കർണാടകത്തിൽ മോദി സ്വപ്‌നങ്ങൾ തകരുന്നു; 'വിലകൂടിയ' എസ്എം കൃഷ്ണ കോൺഗ്രസ്സിലേക്ക്? ബിജെപിയുടെ ചതി?
ബെംഗളൂരു: ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്സിന് ലഭിച്ച വന്‍ തിരിച്ചടിയായിരുന്നു എസ്എം കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്. ദീര്‍ഘകാലം കോണ്‍ഗ്രസ് നേതാവായിരുന്ന കൃഷ്ണ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര മന്ത്രിയും ആയിരുന്നു. കര്‍ണാടകത്തില്‍ ബിജെപിയുടെ പ്രതീക്ഷകളെ പതിന്‍മടങ്ങ് ഉയര്‍ത്തുന്നതായിരുന്നു കൃഷ്ണയുടെ പാര്‍ട്ടി മാറല്‍.
എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മറിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്എം കൃഷ്ണ തിരിച്ച് കോണ്‍ഗ്രസ്സില്‍ തന്നെ തിരിച്ചെത്തുമെന്നാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഏത് വിധേനയും കൃഷ്ണയെ കൂടെ നിര്‍ത്തേണ്ടത് ബിജെപിയുടെ ആവശ്യമാണ്.
നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് നിര്‍ണയം തന്നെയാണ് കൃഷ്ണയെ ചൊടിപ്പിച്ചിരിക്കുന്നത്. മകള്‍ക്ക് സീറ്റ് ലഭിക്കാത്തതാണ് പ്രശ്‌നം. ബിജെപി ആദ്യം പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ എസ്എം കൃഷ്ണയുടെ മകളുടെ പേരില്ല.
ഒരു വര്‍ഷം മുമ്പ്
ഒരു വര്‍ഷം മുമ്പായിരുന്നു ആ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം വന്നത്. കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും പിസിസി അധ്യക്ഷനും ഒക്കെ ആയിരുന്ന എസ്എം കൃഷ്ണ ബിജെപിയില്‍ ചേരുന്നു എന്നതായിരുന്നു അത്. 2017 മാര്‍ച്ചില്‍ ആയിരുന്നു കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നത്.
ദേശ വ്യാപകമായി തന്നെ കോണ്‍ഗ്രസ് വലിയ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമായിരുന്നു. പല മുതിര്‍ന്ന നേതാക്കളും പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരുന്ന സമയം. എന്നാലും കൃഷ്ണയുടെ വിട്ടുപോക്കിനെ പരമാവധി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. സിദ്ധരാമയ്യ എന്ന മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തന്നെ ആയിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്.
രണ്ട് പേര്‍ക്കും നിര്‍ണായകം
ഇത്തവണത്തെ കര്‍ണാടക നിയമസഭ തിരഞ്ഞെടിുപ്പ് കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും ബിജെപിയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. ഉത്തരേന്ത്യ ഏതാണ്ട് പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കിയ ബിജെപിക്ക് ദക്ഷിണേന്ത്യ ഒരു ബാലികേറാ മലയാണ്. ആന്ധ്രയില്‍ തെലുങ്ക് ദേശം പാര്‍ട്ടിയു ബന്ധം ഉപേക്ഷിച്ചതോടെ ദക്ഷിണേന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭരണ പങ്കാളിത്തം പോലും ഇല്ലാത്ത സ്ഥിതിയിലാണ് ബിജെപി.
ഒരിക്കല്‍ കര്‍ണാടകം ഭരിച്ച ചരിത്രമുള്ള ബിജെപി ഇത്തവണ വലിയ തിരിച്ചുവരവിനുള്ള ശ്രമമാണ് നടത്തുന്നത്. കോണ്‍ഗ്രസ്സിനാണെങ്കില്‍, ആകെ കൈവശം ഉള്ള വിരലില്‍ എണ്ണാവുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. അത് കൂടി നഷ്ടപ്പെട്ടുകഴിഞ്ഞാല്‍ ദേശീയ രാഷ്ട്രീയത്തില്‍ തന്നെ കോണ്‍ഗ്രസ് അസ്ത്രപ്രജ്ഞരാവും.
