ഉപതിരഞ്ഞെടുപ്പില്‍ വിജയ സാധ്യത 6 സീറ്റില്‍; ബിജെപിയെ ആശങ്കയിലാക്കി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്
ബെംഗളൂരു: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 15 സീറ്റിലും വിജയിക്കാന്‍ കഴിയുമെന്നും സര്‍ക്കാറിന് കാലാവധി തികയ്ക്കാന്‍ കഴിയുമെന്നുമാണ് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടേയും കര്‍ണാടക ബിജെപി നേതൃത്വത്തിന്‍റെയും അവകാശവാദം. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ ദളിന്‍റെ പിന്തുണ തേടേണ്ട ആവശ്യമില്ലെന്നും യെഡിയൂരപ്പ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസും ദളും കൈകോര്‍ത്ത് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ക്കൊന്നും വലിയ പ്രധാന്യം നല്‍കുന്നില്ലെന്നുമാണ് യെഡിയൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞത്. ഉപതിരഞ്ഞെടുപ്പില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോള്‍ തന്നെ ബിജെപി നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഡിസംബര്‍ 5 ന്
കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാരില്‍ 15 പേരുടെ മണ്ഡലങ്ങളിലാണ് ഡിസംബര്‍ 5 ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച് കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്നത്.
അവകാശപ്പെടുന്നത്
വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും 15 ല്‍ 15 സീറ്റിലും വിജയിക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതൃത്വം പ്രചാരണത്തിലുടനീളം അവകാശപ്പെടുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റില്‍ മാത്രമാണ് ബിജെപിക്ക് വിജയസാധ്യതയെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആഭ്യന്തര സര്‍വ്വേയില്‍ പത്ത്
ബിജെപി നടത്തിയ ആഭ്യന്തര സര്‍വ്വേയില്‍ പത്ത് സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നായിരുന്നു കണ്ടെത്തിയിരുന്നത്. തുടക്കത്തില്‍ പല ബിജെപിക്ക് മുന്‍തൂക്കം ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പിനോട് അടുക്കുമ്പോള്‍ അത് നഷ്ടപ്പെട്ടു വരികയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
പ്രചാരണം ശക്തമാക്കി
സഖ്യ സര്‍ക്കാറിനെ മറിച്ചിട്ട് ബിജെപി പാളയത്തിലെത്തി മത്സരിക്കുന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും പ്രചാരണം ശക്തമാക്കിയതും മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
സര്‍ക്കാറിന്‍റെ നിലനില്‍പ്പ്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളില്‍ 7 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാറിന്‍റെ നിലനില്‍പ്പ് പ്രതിസന്ധിയിലാവും. അയോഗ്യത നടപടി ശരിവെച്ചതോടെ 224 അംഗ നിയമസഭയുടെ അംഗബലം 207 ആയി ചുരുങ്ങി. ഭൂരിപക്ഷത്തിന് വേണ്ടത് 104 വോട്ട് ആയതിനാല്‍ 105 പേരുടെ പിന്തുണയുള്ള ബിജെപിക്ക് നിലവില്‍ ഭീഷണിയൊന്നുമില്ല.
അംഗബലം
എന്നാല്‍ ഡിസംബര്‍ 5 ന് 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്‍റെ വിധി വരുന്നതോടെ സഭയുടെ അംഗബലം 222 ആയി ഉയരും. 222 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷം തികയ്ക്കാന്‍ 112 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ 105 അഗംങ്ങള്‍ക്ക് പുറമെ ഒരു സ്വതന്ത്ര അംഗത്തിന്‍റെ പിന്തുണയും ബിജെപിക്കുണ്ട്. അപ്പോള്‍ 106, തിരഞ്ഞെടുപ്പിൽ ആറുസീറ്റിൽ വിജയിക്കാനായില്ലെങ്കിൽ സർക്കാർ പ്രതിസന്ധിയിലാകും.
