ഐസിസ് കശ്മീരില്‍ വേരുറപ്പിക്കുന്നു!ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു
ശ്രീനഗര്‍: ആദ്യമായി ജമ്മുകശ്മീരിലെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐസിസ്. കശ്മീര്‍ താഴ്വരയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഇമ്രാന്‍ ഠാകിനെ കൊലപ്പെടുത്തുകയും ഒരാളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിന്‍റെ ഉത്തരവാദിത്തമാണ് ഐസിസ് ഏറ്റെടുത്തിട്ടുള്ളത്. ഐസിസിന്‍റെ അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ് രംഗത്തെത്തിയതോടെ ഐസിസിന്‍റെ അവകാശവാദം അന്വേഷിച്ചു വരുന്നതായി കശ്മീര്‍ അധികൃതര്‍ വ്യക്തമാക്കി. ആക്രമണം നടത്തിയത് സാക്കിര്‍ മൂസയുടെ നേതൃത്വത്തിലുള്ള ഐസിസ് ഭീകരരാണോ വ്യാജ സന്ദേശമാണോ എന്നാണ് അധികൃതര്‍ അന്വേഷിച്ചുവരുന്നത്.
അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പ്രഖ്യാപിത കാലിഫേറ്റായി മാറിയതോടെ കശ്മീരിനെയും ഗുജറാത്തിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഗ്ലോബല്‍ ഇസ്ലാമിക് കൗണ്‍സില്‍ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള പദ്ധതികള്‍ ഉണ്ടായിരുന്നു ബാഗ്ദാദി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരില്‍ അടുത്ത കാലത്ത് ഐസിസ് സാന്നിധ്യത്തിന്‍റെ സൂചന നല്‍കുന്ന തരത്തില്‍ പതാകകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും ഇത്തരത്തില്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെന്നുന്നത് ആദ്യമായാണ്. ഐസിസിന്‍റെ പശ്ചിമ ബംഗാള്‍ മൊഡ്യൂള്‍ ദാല്‍ തടാകത്തിന് സമീപത്തുവച്ച് കത്തിക്കുത്ത് ആക്രമണവും നടത്തിയിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ രാജ്യത്തെ ഐസിസ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരുന്നതിനിടെയാണ് ഐസിസ് അവകാശവാദം.
ഹിസബുള്‍ മുജാഹിദ്ദീനില്‍ നിന്ന്പുറത്തുവന്ന സാക്കിര്‍ മൂസ പാൻ ഇസ്ലാമിക് കാലിഫേറ്റ് കശ്മീരിനൊപ്പം പ്രവര്‍ത്തിയ്ക്കാന്‍ ആരംഭിച്ചിരുന്നു. കശ്മീരിലെ ഹുറിയത്ത് നേതാക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച സാക്കിർ മൂസ ഹിസ്ബുൾ മുജാഹിദ്ദീനിൽ നിന്ന് പുറത്തുവരികയായിരുന്നു. കശ്മീരിലെ ലാൽ ചൗക്കില്‍ വച്ച് ഹുറിയത്ത് നേതാക്കളുടെ തലയറുക്കണമെന്ന മൂസയുടെ പ്രഖ്യാപനമാണ് അന്ന് മൂസയെ വിവാദത്തിലേയ്ക് നയിച്ചത്. സാക്കിര്‍ മൂസ ജിഹാദിന് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചതോടെയണോ താഴ്വരയില്‍ ഐസിസ് സാന്നിധ്യം വര്‍ധിച്ചതെന്നും ആശങ്കപ്പെടേണ്ടതുണ്ട്.