കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് സുപ്രീം കോടതി
Recommended Video
ദില്ലി: കശ്മീരിലെ നിയന്ത്രണം ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനാജ്ഞയും പുനപരിശോധിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഏഴ് ദിവസത്തിനകം പുനപരിശോധന നടത്തണം എന്നാണ് കോടതി സർക്കാരിനോട് നിർദേശിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആര്‍ട്ടിക്കിള്‍ 19 പ്രകാരമുളള ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അനിശ്ചിതകാല വിലക്ക് ടെലികോം നിയമങ്ങളുടെ ലംഘനമാണ്. നിരവധി അക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുളള ഇടമാണ് കശ്മീര്‍. പൗരന്മാരുടെ അവകാശവും സുരക്ഷയും ഉറപ്പാക്കുക എന്നത് കോടതിയുടെ ലക്ഷ്യമാണെന്ന് വിധി പറയവേ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയന്ത്രണങ്ങള്‍ സുരക്ഷയെ കരുതിയാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ വാദങ്ങള്‍ പൂര്‍ണമായും കോടതി അംഗീകരിച്ചിട്ടില്ല. അതേസമയം ഇന്റര്‍നെറ്റിന് അടക്കം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനും സുപ്രീം കോടതി തയ്യാറായിട്ടില്ല.
പൗരാവകാശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മറ്റൊരു വഴിയും ഇല്ലാത്ത ഘട്ടങ്ങളില്‍ മാത്രമേ ആകാവൂ. നിയന്ത്രണങ്ങള്‍ മനുഷ്യാവകാശ ലംഘനമായി മാറരുതെന്ന് കോടതി വ്യക്തമാക്കി. സർക്കാർ വെബ്സൈറ്റുകൾക്കും ബാങ്ക് ഇടപാടുകൾക്കുമടക്കമുളള തടസ്സങ്ങൾ നീക്കണം. ആര്‍ട്ടിക്കിള്‍ 144 പ്രയോഗിക്കുമ്പോള്‍ സൂക്ഷ്മത പാലിക്കണം എന്നും കോടതി പറഞ്ഞു. നിരോധനാജ്ഞയ്ക്കുളള കാരണങ്ങൾ രേഖാമൂലം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
ജസ്റ്റിസ് വിഎന്‍ രമണയുടെ അധ്യക്ഷതയിലുളള മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞിരിക്കുന്നത്. തുറന്ന കോടതിയിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. നിയന്ത്രണങ്ങള്‍ സുരക്ഷയെ കരുതിയാണ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. ജസ്റ്റിസ് രമണയെ കൂടാതെ ജസ്റ്റിസുമാരായ സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കശ്മീരില്‍ നേതാക്കളെ തടങ്കലില്‍ ആക്കിയതും ഇന്റര്‍നെറ്റ്, സഞ്ചാര സ്വാതന്ത്ര്യങ്ങളടക്കം നിരോധിച്ചതും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, കശ്മീര്‍ ടൈംസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ അനുരാധ ഭാസിന്‍ എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.