കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഐഎസ് ശ്യംഖല വ്യാപിക്കുന്നു; മുന്നറിയിപ്പ്
ദില്ലി: ഭീകരസംഘടനയായ ഇസ്ലാമിക സ്റ്റേറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നുവെന്ന് ദില്ലി പോലീസ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കാൻ ഐഎസ് വ്യാപകമായ നീക്കം നടത്തുന്നുണ്ടെന്നാണ് ദില്ലി പോലീസിന്റെ മുന്നറിയിപ്പ്. ഐഎസ് ബന്ധമുളള മൂന്ന് പേരെ കഴിഞ്ഞ ദിവസം ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിജെപിയെ പുറത്താക്കാന്‍ പുതിയ പാര്‍ട്ടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ്
മഹാരാഷ്ട്ര, കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട യോഗങ്ങൾ നടന്നിരുന്നതായി ഇവർ വെളിപ്പെടുത്തിയെന്ന് ദില്ലി പോലീസ് ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കി. ഐഎസുമായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ദില്ലി പോലീസ് പറയുന്നു.
സംഘടനയുടെ പ്രധാന കണ്ണിയെ കണ്ടെത്തുന്നതിന് പോലീസ് സംഘം കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഐഎസ് ബന്ധമുളള ഒരാളെ ഗുജറാത്തിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇയാളെ ദില്ലിയിലെത്തിച്ച് ചോദ്യം ചെയ്യുമെന്നും പോലീസ് പറയുന്നു.
കേരള-തമിഴ്നാട് അതിർത്തിയിലെ കളിയിക്കാവിളയിൽ എഎസ്ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ തൗഫീഖ്, ഷമീം എന്നിവർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു. ഇവരെ പിടികൂടാനും ദില്ലി പോലീസ് ഊർജ്ജിതമായി ശ്രമിക്കുന്നുണ്ട്. നേരത്തെ അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്യാനായി ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള തീവ്രവാദ വിരുദ്ധ സേന ഉദ്യോഗസ്ഥർ ദില്ലിയിൽ എത്തിയിട്ടുണ്ട്.