സ്വന്തം മുഖമോ സ്വത്വമോ പുറത്തു കാണിക്കുവാൻ പോലും ധൈര്യമില്ലാത്തത്ര ഭീരുക്കൾ, ആഞ്ഞടിച്ച് ഐസിയു!
ജവഹർലാൽ നെഹ്രു സർവ്വകലാശാലയിൽ ഉണ്ടായ അക്രമത്തിൽ രൂക്ഷ വിമർശനവുമായി ഫേസ്ബുക്കിലെ പ്രമുഖ ട്രോൾ ഗ്രൂപ്പായ ഇന്റർനാഷണൽ ചളു യൂണിയൻ. സ്റ്റേറ്റ് സ്പോൺസേർഡ് ആയൊരു ആൾക്കൂട്ട ആക്രമണമാണ് നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നതെന്ന് ഐസിയു കുറ്റപ്പെടുത്തുന്നു.
അക്രമത്തെയും ആയുധത്തെയും പരാജയപ്പെടുത്താനും മാനവികതയുടെ വിജയം ഉയർത്തിപ്പിടിക്കുവാനുമുള്ള ശ്രമങ്ങളിൽ രാജ്യത്തെ എല്ലാ നല്ല ജനങ്ങളോടുമൊപ്പം ഐസിയുവുമുണ്ട് എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. വായിക്കാം:
പ്രകോപനമില്ലാതെ ആക്രമണം
ഇന്നലെ, ഞായറാഴ്ച രാത്രി ജെഎൻയുവിൽ എബിവിപി സംഘാടനത്തിൽ മുഖംമൂടിയണിഞ്ഞ വലിയൊരു ഗുണ്ടാസംഘം പ്രകോപനമേതുമില്ലാതെ കയറിപ്പറ്റി വിദ്യാർത്ഥികളെയും അധ്യാപകരെയും പരക്കെ ആക്രമിച്ചിരിക്കുന്നു. ഇരുമ്പു ദണ്ഡ്, ചുറ്റിക തുടങ്ങിയ മാരകായുധങ്ങൾ കൊണ്ട് ഗുരുതരമായ പരിക്കേറ്റവരിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ഐയ്ഷി ഘോഷും പ്രൊഫസർ സുചിത്ര സെന്നുമൊക്കെയുണ്ട്.
സ്റ്റേറ്റ് സ്പോൺസേർഡ് ആക്രമണം
യൂണിവേഴ്സിറ്റി അധികൃതരെയും കേന്ദ്രസർക്കാർ നിയന്ത്രിക്കുന്ന പോലീസിനെയും നോക്കുകുത്തികളാക്കി കൊണ്ടാണ് മണിക്കൂറുകളോളം ക്യാമ്പസ് തെമ്മാടികളുടെ കൂത്തരങ്ങാക്കിയത്. നൂറുകണക്കിനു വരുന്ന മുഖം മറച്ച അക്രമികൾ അക്രമശേഷം യൂണിവേഴ്സിറ്റി വിട്ട് ഉല്ലാസത്തോടെ പുറത്തുപോകുന്നതു വരെയും ഏതെങ്കിലും അക്രമികൾ പിടിയിലായതായി നാം കേട്ടിട്ടില്ല. ഫലത്തിൽ, സ്റ്റേറ്റ് സ്പോൺസേർഡ് ആയൊരു ആൾക്കൂട്ട ആക്രമണമാണ് നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നതെന്ന് പറയാവുന്നതാണ്.
ഗുണ്ടാ വിളയാട്ടം
ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ നിയമ വിശദീകരണത്തിനിടെ ഡെൽഹിയിൽ വച്ച് രണ്ട് സ്ത്രീകളിൽ നിന്ന് ശക്തമായ പ്രതിഷേധം നേരിട്ടതിനു പുറകെയാണ് തികച്ചും അപ്രതീക്ഷിതമായി ഇന്ത്യയുടെ രാഷ്ട്രീയ പ്രബുദ്ധതയുടെയും ധിഷണയുടെയും സിരാകേന്ദ്രമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന ജെഎൻയുവിൽ ഈ ഗുണ്ടാ വിളയാട്ടമുണ്ടായത്. ഒപ്പം അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ചവർ തെരുവിലിറക്കി വിടപ്പെടുകയും ചെയ്തിരിക്കുന്നു.
കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല
അക്ഷരം കൊണ്ടും ആശയം കൊണ്ടും അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്നവരെ അർബൻ നക്സലുകളെന്ന് ചാപ്പ കുത്തിയും ശാരീരികമായി ആക്രമിച്ചും നിശബ്ദരാക്കാമെന്ന് ഇവിടെ ചിലരൊക്കെ തെറ്റിദ്ധരിച്ചു പോയിരിക്കുന്നു. അതിൽ അത്ഭുതപ്പെടാനില്ല. ചരിത്രത്തിലെന്നും ഭീരുക്കൾ തങ്ങളുടെ ഭയവും ജാള്യതയും മറച്ചുവയ്ക്കാൻ തിരഞ്ഞെടുക്കുന്ന എളുപ്പവഴിയായിരുന്നു അക്രമം. വിയോജിപ്പിന്റെ സ്വരങ്ങളെ എല്ലാ കാലത്തും ഭയപ്പെട്ടിരുന്നവരിൽനിന്ന് നമുക്ക് കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.
തോറ്റുകൊടുക്കാൻ മനസ്സില്ല
പ്രതിഷേധങ്ങളെ കായികമായി അടിച്ചമർത്തുമ്പോഴും സ്വന്തം മുഖമോ സ്വത്വമോ പുറത്തു കാണിക്കുവാൻ പോലും ധൈര്യമില്ലാത്തത്ര ഭീരുക്കളാണവർ. പക്ഷേ അക്രമത്തിനിരകളായ വിദ്യാർത്ഥികൾ, തല പൊട്ടി ചോരവാർക്കുമ്പോഴും തോറ്റുകൊടുക്കാൻ മനസ്സില്ലെന്ന് എഴുന്നേറ്റുനിന്ന് പ്രഖ്യാപിക്കുന്ന ആ വിദ്യാർത്ഥികളാണ് ഈ കെട്ട കാലത്ത് നമ്മുടെ പ്രതീക്ഷകൾ. നമ്മുടെ രാജ്യത്തിന്റെ കുട്ടികൾ. ഇന്നേ ഇരുളുള്ളു, നമ്മുടെ നാളെകൾ തീർച്ചയായും പ്രകാശമയമാണെന്ന് നമ്മെ ആശ്വസിപ്പിച്ചുകൊണ്ട് ഫാസിസ്റ്റുകളോട് സധൈര്യം എതിരിടുന്ന അവർക്ക് നാം, രാജ്യമൊന്നടങ്കം ശക്തമായ പിന്തുണ കൊടുക്കേണ്ടതുണ്ട്.
നല്ല ജനങ്ങളോടുമൊപ്പം ഐസിയുവുമുണ്ട്
അക്രമം ഒരുനാൾ വാഴും, എന്നാൽ അതെന്നേക്കും വാണ ചരിത്രം ഉണ്ടായിട്ടില്ല. ഒരിക്കൽ ആശയത്തിനെതിരെ ആയുധത്തിനു വീണേ മതിയാകൂ. ആ ചരിത്രനീതി ആയുധത്തിന്റെ സ്വാഭാവികമായ വിധിയാണ്. അക്രമത്തെയും ആയുധത്തെയും പരാജയപ്പെടുത്താനും മാനവികതയുടെ വിജയം ഉയർത്തിപ്പിടിക്കുവാനുമുള്ള ശ്രമങ്ങളിൽ രാജ്യത്തെ എല്ലാ നല്ല ജനങ്ങളോടുമൊപ്പം ഐസിയുവുമുണ്ട് എന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഉറക്കെ വിളിച്ചു പറയുകയാണ്.
ആയുധം വീഴട്ടെ, ആശയം വാഴട്ടെ
ജെഎൻയുവിൽ
നടന്ന
നരനായാട്ടിനോടും
രക്തചൊരിച്ചിലിനോടും
ശക്തമായി
പ്രതിഷേധം
രേഖപ്പെടുത്തുവാനും,
അവിടെ
പരിക്കേറ്റ
ഓരോ
വിദ്യാർത്ഥിയോടും
നമ്മുടെ
രാജ്യത്തെങ്ങും
അലയടിക്കുന്ന
സ്റ്റേറ്റ്
സ്പോൺസേർഡ്
അക്രമങ്ങൾക്കെതിരെയുള്ള
മുന്നേറ്റങ്ങളോടുമുള്ള
കൂറും
സാഹോദര്യവും
പ്രഖ്യാപിക്കുവാനും
ഈ
സാഹചര്യം
ഐസിയു
വിനിയോഗിക്കുന്നു.
ആയുധം
വീഴട്ടെ,
ആശയം
വാഴട്ടെ,
ഇന്ത്യ
വിജയിക്കട്ടെ!
അവകാശപ്പോരാട്ടങ്ങൾക്ക്
ഐക്യദാർഢ്യം!