കൃഷ്ണയുടെ പ്രശ്‌നം
പ്രത്യേകിച്ച് എന്തെങ്കിലും കാരണത്തിന്റെ പേരില്‍ ആയിരുന്നില്ല എസ്എം കൃഷ്ണ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. തന്റെ പൊതു ജീവിതത്തിലെ അടുത്ത ഘട്ടം എന്നായിരുന്നു കൃഷ്ണ പാര്‍ട്ടി മാറ്റത്തെ വിശേഷിപ്പിച്ചത്. നരേന്ദ്ര മോദിയേയും അമിത് ഷായേയും ഒരുപാട് പ്രശംസിക്കാനും അദ്ദേഹം മറന്നിരുന്നില്ല. രാഹുല്‍ ഗാന്ധി തന്നെ പോലുള്ള മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കുന്നില്ല എന്ന ഒരു ആക്ഷേപവും ഉയര്‍ത്തിയിരുന്നു.
എന്നാല്‍ കര്‍ണാടത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കൃഷ്ണയുടെ പ്രശ്‌നങ്ങളും തുടങ്ങുകയായിരുന്നു. മകള്‍ക്ക് നിയമസഭ സീറ്റ് നല്‍കണം എന്നതാണ് കൃഷ്ണയുടെ ആവശ്യം. ബിജെപി ഇത് പരസ്യമായി നിരാകരിച്ചിട്ടില്ല എന്നത് വേറെ കാര്യം. എന്നാല്‍ ആദ്യഘട്ട പട്ടികയില്‍ കൃഷ്ണയുടെ മകള്‍ ഇടം നേടിയിട്ടില്ല.
സീറ്റ് ഇല്ലെങ്കില്‍
അടുത്ത പട്ടികയിലും മകളുടെ പേര് ഇല്ലെങ്കില്‍ ബിജെപി വിട്ട് തിരികെ കോണ്‍ഗ്രസ്സിലേക്ക് പോകും എന്നരീതിയിലാണ് ഇപ്പോള്‍ കൃഷ്ണയുടെ ഭീഷണി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല എന്നത് വേറെ കാര്യം.
കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തുന്നതിന് വേണ്ടി ചില മുതിര്‍ന്ന നേതാക്കളുമായി കൃഷ്ണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കോണ്‍ഗ്രസ്സിലെ തന്നെ ചില നേതാക്കളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടുന്നത്.
ഒരു സ്ഥാനവും ഇല്ല... അപമാനം, ചതി
ബിജെപിയില്‍ ചേര്‍ന്നെങ്കിലും എസ്എം കൃഷ്ണയ്ക്ക് വേണ്ട രീതിയില്‍ ഉള്ള പരിഗണന ഒന്നും പാര്‍ട്ടി കൊടുക്കുന്നില്ല എന്ന ആക്ഷേപം നേരത്തേ തന്നെ ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള അല്‍ഫോന്‍സ് കണ്ണന്താനത്തെ പോലുള്ളവര്‍ക്ക് കേന്ദ്ര മന്ത്രി സ്ഥാനം വരെ കൊടുക്കുകയും ചെയ്തിരുന്നു. സംസ്ഥാന നേതൃത്വും കേന്ദ്ര നേതൃത്വവും പരിഗണിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുമ്പോള്‍ ആണ് പുതിയ സംഭവങ്ങള്‍.
