എം ജെ അക്ബറിന്റെ പിൻഗാമിയാണോ? തേജസ്വി സൂര്യയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി
ബെംഗളൂരു: ഏറെ അപ്രതീക്ഷിതമായി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ച നേതാവാണ് തേജസ്വി സൂര്യ. അന്തരിച്ച മുൻ കേന്ദ്രമന്ത്രി അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി മത്സരിച്ചേക്കുമെന്ന് പ്രതീക്ഷിരുന്ന സീറ്റിൽ ഒറ്റ രാത്രികൊണ്ട് തീരുമാനം മാറി മറിയുകയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് യുവമോർച്ചയുടെ തീപ്പൊരു നേതാവിനെ ബിജെപി കളത്തിലിറക്കുന്നത്.
ബിജെപി ഏറ്റവും ബുദ്ധിപൂർവ്വമെടുത്ത ഒരു തീരുമാനമായാണ് ഇതിനെ വിലയിരുത്തപ്പെട്ടത്. അതേസമയം 28കാരനായ തേജസ്വി സൂര്യ തിരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയപ്പോൾ മുതൽ വിവാദങ്ങളും ഒപ്പമുണ്ട്. മീടു ആരോപണത്തെ തുടർന്ന് കേന്ദ്രമന്ത്രിസ്ഥാനം നഷ്ടപ്പെട്ട എംജെ അക്ബറിന്റെ പിൻഗാമിയാണ് തേജസ്വി സൂര്യയെന്നാണ് കോൺഗ്രസിന്റെ പുതിയ ആരോപണം. വിശദാംശങ്ങൾ ഇങ്ങനെ
Read More: Lok Sabha Election 2019: ബെംഗളൂരു ലോക്സഭ മണ്ഡലത്തെക്കുറിച്ച് അറിയാനുള്ളതെല്ലാം....
തേജസ്വിനിയെ വെട്ടി തേജസ്വി
ആറ് വർഷം തുടർച്ചയായി അനന്ത്കുമാർ എംപിയായിരുന്ന മണ്ഡലമാണ് ബെംഗളൂരു സൗത്ത്. അനന്ത്കുമാറിന്റെ മരണശേഷം വന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭാര്യ തേജസ്വിനി ഇവിടെ സ്ഥാനാർത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന നേതൃത്വം തേജസ്വിനിയുടെ പേര് കേന്ദ്രനേതൃത്വത്തോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ബെംഗളൂരു സൗത്തിൽ നരേന്ദ്രമോദി മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിന് ശേഷം വന്ന സ്ഥാനാർത്ഥി പട്ടികയിൽ തേജസ്വി സൂര്യ അപ്രതീക്ഷിതമായി ഇടം പിടിക്കുകയായിരുന്നു.
തീപ്പൊരി നേതാവ്
ബെംഗളൂരു ഹൈക്കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനാണ് തേജസ്വി സൂര്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കർണാടക ബിജെപി അധ്യക്ഷൻ യെദ്യൂരപ്പയുമായും അടുത്ത ബന്ധമുള്ള നേതാവാണ് തേജസ്വി. ബിജെപിയുടെ നിരവധി കേസുകൾ ഇദ്ദേഹം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ബിജെപിയുടെ സോഷ്യൽ മീഡിയാ സെല്ലിലും സജീവമാണ് തേജസ്വി.
ആരോപണം
തേജസ്വിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഒരു യുവതിയുടെ ട്വീറ്റാണ് കർണാടക രാഷ്ട്രീയത്തിൽ ഇപ്പോഴത്തെ ചർച്ചാ വിഷയം. കർണാടകയിലെ ഒരു ബിസിസനുകാരിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം തേജസ്വിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
മോശം പെരുമാറ്റം
ഒന്നിലധികം ട്വീറ്റുകളിലായാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. തേജസ്വി സ്ത്രീകളോട് മോശമായി പെരുമാറുന്നയാളാണെന്നും ഇയാൾ സ്ത്രീകളെ മർദ്ദിക്കുന്നയാളാണെന്നും യുവതി ആരോപിക്കുന്നു. അഞ്ച് വർഷത്തോളം താൻ ഈ പീഡനം സഹിച്ചെന്നും നിരവധി സ്ത്രീകൾ തേജസ്വിയുടെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നു.
|
ആയുധമാക്കി കോൺഗ്രസ്
യുവതിയുടെ ട്വീറ്റുകൾ ഷെയർ ചെയ്താണ് കോൺഗ്രസിന്റെ ആരോപണം. എംജെ അക്ബറിന്റെ പിൻഗാമിയാണോ തേജസ്വിയെന്ന ചോദ്യം ഉന്നയിച്ചാണ് കോൺഗ്രസ് ഈ ട്വീറ്റുകൾ ഷെയർ ചെയ്തത്. സീറ്റ് നൽകുമ്പോൾ സ്ഥാനാർത്ഥികളുടെ പശ്ചാത്തലം പരിശോധിക്കില്ലെയെന്ന യുവതിയുടെ ചോദ്യം കോൺഗ്രസും ആവർത്തിക്കുന്നുണ്ട്.
ട്വീറ്റുകൾ കാണാനില്ല
അതേ സമയം ട്വീറ്റുകൾ വൈറലായതോടെ യുവതി തന്റെ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്നും യുവതി ആവശ്യപ്പെട്ടു. നിലവിൽ യുവതിയുടെ ട്വിറ്റർ അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
വ്യാജ പ്രചാരണം
ഇതിനിടയിൽ കൊടുവാൾ മിനുക്കുന്ന തേജസ്വിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ടീഷർട്ട് ധരിച്ച് നിലത്ത് ഇരിക്കുന്ന തേജസ്വി സൂര്യ നിരത്തിവെച്ചിരിക്കുന്ന കൊടുവാൾ മിനിക്കുന്നതാണ് പടം. ബിജെപി സ്ഥാനാർത്ഥിയാകാൻ എന്തുകൊണ്ടും യോഗ്യൻ എന്ന അടിക്കുറുപ്പോടെയാണ് പലരും ഈ ചിത്രം ഷെയർ ചെയ്തിരുന്നത്.
സത്യം ഇതാണ്
എന്നാൽ മൂന്ന് വർഷം മുൻപ് ആയുധ പൂജയുടെ സമയത്ത് തന്റെ എസ്റ്റേറ്റിൽ പുല്ലുവെട്ടാനുള്ള അരിവാളുകൾ പൂജയ്ക്ക് വയ്ക്കുന്നതാണ് ദൃശ്യങ്ങളിലെന്ന് പിന്നീട് തേജസ്വി സൂര്യ തന്നെ വ്യക്തമാക്കുകയായിരുന്നു..
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