'വയനാട്ടിൽ ജയിപ്പിച്ചാൽ മുസ്ലീങ്ങൾക്ക് സംവരണം നൽകാമെന്ന് ഡീൽ ഉണ്ടോ?';കോൺഗ്രസിനെതിരെ മോദി
ഡൽഹി: വീണ്ടും വിദ്വേഷ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിൽ ജയിച്ചാൽ മുസ്ലീങ്ങൾക്ക് സംവരണത്തിന്റെ ആനുകൂല്യം നൽകാമെന്ന് കോൺഗ്രസ് ഡീൽ ഉണ്ടോയെന്നായിരുന്നു മോദിയുടെ ചോദ്യം.മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം കോൺഗ്രസ് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. ടിവി9 ഭാരതിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'വയനാട്ടിൽ ജയിപ്പിച്ചാൽ സംവരണം നൽകുമെന്ന് മുസ്ലീങ്ങൾക്ക് കോൺഗ്രസ് വാഗ്ദാനം നൽകിയിട്ടുണ്ടോ? രാജ്യത്തിന് അത് അറിയാൻ ആഗ്രഹമുണ്ട്. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങൾക്ക് ഭരണഘടന നൽകിയ സംവരണം കോൺഗ്രസ് ഇല്ലാതാക്കാൻ നോക്കുകയാണ്. മതം അടിസ്ഥാനമാക്കിയുള്ള സംവരണം നൽകാൻ നോക്കുന്നത്. മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകാനാവില്ലെന്ന് ഭരണഘടന തയ്യാറാക്കിയവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട് ', മോദി പറഞ്ഞു.

'ഭരണഘടന രൂപീകരിച്ചപ്പോൾ ഇത് സംബന്ധിച്ച് മാസങ്ങൾ നീണ്ട ചർച്ചകൾ നടന്നു. മതാടിസ്ഥാനത്തിൽ സംവരണം നൽകണമോ എന്ന് അറിവുള്ള പലരും തമ്മിൽ ചർച്ച ചെയ്തു. കൊടുക്കാൻ സാധിക്കില്ലെന്ന് ഒടുവിൽ അവർ തീരുമാനിച്ചു.ഇപ്പോൾ വോട്ട് ബാങ്ക് കാരണം മതപരമായ സംവരണം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്', മോദി പറഞ്ഞു.
അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കാതിരുന്നതിനേയും മോദി വിമർശിച്ചു. 'സർവ്വശക്തൻ്റെ മേൽ ആർക്കെങ്കിലും അവകാശമുണ്ടോ? ബി ജെ പി പോലൊരു സാധാരണ പാർട്ടി ശ്രീരാമൻ്റെ മുന്നിൽ ഒന്നുമല്ല. ശ്രീരാമൻ എല്ലാവരുടെയും ആയിരിക്കണം. പിന്നെ എന്തിനാണ് അവർ ഇതിനെക്കുറിച്ച് സംസാരിക്കുന്നത്? തങ്ങളുടെ വോട്ട് ബാങ്ക് നിലനിറുത്തുക എന്ന അവരുടെ അജണ്ട മറച്ചുവെക്കാനാണോ? രാമക്ഷേത്രത്തിലേക്ക് പോയാൽ തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടമാകുമെന്ന് കോൺഗ്രസ് ഭയക്കുന്നുണ്ട്', മോദി ആരോപിച്ചു.
'രാജീവ് ഗാന്ധി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് രാമക്ഷേത്രത്തിൽ നിന്നായിരുന്നുവെന്ന് ഓർത്താൽ നന്ന്.എന്നാൽ അവർ അങ്ങനെ ചെയ്തപ്പോൾ അവരുടെ വോട്ട് ബാങ്ക് ചോദിച്ചത് നിങ്ങളും ബി ജെ പിയും തമ്മിൽ പിന്നെ എന്ത് വ്യത്യാസമാണെന്നാണ്. അതുകൊണ്ട് അവർ ഓടി രക്ഷപ്പെട്ടു. മുമ്പ് അവർ ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ ഇല്ല. കാരണം അവരുടെ വോട്ട് ബാങ്ക് കഴിഞ്ഞ തവണ അവരെ ശകാരിച്ചിരുന്നു', മോദി പറഞ്ഞു.












Click it and Unblock the Notifications