വീണ്ടും ഡികെ മാജിക്;കർണാടകയിൽ ബിജെപി മന്ത്രിയും ജെഡിഎസ് എംഎൽഎയും കോൺഗ്രസിലേക്ക്
ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാരിന്റെ കാല് വാരി രാജിവെച്ച് ബി ജെ പിയിലെത്തിയ മൂന്ന് ജെ ഡി എസ് എംഎൽഎമാരിൽ ഒരാളാണ് നാരായണ ഗൗഡ

ബെംഗളൂർ: നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് വീണ്ടും ബി ജെ പിയെ വിറപ്പിക്കാൻ കോൺഗ്രസ്. മന്ത്രിയെ തന്നെ പാർട്ടിയിലെത്തിക്കാനുള്ള നീക്കമാണ് കോൺഗ്രസ് ശക്തമാക്കിയിരിക്കുന്നത്. മാണ്ഡ്യയിൽ നിന്നുള്ള എംഎൽഎയും മന്ത്രിയുമായ കെസി നാരായണ ഗൗഡയാണ് കോൺഗ്രസിൽ ചേർന്നേക്കുക. തന്നെ പാർട്ടിയിലേക്ക് കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ടെന്നും താൻ അക്കാര്യം പരിഗണിക്കുകയാണെന്നും നാരായണ ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം കെആർ പെട്ടിൽ നിന്നുള്ള ബി ജെ പിയുടെ മറ്റൊരു എംഎൽഎ താൻ തിരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിച്ചേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ അദ്ദേഹം കോൺഗ്രസിലേക്ക് പോകാൻ തയ്യാറെടുക്കുകയാണെന്നുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. അതിന് പിന്നാലെയാണ് മന്ത്രി തന്നെ കോൺഗ്രസിലേക്കെന്ന സൂചന നൽകി രംഗത്തെത്തിയിരിക്കുന്നത്.

മൂന്ന് ജെ ഡി എസ് നേതാക്കളിൽ ഒരാളാണ് നാരായണ ഗൗഡ
ഓപ്പറേഷൻ താമരയുടെ ഭാഗമായി കോൺഗ്രസ്-ജെ ഡി എസ് സഖ്യസർക്കാരിന്റെ കാല് വാരി രാജിവെച്ച് ബി ജെ പിയിലെത്തിയ മൂന്ന് ജെ ഡി എസ് എംഎൽഎമാരിൽ ഒരാളാണ് നാരായണ ഗൗഡ. പിന്നീട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കെ ആർ പേട്ട് മണ്ഡലത്തിൽ നിന്നും ഗൗഡ മത്സരിച്ച് വിജയിച്ചിരുന്നു. മാണ്ഡ്യ മേഖലയിൽ നിന്നുള്ള ബി ജെ പിയുടെ ഏക എംഎൽഎയും കൂടിയാണ് ഗൗഡ. 'മേഖലയിൽ ശക്തരായ നേതാക്കളുടെ അഭാവം കോൺഗ്രസിനുണ്ട്. ഈ സാഹചര്യത്തിൽ അവർ തന്നോട് പാർട്ടിയിൽ ചേരാൻ താത്പര്യം ഉണ്ടെന്ന് ചോദിച്ചിരുന്നു. അവരുടെ ക്ഷണം താൻ പരിശോധിക്കുകയാണ്. അനുയായികളുമായി സംസാരിച്ച് തീരുമാനമെടുക്കും',അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്
ജെ ഡി എസ് വിമത നേതാവായ ബി എൽ ദേവരാജു കോൺഗ്രസിലേക്ക് ചേക്കേറുമെന്നുള്ള വാർത്തകൾക്കിടെയാണ് ഇപ്പോൾ നാരായണ ഗൗഡയുടെ പ്രതികരണം. അതേസമയം നാരായണ ഗൗഡ കോൺഗ്രസിൽ ചേരുന്നതിന് മുൻപ് ദേവരാജു കോൺഗ്രസിൽ ചേരണമെന്നും അദ്ദേഹം ഗൗഡയുമായി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ഏറ്റുമുട്ടണമെന്നുമാണ് അനുയായികൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസ് എന്ത് നിലപാട് എടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

അയോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്
അതിനിടെ മറ്റൊരു വിമത എംഎൽഎയായ കെഎം ശിവലിംഗേ ഗൗഡ ജെഡിഎസ് വിടുമെന്നും കോൺഗ്രസിൽ ചേരുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നിയമപരമായ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനം എന്നാകുമെന്ന് പറയാനാകില്ലെന്നും ഗൗഡ പറഞ്ഞിരുന്നു. ജെ ഡി എസ് എംഎൽഎ ആയതിനാൽ അയോഗ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി പാർട്ടിയിൽ ചേരുന്നതിനുള്ള തീയതി ഉടൻ തീരുമാനിക്കും',ഗൗഡ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ അർസികേരെ മണ്ഡലത്തിൽ നിന്നായിരിക്കും കോൺഗ്രസ് ടിക്കറ്റിൽ താൻ തിരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം പറഞ്ഞു.

ഹസൻ മേഖലയിൽ നിന്ന് രണ്ടാമത്തെ നഷ്ടം
ലിംഗായത്ത് വിഭാഗങ്ങൾക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലമായ അർസികേരയിൽ തുടർച്ചയായി മൂന്ന് തവണ ജെഡി (എസ്) യിൽ നിന്ന് ശിവലിംഗഗൗഡ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ബുധനാഴ്ച രാത്രി ശിവലിംഗഗൗഡ തന്റെ ഫാംഹൗസിൽ അനുയായികളുമായി കൂടിക്കാഴ്ച നടത്തുകയും തന്റെ ഭാവി പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം ശിവലിംഗേ ഗൗഡ കൂടി പാർട്ടി വിടുന്നതോടെ ഹസൻ മേഖലയിൽ നിന്ന് രണ്ടാമത്തെ നഷ്ടം ആണ് ജെ ഡി എസ് നേരിടുന്നത്. നേരത്തേ ആർക്കൽഗുഡ് എം എൽ എ എടി രാമസ്വാമിയും ജെ ഡി എസിൽ നിന്നും രാജിവെച്ചിരുന്നു.












Click it and Unblock the Notifications