മകള്‍ സംഭവിയ്ക്ക് രാജരാജേശ്വരിനഗര അസംബ്ലി മണ്ഡലത്തില്‍ സീറ്റ് നല്‍കണം എന്നതായിരുന്നു കൃഷ്ണയുടെ ആവശ്യം. ഇത് കൂടി പരിഗണിക്കാതെ വന്നാല്‍ കൃഷ്ണ ബിജെപിയില്‍ ഒന്നും അല്ലാത്ത സ്ഥിതിയില്‍ ആകും. കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകുന്നതിനെ കുറിച്ച് ചിന്തിച്ചുവരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് പേരുടെ സമ്മതം കിട്ടിയാല്‍
ഒരുപക്ഷേ, നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ എസ്എം കൃഷ്ണ തിരിച്ച് കോണ്‍ഗ്രസ്സില്‍ എത്തിയേക്കാം എന്നും സൂചനകളുണ്ട്. കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡോ ജി പരമേശ്വരയും ഊര്‍ജ്ജ മന്ത്രി ഡികെ ശിവകുമാറും കൃഷ്ണയെ കോണ്‍ഗ്രസ്സിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണത്രെ. ഇവര്‍ ഈ വിഷയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച ചെയ്തതായാണ് വിവരം. രാഹുല്‍ ഗാന്ധിയുടേയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും അനുവാദം ലഭിച്ചുകഴിഞ്ഞാല്‍, അധികം വൈകാതെ തന്നെ കൃഷ്ണ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തിയേക്കും എന്നാണ് കോണ്‍ഗ്രസ്സിലെ തന്നെ ചില നേതാക്കള്‍ പറയുന്നത്.
ഒറ്റപ്പെട്ട ജീവിതം
ഏറെ തിരക്കുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന ഒരു നേതാവായിരുന്നു എസ്എം കൃഷ്ണ. സദാശിവനഗരയിലെ വീട്ടില്‍ തിരക്കൊഴിഞ്ഞ നേരം ഉണ്ടായിരുന്നില്ല പണ്ട്. സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പോലുള്ള നേതാക്കള്‍ പോലും കൃഷ്ണയെ വീട്ടില്‍ എത്തി കാണാറുണ്ടായിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ പട തന്നെ വീട്ടില്‍ ഉണ്ടാകുമായിരുന്നു. തിരഞ്ഞെടുപ്പ് കാലം ആയാല്‍ സീറ്റ് മോഹികളുടെ തിരക്ക് വേറെ. എന്നാല്‍ കോണ്‍ഗ്രസ് വിട്ടതോടെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു എന്നാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളില്‍ ഉള്ളവര്‍ പറയുന്നത്.
ഇപ്പോള്‍ വീട്ടില്‍ കൃഷ്ണയെ കാണാന്‍ ആരും വരാറില്ല. ബിജെപി നേതാക്കളോ പ്രവര്‍ത്തകരോ ആ ഭാഗത്തേക്ക് പോലും തിരിഞ്ഞ് നോക്കാറില്ല. യാത്രകളും വായനയും ഒക്കെ ആയാണ് കൃഷ്ണ സമയം തള്ളിനീക്കുന്നത് എന്നും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
പാര്‍ട്ടി മാറ്റം അറിയില്ലെന്ന്
എന്തായാലും കൃഷ്ണ ഇപ്പോള്‍ കര്‍ണാടകത്തില്‍ ഇല്ല. സ്വകാര്യ ആവശ്യങ്ങള്‍ക്കായി മുംബൈയില്‍ പോയിരിക്കുകയാണ് എന്നാണ് പറയുന്നത്. തിരിച്ച് കോണ്‍ഗ്രസ്സിലേക്ക് പോകുന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് ഒരു വിവരവും ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ പ്രതികരിച്ചതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
എസ്എം കൃഷ്ണ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുപോകുന്നു എന്നത് വെറും ഊഹാപോഹം മാത്രമാണെന്നാണ് ബിജെപിയുടെ പ്രതികരണം. ഇത്തരം ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ലെന്നും ബജെപി നേതൃത്വം വ്യക്തമാക്കി.
പന്തളം സിംഹം, പന്തളം രാജാവ്... പന്തളം ശ്രീജിത്ത്ജിയ്ക്ക് ട്രോൾ പ്രണാമം!!! ശത്രുക്കളോട് പോലും...
തമിഴന്റെ വികാരം പ്രകടിപ്പിക്കാനും ധോണി വേണം; കാവേരിയില്‍ ഐപിഎല്‍ പൊള്ളുന്നു... ധോണിയോട് ചിമ്പു
ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!