ജീവനക്കാരന് കൊറോണയെന്ന് സംശയം, ഐടി ഭീമനായ ഇന്‍ഫോസിസ് ബംഗളൂരു ഓഫീസ് ഒഴിപ്പിച്ചു
ബംഗളൂരു: കൊറോണ വൈറസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടരുന്നതിനെ തുടര്‍ന്ന് മിക്ക ഐടി സ്ഥാപനങ്ങളും ജീവനക്കാരോട് വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളും ആളുകള്‍ കൂട്ടം കൂടുന്ന സ്ഥലങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ് തങ്ങളുടെ ബംഗളൂരുവിലെ ഓഫീസ് ഒഴിപ്പിച്ചതായി സെന്റര്‍ ഹെഡ് ഗുരുരാജ് ദേശ്പാണ്ഡെ അറിയിച്ചു. ജീവനക്കാരനില്‍ ഓരാള്‍ക്ക് കൊറോണ ബാധ പിടിപെട്ടെന്ന സംശയത്തെ തുടര്‍ന്നാണിതെന്ന് അദ്ദേഹം ജീവനക്കാര്‍ക്ക് അയച്ച ഈമെയില്‍ സന്ദേശത്തില്‍ പറയുന്നു.
ഒഴിപ്പിച്ച കെട്ടിടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് നടത്തുമെന്നും ജീവനക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നും ഗുരുരാജ് ദേശ്പാണ്ഡെ അറിയിച്ചു. 1990 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ഓഫീസാണ് ഇപ്പോള്‍ സുരക്ഷ മുന്‍കരുതലിന്റെ ഭാഗമായി അടച്ചിരിക്കുന്നത്. ഭയപ്പെടേണ്ട കാര്യമില്ലെന്നും എല്ലാവരും ജാഗ്രതയിലായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും കൃത്യമായ സ്രോതസുകളിലൂടെ മാത്രം വിവരങ്ങള്‍ ലഭ്യമാക്കാ ശ്രമിക്കണമെന്നും ദേശ്പാണ്ഡെ ജീവനക്കാരെ നിർദ്ദേശിച്ചു.
അതേസമയം, കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഷോപ്പിംഗ് മാളുകള്‍, പബ്ബുകള്‍. റസ്റ്റോറന്റുകള്‍ എന്നിവ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഇന്നലെ ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ വിവാഹം, കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ എന്നിവയ്‌ക്കെല്ലാം വിലക്കുണ്ട്. എല്ലാ നിയന്ത്രണങ്ങളും ഈ മാസം 20 വരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. രാജ്യത്തെ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയിലാണ്. കലബുറഗിയിലെ 76കാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ ആരോഗ്യ വകുപ്പിലെ ജീവനക്കാരോടും അവധി റദ്ദാക്കി തിരിച്ചെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കടുത്ത നിയന്ത്രണങ്ങള്‍. നഗരത്തിലെ സ്‌കൂളുകളും കോളേജുകളും ഓരാഴ്ചക്കാലത്തേക്ക് അടച്ചിടാനും ഉത്തരവുണ്ട്. എന്നാല്‍ പരീക്ഷകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവച്ചില്ല. മുന്‍ കരുതലുകള്‍ സ്വീകരിച്ച് പരീക്ഷ നടത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലകളിലെ അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Recommended Video
ഇതിനിടെ അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ത്യയിലെത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ കഴിയാനും സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്. കോറോണ ബാധിക്കുന്നവരുടെ എണ്ണം ക്രമാധീതമായി വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണം. നിലവില്‍ ഇന്ത്യയില്‍ 82 പേര്‍ക്കാണ് കൊറോണ സ്ഥരീകരിച്ചുള്ളത്. നിരവധി പേരാണ് ഇപ്പോൾ നിരീക്ഷണത്തില്‍ കഴിയുന്നത്.