'കാശ്മീരിലെ ജനങ്ങൾ ആഗ്രഹിച്ചാലും ആർട്ടിക്കിൾ 370 റദ്ദാക്കാൻ മാർഗമില്ലേ'; സുപ്രീം കോടതി
ഡൽഹി: ജമ്മു കശ്മീരിലെ ജനങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ പോലും ആർട്ടിക്കിൾ 370 റദ്ദാക്കാൻ സംവിധാനമില്ലേയെന്ന് സുപ്രീം കോടതി. ജമ്മുകാശ്മീരിന്റ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ചോദ്യം.ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബിആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടന ബെഞ്ചായിരുന്നു ഹർജികൾ പരിഗണിച്ചത്.
രണ്ട് കാര്യങ്ങളാണ് പ്രധാന തർക്ക വിഷയം. ഒന്ന് 370-ാം വകുപ്പിന് സ്ഥിരംസ്വഭാവമായോ എന്നതാണ് . രണ്ട് പ്രത്യേക പദവി റദ്ദാക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങൾക്ക് സാധുതയുണ്ടോയെന്നതും,ഹർജിക്കാരുടെ അഭിഭാഷകനായ കപിൽ സിബൽ കോടതിയിൽ പറഞ്ഞു. 'ഭരണഘടനാ നിർമ്മാതാക്കളും ജമ്മു-കശ്മീർ മഹാരാജാവായ ഹരിസിംഗും തമ്മിൽ ഒരു ധാരണയുണ്ടായിരുന്നു. പാക്കിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തുടർന്ന് പ്രശ്നം കാരണം അദ്ദേഹം ഇന്ത്യയ്ക്കൊപ്പം ചേരാൻ തയ്യാറായി. അങ്ങനെയാണ് 370 ഭരണഘടനയിൽ ചേർക്കപ്പെടുന്നത്. അത് റദ്ദക്കാൻ ഇപ്പോൾ യാതൊരു നടപടി ക്രമങ്ങളും സ്വീകരിക്കാനാകില്ല', കപിൽ പറഞ്ഞു.

അതേസമയം ഭരണഘടന ചലനാത്മകമായ രേഖയാണെന്നും സ്ഥിരമായി നിൽക്കേണ്ടതല്ലെന്നുമായിരുന്നു ജസ്റ്റിസ് കൗളിന്റെ പ്രതികരണം. സംസ്ഥാനത്തെ എല്ലാവരും മാറ്റാൻ ആഗ്രഹിച്ചാലും ആർട്ടിക്കിൾ 370 ഇല്ലാതാക്കാൻ സാധിക്കില്ലെന്നാണോ പറയുന്നതെന്നും കൗൾ ചോദിച്ചു. ആർട്ടിക്കിൾ 368 പ്രകാരം ഭരണഘടന ഭേദഗതി ചെയ്യാൻ അധികാരമുള്ള പാർലമെന്റിന് 370-ാം അനുച്ഛേദം ഇല്ലാതാക്കാനാവില്ലേയെന്ന് ചീഫ് ജസ്റ്റിസും ചോദിച്ചു.
'ഭരണഘടനയുടെ ഭേദഗതി അധികാരങ്ങൾക്കപ്പുറമുള്ള ഒരു വ്യവസ്ഥ ഭരണഘടനയിൽ ഉണ്ടെന്നാണ് നിങ്ങൾ പറയുന്നത്. ആ വാദം അംഗീകരിച്ചാൽ അത് പുതിയൊരു വിഭാഗത്തെ സൃഷ്ടിക്കലാകും', ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാർലമെന്റിന്റെ അധികാരവും അതിനുള്ള നടപടിക്രമങ്ങളുമാണ് ആർട്ടിക്കിൾ 368 പറയുന്നത്. പാർലമെന്റിന് അതിന്റെ അധികാരം ഉപയോഗിച്ച് ഭരണഘടനയിൽ വ്യവസ്ഥകൾ കൂട്ടിച്ചേർക്കുകയോ വ്യതിയാനം വരുത്തുകയോ അല്ലെങ്കിൽ റദ്ദാക്കുകയോ ചെയ്യാം. അതേസമയം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ ജനാധിപത്യം, മതേതരത്വം, ഫെഡറലിസം, നിയമവാഴ്ച തുടങ്ങിയവ പാർലമെന്റിന് ഭേദഗതി ചെയ്യാനാവില്ല. 1973-ൽ കേശവാനന്ദ ഭാരതി കേസിൽ സുപ്രീംകോടതി ഇത് വ്യക്തമാക്കിയിരുന്നു.
അതേസമയം ജമ്മുകശ്മീരിലെ ഭരണഘടനാ നിർമാണസഭയുടെ അഭാവത്തിൽ 370-ാം വകുപ്പിന്റെ താത്കാലിക സ്വഭാവം മാറിയെന്നായിരുന്നു കപിൽ സിബൽ ആവർത്തിച്ചത്. ആർട്ടിക്കിൾ 370 ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള ഒരു ബില്ലും നിയമസഭയിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നും കപിൽ വാദിച്ചു. ഭരണഘടനാപരമായ മാർഗത്തിലൂടെയാകണം പദവി റദ്ദ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ആരുമറിയാതെ രാവിലെ 11 മണിക്ക് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച് പ്രമേയം പാസാക്കാനാകില്ലെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനും ചൂണ്ടിക്കാട്ടി. കേസിൽ ഓഗസ്റ്റ് 8 ന് സുപ്രീം കോടതി വീണ്ടും വാദം കേൾക്കും.












Click it and Unblock the Notifications