D ക്ക് പകരം I വന്നു; ഉപതിരഞ്ഞെടുപ്പിലെ ബിജെപി നേട്ടത്തിന് പിന്നില്‍ യെഡിയൂരപ്പയുടെ പേര് മാറ്റമെന്ന്
ബെംഗളൂരു: പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് അവസരം ലഭിക്കാതായതോടെ കര്‍ണാടകയില്‍ ബിജെപിയുടെ മന്ത്രിസഭാ വികസനം വൈകും. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ്, ജെഡിഎസ് വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭാ വികസനം ഉടന്‍ നടത്തുമെന്ന് യെഡിയൂരപ്പ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇത് സംബന്ധിച്ച അനുമതി ഇതുവരെ കേന്ദ്ര ഘടകത്തില്‍ നിന്ന് നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല.
അമിത് ഷാ തിരക്കിലായതിനാല്‍ ദില്ലി യാത്ര യെഡിയൂരപ്പ മാറ്റിവെക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഇനിയുള്ള ചര്‍ച്ചകള്‍. അതിനിടെയാണ്, ബിഎസ് യെഡിയൂരപ്പ പേരില്‍ നടത്തിയ മാറ്റങ്ങളാണ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വലിയ വിജയത്തിന് വഴിയൊരുക്കിയതെന്ന വാദവും ഉയര്‍ന്നു വരുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
സംഖ്യാശാസ്ത്രം
സംഖ്യാശാസ്ത്ര പ്രകാരം പേരിലെ അക്ഷരങ്ങള്‍ മാറ്റിയതാണ് ഭരണം നഷ്ടപ്പെടാതിരിക്കാന്‍ യെഡിയൂരപ്പയെ തുണച്ചതെന്നാണ് ചില ജ്യോതിഷികള്‍ വാദിക്കുന്നത്. യെഡിയൂരപ്പ പേരിലെ 'ഡി' മാറ്റി പകരം ഐ ചേര്‍ത്തതാണ് ഉപതിരഞ്ഞെടുപ്പില്‍ 12 സീറ്റ് ബിജെപിക്ക് നേടിക്കൊടുത്തതില്‍ നിര്‍ണ്ണായകമായതെന്നും ജ്യോതിഷികള്‍ പറയുന്നു.
ജൂലായ് 26 ന്
കഴിഞ്ഞ ജൂലായ് 26 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു യെഡിയൂരപ്പ പേരില്‍ മാറ്റം വരുത്തിയത്. സഖ്യശാസ്ത്രപ്രകാരം പേരിലെ അക്ഷം മാറ്റണമെന്ന് ജ്യോതിഷികളുടെ ഉപദേശത്തെ തുടര്‍ന്നായിരുന്നു മാറ്റം. ഇതോടെ യെദ്യൂരപ്പ (Yeddyurappa) എന്ന പേരിനെ യെഡിയൂരപ്പ (Yediyurappa) എന്നാക്കി.
2007 വരെ
യഥാര്‍ത്ഥത്തില്‍ 2007 വരെ യെഡിയൂരപ്പ (Yediyurappa) എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പേര്. ജെ ഡി എസുമായി സഖ്യം ചേര്‍ന്ന കർണാടകത്തിൽ അധികാരത്തിലെത്തിയിരുന്ന ബിജെപിക്ക് കരാർ അനുസരിച്ച് യെഡിയൂരപ്പ മുഖ്യമന്ത്രിയാകേണ്ട സമയമായിരുന്നു.
2007 നവംബർ 12ന്
എന്നാല്‍ കാരാര്‍ പാലിക്കാന്‍ കുമാരസ്വാമി തയ്യാറാവാതിരുന്നതോടെ യെഡിയൂരപ്പയുടെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കല്‍ വൈകി. ഇതോടെ ഭാഗ്യം വരാനായി, ഒരു ജ്യോത്സ്യന്റെ നിർദേശ പ്രകാരം യെഡ്ഡി ആദ്യമായി പേര് മാറ്റി. യെഡിയൂരപ്പയിലെ I എടുത്ത് കളഞ്ഞ് ഒരു D കൂട്ടിച്ചേർത്ത് യെദ്യൂരപ്പ എന്നാക്കി പേര്. 2007 നവംബർ 12ന് പേര് മാറ്റിയ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
അസംബ്ലി തിരഞ്ഞെടുപ്പിൽ
പക്ഷേ ജെ ഡി എസ് പാലം വലിച്ചതോടെ ഒരൊറ്റ ആഴ്ച കൊണ്ട് യെദ്യൂരപ്പ സർക്കാർ താഴെ വീണു. 2008ൽ വീണ്ടും മുഖ്യമന്ത്രിയായെങ്കിലും അഴിമതിക്കേസിൽ പെട്ട് രാജിവെക്കേണ്ടി വന്നു. 2018 അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെ പിയെ നയിച്ചു ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ വരെ ചെയ്തു. പക്ഷേ ഭൂരിപക്ഷം തെളിയിക്കാനാവാതെ രണ്ടാം ദിവസം രാജിവെക്കേണ്ടി വന്നു.
അധികാരം തിരിച്ചുപിടിച്ചു
പിന്നീട് കോണ്‍ഗ്രസ്-ദള്‍ സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ വന്നെങ്കില്‍ നാടകീയമായ നീക്കങ്ങളിലൂടെ 17 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാരെ തങ്ങളുടെ പാളയത്തിലെച്ചിത്ത് ബിജെപി അധികാരം തിരിച്ചുപിടിച്ചു. മുഖ്യമന്ത്രിയായി യെഡിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് തന്റെ പഴയ പേര് തന്നെ അദ്ദേഹം വീണ്ടും സ്വീകരിച്ചത്.
ഉപതിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തു
ഈ പേരുമാറ്റം ഡിസംബര്‍ 5 ന് നടന്ന നിര്‍ണ്ണായകമായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തുണച്ചെന്നാണ് ജ്യോതിഷികള്‍ അവകാശപ്പെടുന്നത്. ഏതായാലും ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ചതോടെ മറ്റ് വെല്ലുവിളികള്‍ ഒന്നുമില്ലെങ്കില്‍ തന്റെ സര്‍ക്കാറിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് യെഡിയൂരപ്പയുടെ പ്രതീക്ഷ.
പൗരത്വ ഭേദഗതി ബിൽ; സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരുന്നു, ചിലർ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് യുഎൻ!
ശബരിമല യുവതി പ്രവേശനം; വിശാല ബെഞ്ചിന്റെ വിധിയ്ക്കായി കാത്തിരിക്കൂവെന്ന് സുപ്രീം കോടതി