എല്ലാം ചെയ്തത് ജയലളിത പറഞ്ഞിട്ട്!!അപ്പോളോ ആശുപത്രിയുടേത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലോ?
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിതയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാതിരുന്നത് ജയലളിത ആവശ്യപ്പെട്ടിട്ടാണെന്ന് ആശുപത്രി വൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.
ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ തുടരുകയാണ്. തോഴി ശസികലയ്ക്ക് മരണത്തില്‍ പങ്കുണ്ടെന്നാണ് പലരുടെയും ആരോപണം. ഇതിനിടെ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി. മദ്രാസ് ഹൈക്കോടതിയിലാണ് ആശുപത്രി നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയലളിതയുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാതിരുന്നത് ജയലളിത ആവശ്യപ്പെട്ടിട്ടാണെന്ന് ആശുപത്രി വൃത്തങ്ങള്‍ കോടതിയെ അറിയിച്ചു. ആ സമയത്ത് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനുകള്‍ തയ്യാറാക്കിയതും ജയലളിതയുടെ നിര്‍ദേശ പ്രകാരം തന്നെയായിരുന്നുവെന്നും ആശുപത്രി അറിയിക്കുന്നു.
ജയലളിത പറഞ്ഞിട്ട്
ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായതിനു പിന്നാലെ മാധ്യമങ്ങള്‍ ആശുപത്രിയിലെ ചിത്രങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജയലളിത പറഞ്ഞിട്ടാണ് ദൃശ്യങ്ങള്‍ നല്‍കാതിരുന്നതെന്നാണ് അപ്പോളോ ആശുപത്രിയുടെ വെളിപ്പെടുത്തല്‍. ചിത്രങ്ങള്‍ നല്‍കാതിരിക്കാന്‍ ജയലളിത ആഗ്രഹിച്ചിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍.
നിര്‍ദേശ പ്രകാരം
ജയലളിതയുടെ നിര്‍ദേശ പ്രകാരം തന്നെയാണ് ആശുരപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനുകള്‍ തയ്യാറാക്കിയിരുന്നതെന്നും ആശുപത്രി കോടതിയെ അറിയിച്ചു. മദ്രാസ് കോടതിയിലാണ് അപ്പോളോ ആശുപത്രി അധികൃതര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ദുരൂഹ മരണം
പിഎ ജോസഫ് എന്നയാള്‍ നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലാണ് ആശുപത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജയലളിതയുടെ ദുരൂഹമരണം അന്വേണ കമ്മീഷന്‍ അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
നിയമ ലംഘനം
ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നതിനു പിന്നാലെ ക്രമസമാധാന നില തകരാറിലായെന്നും എന്നാല്‍ ഇത് നിലനിര്‍ത്തുന്നതിനാണ് ജയലളിതയുടെ വിവരങ്ങള്‍ സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറതക്കിയതെന്നും ആശുപത്രി വൃത്തങ്ങള്‍. എന്നാല്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ നിയമ ലംഘനമാണിതെന്നും ആശുപത്രി.
യാഥാര്‍ഥ്യങ്ങളില്ല
എന്നാല്‍ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് ആരോപണങ്ങള്‍ മാത്രമാണെന്ന് എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ആരോപണങ്ങളില്‍ കഴമ്പില്ലെന്നും ഇതില്‍ പറയുന്നു. ജയലളിതയ്ക്ക് എന്ത് ചികിത്സ നല്‍കണമെന്ന കാര്യത്തില്‍ വിദേശത്തുള്ള വിദഗ്ധരില്‍ നിന്നും ജയലളിതയെ ചികിത്സിച്ച ഡോ. റിച്ചാര്‍ഡ് ബീലെയില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ചതായും അഫിഡവിറ്റില്‍ വ്യക്തമാക്കുന്നു.