ഡോക്ലാം വീണ്ടും പൊട്ടിത്തെറിക്കും!! മുന്നറിയിപ്പ് നല്‍കിയത് കേന്ദ്രമന്ത്രി, തർക്കം വീണ്ടും!
ദില്ലി: 70 ദിവസത്തിലധികം നീണ്ടുനിന്ന അതിർത്തി പ്രശ്നം പരഹരിക്കപ്പെട്ടെങ്കിലും ഡോക്ലാം മേഖലയിൽ അസ്വസ്ഥത നിൽക്കുന്നുണ്ടെന്ന് വിവരം. കേന്ദ്ര പ്രതിരോധ മന്ത്രി സുഭാഷ് ഭാംറെയാണ് ഇന്ത്യ-ചൈ അതിർത്തി അസ്വസ്ഥമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇന്ത്യ ചൈന അതിർത്തി രേഖാമൂലം നിർണയിക്കപ്പെടാത്തതിനാല് 4000 കിലോമീറ്ററോളം വരുന്ന ഈ ഭാഗം ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദില്ലിയിൽ രാജ്യത്തിന്റെ വളർച്ചയില്‍ സൈന്യത്തിന്റെ സംഭാവന എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
തർക്ക പ്രദേശമായ ഡോക്ലാമിന്റെ വടക്കുഭാഗത്ത് ചൈന സൈന്യത്തെ നിലനിർത്തിയിട്ടുണ്ടെന്നും തർക്ക പ്രദേശത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതി ചൈനയ്ക്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഡോക്ലാം പ്രതിസന്ധി പരിഹരിച്ച് എട്ട് മാസത്തോളം സമാധാനം പുലര്ന്നുവെങ്കിലും വീണ്ടും പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സുഭാഷ് റാവു ഭാംറെ കൂട്ടിച്ചേർക്കുന്നത്. 73 ദിവസം നീണ്ടുനിന്ന ഡോക്ലാം തർക്കത്തിന് ശേഷം ഇന്ത്യ സൈന്യത്തെ പിൻവലിച്ചെങ്കിലും ചൈനീസ് സൈന്യം തര്‍ക്ക പ്രദേശത്ത് പട്രോളിംഗ് നടത്തിവരുന്നുണ്ട്. പ്രദേശത്ത് ചൈനീസ് സൈന്യം നിർമാണ പ്രവൃത്തികൾ നടത്തിവരുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വഷളാവുന്നതോടെ അത് പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും കേന്ദ്രമന്ത്രി സെമിനാറിൽ വ്യക്തമാക്കി. പാകിസ്താനെതിരെ രംഗത്തെത്തിയ അദ്ദേഹം പാകിസ്താൻ ഇന്ത്യയിൽ ഐസിസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിവരുന്നതായും മന്ത്രി പറയുന്നു. പാക് അതിർത്തിയേക്കാൾ ശ്രദ്ധിക്കേണ്ടത് ചൈനീസ് അതിർത്തിയാണെന്ന് നേരത്തെ ഇന്ത്യൻ സൈനിക മേധാവി ബിപിന്‍ റാവത്തും വ്യക്തമാക്കിയിരുന്നു.
അതിർത്തിയിൽ അടുത്ത കാലത്തായി പാക് സൈന്യത്തിന്റെ ഭാഗത്തുനിന്നുള്ള വെടിനിർത്തല്‍ കരാർ ലംഘനങ്ങൾ വർധിച്ചത് ചൂണ്ടിക്കാണിച്ച മന്ത്രി ഇതെല്ലാം കണക്കിലെടുക്കാണ് ശക്തമായ ആയുധങ്ങൾ ശേഖരിക്കുന്നതെന്നും അതിർത്തിയിൽ രാജ്യത്തിന് സുരക്ഷാ വെല്ലുവിളികളുണ്ടെന്നും മന്ത്രി തുറന്നുസമ്മതിക്കുന്നു.