ജമ്മുകശ്മീരില്‍ വീണ്ടും ഇന്റര്‍നെറ്റിന് കത്തി വെച്ച് സര്‍ക്കാര്‍: സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചു. ഹുറിയത്ത് നേതാവ് സയീദ് അലി ഷാ ഗീലാനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിന് വേണ്ടിയാണിതെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതേടെ കശ്മീരിലെ പല പ്രദേശങ്ങളിലെയും സുരക്ഷയും കശ്മീര്‍ അധികൃതര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
സ്ഥാനാർത്ഥികളുടെ കേസ് വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി: അനുവദിച്ചത് 48 മണിക്കൂർ
90കാരനായ സയീദ് അലി ഷാ ഗീലാനിയുടെ ആരോഗ്യ നില മോശമാണെന്ന തരത്തില്‍ ബുധനാഴ്ചയാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. ഹുറിയത്ത് ചെയര്‍പേഴ്സണ്‍ കൂടിയായ ഗീലാനിയെ കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളിലാണ്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെടുന്നത്.
ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് സ്ഥാപകന്‍ മക്ബൂല്‍ ഭട്ടിന്റെ ചരമദിനം പ്രമാണിച്ച് ചൊവ്വാഴ്ചയും ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കിയിരുന്നു. ഞായറാഴ്ച പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിന്റെ ചരമദിനം കണക്കിലെടുത്തും ഇന്റര്‍നെറ്റ് സര്‍വീസ് തടസ്സപ്പെട്ടിരുന്നു.
ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുന്നതിന്റെ മുന്നോടിയായാണ് കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ദീര്‍ഘകാലത്തേക്ക് നിര്‍ത്തലാക്കിയത്. ജനുവരി 25നാണ് താഴ്വരയിലെ 2ജി പോസ്റ്റ് പെയ്ഡ്, പ്രീ പെയ്‍ഡ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചത്. അഞ്ചരമാസത്തിന് ശേഷമാണിത്.