നൗ വിമാനത്താവളത്തിലായിരുന്നു സംഭവം.
ലഖ്നൗവിൽ നിന്നും ബെംഗളൂരുവിലേക്കുള്ള 6ഇ541 ഇൻഡിയോ വിമാനത്തിലാണ് സൗരഭ് റായി യാത്ര ചെയ്യേണ്ടിയിരുന്നത്. രാവിലെ ആറ് മണിയോടെ ബോർഡിങ് പാസെടുത്ത് വിമാനത്തിൽ കയറിയ സൗരഭ് റായി വിമാനത്തിനുള്ളിൽ കൊതുകുണ്ടെന്ന് ക്രൂ അംഗങ്ങളെ അറിയിച്ചിരുന്നു.
മോശമായി പെരുമാറിയെന്ന്...
വിമാനത്തിനുള്ളിൽ കൊതുകുകൾ തങ്ങിനിൽക്കുന്നത് ഗൗരവകരമായ പ്രശ്നമാണെന്നും, ഇത് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും സൗരഭ് റായി ആവശ്യപ്പെട്ടു. എന്നാൽ ശബ്ദമുണ്ടാക്കാതെ സീറ്റിൽ ഇരിക്കൂ എന്നായിരുന്നു ക്രൂ അംഗങ്ങളുടെ മറുപടി. ഇതോടെ ക്രൂ അംഗങ്ങളുമായി സൗരഭ് റായി വഴക്കിട്ടു. ബഹളം വർദ്ധിക്കുകയും സംഭവം വഷളാകുകയും ചെയ്തതോടെ കൂടുതൽ ക്രൂ അംഗങ്ങൾ സ്ഥലത്ത് എത്തുകയും സൗരഭിനോട് വിമാനത്തിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഇയാളെ ക്രൂ അംഗങ്ങൾ ബലംപ്രയോഗിച്ച് വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. വിമാനത്തിൽ കൊതുകുണ്ടെന്ന് പരാതിപ്പെട്ട തന്നോട് ഇൻഡിഗോ അധികൃതർ വളരെ മോശമായാണ് പെരുമാറിയതെന്നും, ദേഹോപദ്രവും ഏൽപ്പിച്ചെന്നുമാണ് സൗരഭ് റായി പിന്നീട് പറഞ്ഞത്.
വീണ്ടും പരാതി...
താൻ ഒരു തീവ്രവാദിയാണെന്നും, മറ്റ് യാത്രക്കാർക്ക് ഭീഷണിയാണെന്നും ആരോപിച്ചാണ് ഇൻഡിഗോ അധികൃതർ തന്റെ യാത്ര മുടക്കിയതെന്നും സൗരഭ് റായി പറഞ്ഞു. സംഭവം നടന്നതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ ഡോക്ടർ സൗരഭ് റായിയുടെ ആരോപണങ്ങൾ ഇൻഡിയോ അധികൃതർ നിഷേധിച്ചു. സൗരഭ് റായി ആരോപിക്കുന്നത് പോലെയല്ല വിമാനത്തിലുണ്ടായ കാര്യങ്ങളെന്നും, അച്ചടക്കമില്ലാതെ പെരുമാറിയതിനാണ് അദ്ദേഹത്തിനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതെന്നുമാണ് ഇൻഡിഗോയുടെ പ്രതികരണം. തിങ്കളാഴ്ച രാവിലെ നടന്ന സംഭവങ്ങൾ വിശദീകരിച്ച് ഇൻഡിഗോ അധികൃതർ വിശദമായ പത്രക്കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. മാസങ്ങൾക്ക് മുൻപ് ദില്ലി വിമാനത്താവളത്തിലും ഇൻഡിഗോയ്ക്കെതിരെ സമാന പരാതിയുണ്ടായിരുന്നു. ഇൻഡിഗോ ക്രൂ അംഗങ്ങൾ യാത്രക്കാരനെ കൈയേറ്റം ചെയ്തെന്നായിരുന്നു അന്നത്തെ പരാതി.
ഭീഷണിയും ബഹളവും...
ക്രൂ അംഗങ്ങൾ അടക്കമുള്ള ജീവനക്കാരോട് തട്ടിക്കയറുകയും വിമാനത്തിനുള്ളിൽ ബഹളം വയ്ക്കുകയും ചെയ്തതിനാണ് സൗരഭ് റായിയെ ഇറക്കിവിട്ടതെന്നാണ് ഇൻഡിഗോയുടെ വിശദീകരണം. ബെംഗളൂരു വിമാനത്തിലെ യാത്രക്കാരനായിരുന്ന സൗരഭ് റായി ടേക്ക് ഓഫിന് തൊട്ടുമുൻപ് വിമാനത്തിനുള്ളിൽ കൊതുകുണ്ടെന്ന് പരാതിപ്പെട്ടിരുന്നു. എന്നാൽ പരാതി മുഴുവനും ബോദ്ധ്യപ്പെടുത്തുന്നതിന് മുൻപേ അദ്ദേഹം ക്രൂ അംഗങ്ങളോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിക്കുകയും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു. ഇതിനിടെ വിമാനത്തിൽ കേടുപാടുണ്ടാക്കാനും അദ്ദേഹം ശ്രമം നടത്തി. ഈ സംഭവങ്ങൾ നടക്കുന്നതിനിടെ അദ്ദേഹം ഇടയ്ക്കിടെ ഹൈജാക്ക് എന്ന് ഉറക്കെ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് സുരക്ഷാപ്രശ്നങ്ങൾ കണക്കിലെടുത്താണ് അദ്ദേഹത്തെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടത്. ക്രൂ അംഗങ്ങൾ യാത്രക്കാരനോട് മോശമായി പെരുമാറിയെന്ന ആരോപണം തെറ്റാണെന്നും, യാത്രക്കാരുടെ സംതൃപ്തിയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും ഇൻഡിഗോ വിശദീകരിച്ചു.
വിശന്നുകരയുന്ന പിഞ്ചുകുട്ടികൾ, തറയിൽ കിടക്കുന്ന സ്ത്രീകൾ! അബുദാബി വിമാനത്താവളത്തിലെ 27 മണിക്കൂർ..
മായന്തിയെ ഡിന്നറിന് ക്ഷണിച്ച് ആരാധകൻ! ഭർത്താവിനൊപ്പം വരാമെന്ന് അവതാരകയുടെ മറുപടി...