പുതുച്ചേരി സര്‍ക്കാരില്‍ വിജയ് എത്തുമോ? ബിജെപിയുമായി ഉടക്കി എന്‍ആര്‍ കോണ്‍ഗ്രസ്, ട്വിസ്റ്റ്
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ കല്ലുകടി. മികച്ച ഭൂരിപക്ഷം നേടിയ എന്‍ഡിഎ സഖ്യത്തില്‍ ഭിന്നത. മന്ത്രിസ്ഥാനങ്ങള്‍ പങ്കുവയ്ക്കുന്നതിലാണ് തര്‍ക്കം. കൂടുതല്‍ സീറ്റ് നേടിയ എന്‍ആര്‍ കോണ്‍ഗ്രസ് ഒരു പക്ഷേ, സര്‍ക്കാര്‍ രൂപീകരണത്തിന് മറ്റു വഴികള്‍ തേടിയേക്കാം. ബിജെപിയുടെ പുതിയ ആവശ്യങ്ങളോട് മുഖ്യമന്ത്രി രംഗസ്വാമി മുഖം തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പിക്ക് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും മാത്രം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി എൻ. രംഗസാമി നിലപാടെടുത്തു. മന്ത്രിസഭാ വിഭജനത്തിൽ സമ്മർദം തുടർന്നാൽ തമിഴക വെട്രി കഴകം (ത.വെ.ക.) പാർട്ടിയുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം സൂചന നല്കി. ഇത് ബി.ജെ.പിക്ക് തലവേദനയായി.

കേന്ദ്രഭരണ പ്രദേശമായതിനാൽ പുതുച്ചേരി ഭരണകൂടം കേന്ദ്രസർക്കാരിന്റെ ധനസഹായത്തെയും പിന്തുണയെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ആർ. കോൺഗ്രസ് 12, ബി.ജെ.പി 4, സഖ്യകക്ഷികൾ 2 എന്നിങ്ങനെ 18 സീറ്റുകൾ നേടി എൻ.ഡി.എ ഭൂരിപക്ഷം നേടി. അഞ്ചാം തവണയാണ് രംഗസാമി മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്.
സർക്കാർ രൂപീകരണത്തിനായി ബി.ജെ.പിയുടെ കേന്ദ്രനേതാക്കളായ മൻസുഖ് മാണ്ഡവ്യയും നിർമൽ കുമാർ സുരാനയും പുതുച്ചേരിയിൽ എത്തി. കഴിഞ്ഞ തവണ എൻ.ആർ. കോൺഗ്രസ് 10-ഉം ബി.ജെ.പി 6-ഉം സീറ്റുകൾ നേടിയപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ നാല് മന്ത്രിസ്ഥാനങ്ങൾ എൻ.ആർ. കോൺഗ്രസിനും സ്പീക്കറും രണ്ട് മന്ത്രിസ്ഥാനങ്ങളും ബി.ജെ.പിക്കുമാണ് ലഭിച്ചത്.
എന്നാൽ ഇത്തവണ ബി.ജെ.പിക്ക് 4 എം.എൽ.എമാരായി കുറഞ്ഞു. സഖ്യകക്ഷികളുടെ രണ്ട് എം.എൽ.എമാരെയും നെടുംകാട് നിന്ന് വിജയിച്ച സ്വതന്ത്രൻ വിഘ്നേശ്വരനെയും ഉൾപ്പെടുത്തി തങ്ങൾക്ക് 7 എം.എൽ.എമാരുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുന്നു. മുൻപത്തെപോലെ സ്പീക്കറും രണ്ട് മന്ത്രിസ്ഥാനങ്ങളും ആവശ്യപ്പെട്ടെങ്കിലും, സ്വതന്ത്രനെ ഉൾപ്പെടുത്തിയതിൽ രംഗസാമിക്ക് അതൃപ്തിയുണ്ട്.
ഇതോടെ ബി.ജെ.പിക്ക് ഒരു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും മാത്രമെ നൽകാനാകൂ എന്ന് രംഗസാമി തീർത്തുപറഞ്ഞു. ചർച്ചയ്ക്ക് സമയം ചോദിച്ച ബി.ജെ.പി നേതാക്കളോട് "ഞാൻ നിങ്ങളെ വിളിക്കാം" എന്ന് മറുപടി നൽകുകയും ചെയ്തു. രംഗസാമിയുടെ ഈ തന്ത്രപരമായ നീക്കം ബി.ജെ.പിക്ക് സമ്മർദം നൽകുന്നുണ്ട്.
പുതിയ സർക്കാർ രൂപീകരണത്തിന് കളമൊരുക്കി രംഗസാമി ഇന്ന് രാവിലെ 11.25-ന് ലെഫ്റ്റനൻ്റ് ഗവർണർ കൈലാഷ് നാഥിന് രാജി സമർപ്പിച്ചു. പുതിയ ഭരണകൂടം അധികാരമേൽക്കും വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ഗവർണർ ആവശ്യപ്പെട്ടു. കൂടുതൽ സീറ്റുകൾ നേടിയിട്ടും വിജയ് സർക്കാർ രൂപീകരിക്കാൻ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, "വിജയ്‍ക്ക് ആശംസകൾ.. അദ്ദേഹം ഉടൻ സ്ഥാനമേൽക്കും.. അദ്ദേഹത്തിന്‍റെ ഭരണം നിലവിൽ വരും" എന്ന് മുഖ്യമന്ത്രി രംഗസാമി മറുപടി നൽകി.
അംഗബലം
എൻ.ആർ. കോൺഗ്രസ് 12
ബി.ജെ.പി. 4
എ.ഐ.എ.ഡി.എം.കെ 1
ലക്ഷ്യ ജനാധിപത്യ കക്ഷി 1
ഡിഎംകെ 5, കോണ്‍ഗ്രസ് 1 എന്നിങ്ങനെയാണ് ഇന്ത്യ സഖ്യത്തിന്റെ അംഗബലം. ടിവികെക്ക് രണ്ട് സീറ്റ് കിട്ടി. ബാക്കി സ്വതന്ത്രരാണ്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് ടിവികെയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. പുതുച്ചേരിയിലേക്കും സഖ്യം തുടര്‍ന്നാല്‍ ഇവരുടെ അംഗബലം മൂന്നായി ഉയരും. സ്വതന്ത്രരെ കൂടെ നിര്‍ത്തിയാല്‍ ഡിഎംകെ ഇല്ലാതെ തന്നെ രംഗസ്വാമിക്ക് ബിജെപിയെ ഒഴിവാക്കി ഭരണം നടത്താം.












Click it and Unblock the Notifications