എം പിമാർക്ക് ഐ ഫോണും വിലകൂടിയ ബാഗും സമ്മാനം; കർണാടകയിലെ ചെലവ് ചുരുക്കൽ ഇങ്ങനെ...
ബെംഗളൂരു: ജനങ്ങളോട് ചിലവ് ചുരുക്കാൻ ആവശ്യപ്പെട്ട സർക്കാർ എം പി മാർക്ക് സമ്മാനമായി നൽകിയത് വിലകൂടിയ ഫോണുകൾ. കർണാടകയിലെ ജലവിഭവ വകുപ്പ് മന്ത്രിയായ ഡി കെ ശിവകുമാറാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. കർണാടകയിലെ 38 എം പി മാർക്കും ഒരു ലക്ഷത്തോളം വിലയുള്ള ഐ ഫോണാണ് അദ്ദേഹം സമ്മാനമായി നൽകിയത്.
ദില്ലിയിൽ കാവേരി വിഷയത്തിൽ നടന്ന യോഗത്തിനിടെയാണ് എം പിമാർക്കുള്ള സമ്മാനം എത്തിയത്. 38 ഐഫോൺ എക്സ് ഫോണുകൾ. മന്ത്രിയുടെ നടപടി വിവാദമായതോടെ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് കർണാടകത്തിൽ വഴി തുറന്നത്.
ഫോണും ബാഗും
ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഐ ഫോണിനോടൊപ്പം അയ്യായിരം രൂപ വില വരുന്ന ലെതർ ബാഗും എം പിമാർക്ക് നൽകിയിട്ടുണ്ട്. ബിജെപി എംപി രാജീവ് ചന്ദ്രശേഖരൻ ബാഗിന്റെയും ഫോണിന്റെയും ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സമ്മാനവിവരം എല്ലാവരും അറിയുന്നത്. ``പ്രിയപ്പെട്ട മുഖ്യമന്ത്രി, കാവേരി വിഷയത്തിൽ എം പിമാരെ അംഗീകരിച്ചതിന് നന്ദിയുണ്ട്. ശമ്പള കുടിശിക നൽകാത്തതിന്റെ പേരിൽ ബെംഗളൂരുവിലെ ശുചീകരണ തൊഴിലാളികൾ പ്രതിഷേധത്തിലാണ്,ഏഴ് മാസത്തോളമായി അവർക്ക് ശമ്പളം ലഭിച്ചിട്ട്. കഴിഞ്ഞ ദിവസം ഒരു തൊഴിലാളി ജീവനൊടുക്കുക വരെ ചെയ്തു. ഇതിനിടെ എന്തിനാണ് നികുതിപ്പണം ഉപയോഗിച്ച് വിലകൂടിയ സമ്മാനങ്ങൾ നൽകുന്നത്. ഇതാണോ താങ്കളുടെ സർക്കാരിന്റെ നയം- രാജീവ് ചന്ദ്രശേഖരൻ എം പി ട്വീറ്റ് ചെയ്തു. രാജീവ് ചന്ദ്രശേഖർ അടക്കം 18 ബിജെപി എം പിമാരും സമ്മാനങ്ങൾ നിരസിച്ചു.
|
ചെലവ് ചുരുക്കൽ
44,700 കോടി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായി സർക്കാർ ചെലവ് ചുരുക്കൽ നടപ്പിലാക്കുകയാണ്. മന്ത്രിമാർക്ക് പുതിയ കാർ വാങ്ങുന്നത് ഉൾപ്പെടെയുള്ള ആഡംബരങ്ങൾ ഒഴിവാക്കിയിരുന്നു. ഇന്ധനത്തിൽ നിന്നും വൈദ്യുതിയിൽ നിന്നും നികുതി കൂട്ടുക തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വരികയാണ്. ഇതിനിടയിലാണ് നികുതിപ്പണം ഉപയോഗിച്ച് എംപിമാർക്ക് വിലകൂടിയ സമ്മാനങ്ങൾ വാങ്ങിയെന്ന ആരോപണം ഉയരുന്നത്. മുഖ്യമന്ത്രിയുടെ സമ്മതപ്രകാരമാണോ ശിവകുമാറിന്റെ നടപടിയെന്ന് വ്യക്തമല്ല.
നിഷേധിച്ചു
സംഭവം വിവാദമായതോടെ മറുപടിയുമായി ജലവിഭവ വകുപ്പ് മന്ത്രി ഡി കെ ശിവകുമാർ തന്നെ രംഗത്തെത്തിയിരുന്നു. കാവേരി വിഷയം ചർച്ച ചെയ്യുന്നതിനുള്ള പേപ്പറുകൾ അടങ്ങിയ ബാഗ് മാത്രമാണ് സർക്കാർ വിതരണം ചെയ്തത്. ഐ ഫോൺ തന്റെ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയതാണെന്നുമാണ് ഡി കെ ശിവകുമാർ പറഞ്ഞത്. ബിജെപി എംപിമാരിൽ പലരും തന്നെ വിളിച്ച് നന്ദി അറിയിച്ചെന്നും ശിവകുമാർ അവകാശപ്പെട്ടു. സ്വന്തം കൈയ്യിൽ നിന്നും പണമെടുത്ത് 38 പേർക്ക് ഒരു ലക്ഷത്തിലധികം വിലവരുന്ന ഫോൺ വാങ്ങി നൽകിയെന്ന മന്ത്രിയുടെ വിശദീകരണം അംഗീകരിക്കാൻ പ്രതിപക്ഷം തയാറായിട്ടില്ല.