കേവല ഭൂരിപക്ഷം നേടാനാകില്ല
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമുള്ള ആറ് സീറ്റ് ലഭിച്ചാലും സഭയില്‍ കേവല ഭൂരിപക്ഷം നേടാനാകില്ല. കാസ്റ്റിങ് വോട്ട് ഉള്‍പ്പടേയുള്ള പ്രതിസന്ധികളിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഒഴിവുള്ള രണ്ട് സീറ്റില്‍ അടുത്ത മാസത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടെണ്ണത്തില്‍ കൂടി വിജയിക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാറിന് ബുദ്ധമുട്ടുകളില്ലാതെ കേവല ഭൂരിപക്ഷം നേടാം.
കൂടുതല്‍ ശ്രദ്ധ
ഉപതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാന്‍ വലിയ ശ്രമങ്ങളാണ് മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ നടത്തുന്നത്. വിജയം ഉറപ്പാക്കാന്‍ സംസ്ഥാനത്തെ പ്രമുഖ മഠാധിപതികളെ നേരില്‍ കണ്ട് പിന്തുണ തേടുന്നുണ്ട്. വടക്കന്‍ കര്‍ണാടകത്തിലെ മൂന്ന് മണ്ഡലങ്ങള്‍ പിടിക്കാനാണ് ബിജെപി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്നത്.
മഹാരാഷ്ട്ര ബാധിക്കുമോ
മഹാരാഷ്ട്രയോട് ചേര്‍ന്ന് കിടക്കുന്ന ഈ മണ്ഡലങ്ങള്‍ പിടിക്കാന്‍ കഴിഞ്ഞാല്‍ പ്രതീക്ഷയ്ക്കൊത്ത വിജയം നേടാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. എന്നാല്‍ ശിവസേനയുമായി തെറ്റിപ്പിരഞ്ഞത് ബെലഗാവിയിലെ തിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക പാര്‍ട്ടിക്കുണ്ട്.
ആഭ്യന്തര കലഹങ്ങള്‍
ഹുൻസൂരും കെആർ പേട്ടും ലഭിക്കില്ലെന്നാണ് ബിജെപി നേതൃത്വവും വിലയിരുത്തുന്നത്. കോണ്‍ഗ്രസ് ജെഡിഎസ് വിമതരെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മണ്ഡലത്തില്‍ ഉയര്‍ന്നുവന്ന ആഭ്യന്തര കലഹങ്ങള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ കഴിയാത്തതും ബിജെപിക്ക് തലവേദനയാണ്.
പരസ്യ പ്രതിഷേധം
ഹൊസക്കോട്ടെ, ഹുന്‍സൂര്‍, കാഗ്വാദ് എന്നിവിടങ്ങളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ ബിജെപി അണികള്‍ പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. പാര്‍ട്ടി മാറിയതില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനങ്ങള്‍ പരസ്യമായി പ്രതികരിക്കുന്നതും നേതൃത്വത്തെ ആശങ്കയിലാഴ്ത്തുന്നു.
വഞ്ചിച്ചവര്‍
സ്വന്തം പാര്‍ട്ടിയെ വഞ്ചിച്ച നേതാക്കളെന്ന പ്രചരണമാണ് വിമത നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും മണ്ഡലങ്ങളില്‍ സജീവമായി നടത്തുന്നത്. ബിജെപിയെ കുറ്റപ്പെടുത്തുന്നതിനേക്കാള്‍ പാര്‍ട്ടിയെ വഞ്ചിച്ച നേതാക്കളെയാണ് അവര്‍ ഉന്നംവെക്കുന്നത്. ഈ തന്ത്രം തങ്ങളുടെ പാര്‍ട്ടി വോട്ടുകളെ കൂടി ലക്ഷ്യമിട്ടാണെന്നും ബിജെപി നേതൃത്വം ഭയക്കുന്നു.
ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് 2019; പോളിംഗ് പുരോഗമിക്കുന്നു, 189 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു
മഹാരാഷ്ട്രയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; ആത്മവിശ്വാസത്തോടെ ത്രികക്ഷി സർക്കാർ