മതില്‍ ചാടിക്കടന്ന് കസ്റ്റഡിയിലെടുത്തു; ഒരു രാത്രി മുഴുവന്‍ ചിദംബരത്തെ ലോക്കപ്പിലിട്ട് സിബിഐ
ദില്ലി: ഐഎന്‍എക് മീഡിയാ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തെ ഇന്ന് സിബിഐ കോടതിയില്‍ ഹാജരാക്കും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്ന ചിദംബരത്തിന്‍റെ ആവശ്യം സുപ്രീംകോടതി വിസമ്മതിച്ചതോടെ ഇന്നലെ രാത്രി പത്തുമണിയോടെ ദില്ലി ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്.
രാത്രി എഐസിസി ആസ്ഥാനത്ത് എത്തി വാര്‍ത്താ സമ്മേളനം നടത്തി മടങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു ചിദംബരത്തിന്‍റെ അറസ്റ്റ്. അറസ്റ്റ് ഉറപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ചിദംബരം ഐഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയത്. സിബിഐ സംഘം എഐസിസി ആസ്ഥാനത്തേയ്ക്ക് എത്തുന്നുവെന്ന റിപ്പോർട്ടിനെ തുടർന്ന് ചിദംബരം കപിൽ സിബലിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു...
നാടകീയം
ചിദംബരം വീട്ടിലെത്തിയെന്ന് അറിഞ്ഞ സിബിഐ സംഘം ഉടന്‍ അവിടെക്ക് കുതിച്ചെത്തി. സിബിഐ സംഘം എത്തിയതോടെ ഏറെ നാടകീയ സംഭവഹങ്ങളാണ് ജോര്‍ബാഗിലെ ചിദംബരത്തിന്‍റെ വസതിക്ക് മുന്നില്‍ നടന്നത്. ഗേറ്റ് പൂട്ടിയതിനാൽ മതിൽ ചാടിക്കടന്നാണ് സിബിഐ ഉദ്യോഗസ്ഥർ ചിദംബരത്തിന്റെ വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഇതിനിടയില്‍ വീടിന് പുറത്ത് കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ ചേരി തിരഞ്ഞ് മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു.
കാറിന് മുന്നിലേക്ക്
ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് കോൺഗ്രസ് പ്രവർത്തകരിൽ ചിലർ സിബിഐയുടെ കാറിന് മുന്നിലേക്ക് ചാടിയത് വീടിന് മുന്നില്‍ അല്‍പസമയത്തെ സംഘർഷത്തിനിടയാക്കി. ചില പ്രവര്‍ത്തകര്‍ കാറിന് മുകളിലേക്കും കയറി. എന്നാൽ ഇവരെയെല്ലാം ദില്ലി പോലീസിന്‍റെ സഹായത്തോടെ കാറിന് സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു.
ലോക്കപ്പില്‍
ചിദംബരത്തിന്‍റെ അറസ്റ്റിന് പിന്നാലെ സിബിഐ ഡയറക്ടര്‍ ആര്‍കെ ശുക്ല ദില്ലിയിലെ ആസ്ഥാനത്തെത്തി ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചന നടത്തി . പിന്നാലെ ചിദംബരവുമായി സിബിഐ സംഘം ആസ്ഥാനത്തെ പത്താം നിലയിലേക്കെത്തി. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ടോടെയാവും കോടതിയില്‍ ഹാജരാക്കുക. ഇന്നലെ രാത്രി മുഴുവന്‍ സിബിഐ ലോക്കപ്പിലാണ് ചിദബരത്തെ താമസിപ്പിച്ചത്.
അറസ്റ്റിന് സാധ്യത
ചിദംബരത്തിന്‍റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കില്ലെന്ന് വ്യക്തമായതോടെ ഇന്നലെ തന്നെ അറസ്റ്റിനുള്ള സാധ്യത തെളിഞ്ഞിരുന്നു. കോടതി ഹര്‍ജി പരിഗണിക്കുന്നത് വരെ യാതൊരു നടപടിയും പാടില്ലെന്ന് കാണ്ട് ചിദംബരം കത്ത് നല്‍കിയിരുന്നെങ്കിലും അന്വേഷണ ഏജന്‍സികള്‍ അത് തള്ളിക്കളഞ്ഞിരുന്നു.
ലൂക്ക് ഔട്ട് നോട്ടീസ്
ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ നാല് തവണയാണ് സിബിഐ ചിദംബരത്തെ തേടി അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തിയത്. നാല് തവണയും അദ്ദേഹത്തെ കാണാന്‍ സിബിഐ സംഘത്തിന് സാധിച്ചില്ല. ചിദംബരം എവിടെയാണ് ഉള്ളതെന്ന് ബന്ധപ്പെട്ടവരോട് അന്വേഷിച്ചെങ്കിലും അറിയില്ല എന്ന മറുപടിയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഈ സാഹചര്യത്തിലാണ് ചിദംബരം ഒളിവില്‍ എന്ന് വിലയിരുത്തി സിബിഐ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പത്രസമ്മേളനം
അറസ്റ്റ് ഉറപ്പിച്ചതോടെയായിരുന്നു ചിദംബരം എഐസിസി ആസ്ഥാനത്തെത്തി പത്രസമ്മേളനം നടത്തിയത്. തനിക്കെതിരെ ഒരു കോടതിയിലും കുറ്റപത്രമില്ലെന്നും കേസില്‍ താനോ തന്റെ കുടുംബാംഗങ്ങളോ പ്രതികളല്ലെന്നും ചിദംബരം പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. നിയമത്തില്‍ വിശ്വാസമുണ്ട്. നിയമത്തെ മാനിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Recommended Video
കേസ് എന്താണ്
ധനമന്ത്രിയായിരുന്ന കാലയളവിൽ പി ചിദംബരം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം. ഇതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിൽ എൻഫോഴ്സ്മെന്റും ചിദംബരത്തിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരം കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു
യുവത്വം തിളച്ചപ്പോൾ ഇടതൻ, കൂട്ട് റാമും കാരാട്ടും! കോണ്‍ഗ്രസ് വിട്ടു, തിരിച്ചെത്തി... 'ചിദംബരസ്മരണകൾ'
മുതിർന്ന നേതാവ് ഒളിച്ചോട്ടക്കാരനായി... കോൺഗ്രസ് ലജ്ജിച്ച് തലതാഴ്ത്തണമെന്ന് ബിജെപി, രൂക്ഷ വിമർശനം