യാത്രക്കാരിയുമായുണ്ടായ തര്‍ക്കത്തെ തുടർന്ന് കണ്ടക്ടര്‍ പുഴയില്‍ ചാടി
മംഗലാപുരം: യാത്രക്കാരനുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ പുഴയില്‍ ചാടി. കുക്കേ സുബ്രഹ്മണ്യയ്ക്ക് സമീപത്തെ കുമാരധാര പുഴയിലേക്കാണ് കണ്ടക്ടര്‍ ചാടിയത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
മംഗലാപുരം സ്വദേശിയായ ദേവദാസ് (41) ആണ് ജോലിക്കിടയില്‍ പുഴയിലേക്ക് ചാടിയത്. ഫയര്‍ഫോഴ്‌സും നീന്തല്‍ വിദഗ്ദരും ഇയാളെ രക്ഷിക്കാന്‍ പുഴയില്‍ തിരച്ചില്‍ നടത്തി. ഞായറാഴ്ച രാവിലെ കുക്കേ സുബ്രഹ്മണ്യ- ഉപ്പിനാഗാഡി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നതിനിയിലാണ് സംഭവമുണ്ടായത്.
ബസ്സില്‍ വച്ച് യാത്രക്കാരിയായ പെണ്‍കുട്ടി 500 രൂപ കണ്ടക്ടര്‍ ദേവദാസിന് ടിക്കറ്റ് എടുക്കുമ്പോള്‍ കൊടുത്തതായി പറയുന്നു. എന്നാല്‍ ദേവദാസ് പറയുന്നത് പെണ്‍കുട്ടി നല്‍കിയത് 100 രൂപ നോട്ടാണ് എന്നായിരുന്നു. ഇതിന്റെ ബാക്കി തുക നല്‍കിയപ്പോഴായിരുന്നു ബസ്സില്‍ വച്ച് തര്‍ക്കമുണ്ടായത്. പോലീസ് സ്‌റ്റേഷനില്‍ എത്തിയ പ്രശ്‌നം ഒത്തു തീര്‍പ്പിലൂടെ പരിഹരിച്ചു. പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് പോകുകയും ചെയ്തു.
ബസ് പുഴയ്ക്ക് അരികില്‍ എത്തിയതോടെ ദേവദാസ് ചാടുകയായിരുന്നു എന്ന് പറയുന്നു. തന്റെ സത്യസന്ധതയെ ചോദ്യം ചെയ്തു എന്നും അപമാനിച്ചു എന്നും പറഞ്ഞ് ആത്മഹത്യ കുറിപ്പും എഴുതി വെച്ചിരുന്നു. പുഴയില്‍ കുളിക്കുന്നുണ്ടായിരുന്ന ഭക്തന്‍ രക്ഷിക്കാന്‍ സ്രമിച്ചെങ്കിലും സാധിച്ചില്ല. ഞായറാഴ്ച രാത്രി വരെ തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.