ക്രിക്കറ്റ് താരങ്ങൾക്ക് കശ്മീർ വിടാൻ നിർദേശം: ശ്രീനഗറിലുള്ളത് ജമ്മു കശ്മീർ ക്രിക്കറ്റ് ടീമും ഇർഫാൻ
ശ്രീനഗർ: ജമ്മുകശ്മീരിൽ നിന്ന് വിനോദസഞ്ചാരികളെ നീക്കിയതിന് പിന്നാലെ ക്രിക്കറ്റ് താരങ്ങൾക്കും സംസ്ഥാനം വിടാൻ നിർദേശം. കശ്മീർ താഴ് വരയിലെ സുരക്ഷാ ഭീഷണി കണക്കിലെടുത്ത് മുൻ ഇന്ത്യൻ ഓൾറൌണ്ടർ ഇർഫാൻ പഠാൻ ഉൾപ്പെടെയുള്ളവർക്കാണ് ശ്രീനഗർ വിട്ടുപോകാൻ നിർദേശം ലഭിച്ചിട്ടുള്ളത്. ജമ്മു കശ്മീർ ക്രിക്കറ്റ് ടീമിനോടും ശ്രീനഗർ വിടാൻ നിർദേശം ലഭിച്ചിട്ടുണ്ട്. പ്രീ സീസൺ ക്യാമ്പ് നടന്നുകൊണ്ടിരിക്കെ സ്ഥലം ഒഴിഞ്ഞുപോകാൻ ജമ്മു ആൻഡ് കശ്മീർ ക്രിക്കറ്റ് അസോസിയേഷനാണ് ആവശ്യപ്പെട്ടത്.
കശ്മീര്‍ വിഷയം മേഖലയെ തകര്‍ക്കും; അമേരിക്കന്‍ പ്രസിഡന്റ് മധ്യസ്ഥ വഹിക്കണമെന്ന് ഇമ്രാന്‍ ഖാന്‍
വാർത്താ ഏജൻസി ഐഎഎൻഎസിനോട് പ്രതികരിച്ച ജമ്മു ആൻഡ് കശ്മീർ ക്രിക്കറ്റ് അസോസിയേഷൻ അധികൃതരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് ഇതെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. സീസൺ മത്സരങ്ങൾക്ക് വേണ്ടിയുള്ള പരിശീലനമാണ് നടക്കുന്നതെങ്കിലും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും കൂട്ടിച്ചേർക്കുന്നു.
ഇർഫാന്റെ കീഴിൽ പ്രീ സീസൺ മത്സരങ്ങൾക്കുള്ള പരിശീലനമാണ് ജൂലൈ 31 മുതൽ ആഗസ്ത് പകുതി വരെ നടക്കുന്നത്. എന്നാൽ കശ്മീരിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പെട്ടെന്ന് കശ്മീർ വിടാൻ നിർദേശിക്കുകയായിരുന്നു. സുരക്ഷാ സ്ഥിതിഗതികൾ സാധാരണഗതിയിലേക്ക് തിരിച്ചെത്തിയ ശേഷം മടങ്ങിയെത്തിയാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ ഭീഷണിയെത്തുടർന്ന് അമർനാഥ് തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും കശ്മീർ വിടാൻ നിർദേശിച്ചിരുന്നു. ഭീകരാക്രമണത്തിനുള്ള സാധ്യത കണക്കിലെടുത്ത് വിഎച്ച്പി അമർനാഥ് യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.