തബ്ലിഗി ജമാഅത്ത് സമ്മേളനം: തലവനെ കാണാനില്ല.. വിവാദ പ്രസംഗത്തിന്റെ ഉറവിടം തേടി പോലീസ്...
ദില്ലി: തബ്ലിഗ് ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്തവർക്ക് കൊറോണ സ്ഥിരീകരിച്ച സംഭവത്തിൽ പ്രധാന പണ്ഡിതൻ മൌലാന സാദിനെ കാണാനില്ലെന്ന് റിപ്പോർട്ട്. മാർച്ചിൽ ദില്ലിയിലെ മർക്കസ് സെന്ററിൽ വെച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുത്ത 41 പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മൌലാനാ സാദിനും മറ്റ് ആറുപേർക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് ശേഷം ഇവരെ കണ്ടിട്ടില്ലെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പുറമേ വിദേശരാജ്യങ്ങളിൽ നിന്നുമായി ആയിരക്കണക്കിന് ആളുകളാണ് സമ്മേളനത്തിൽ പങ്കെടുത്തത്. കൊറോണ വൈറസ് ഭീഷണി നിലനിൽക്കെ മുന്നറിയിപ്പുകൾ ലംഘിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത ഒമ്പത് പേരാണ് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ മൂന്ന് ദിവസത്തിനിടെ നിസാമുദ്ദീനിലെ തബ്ലിഗി ആസ്ഥാനത്ത് കഴിഞ്ഞിരുന്ന 2000 ഓളം പേരെ ഒഴിപ്പിച്ചിരുന്നു.

ഏഴ് പേർക്കെതിരെ കേസ്
ശനിയാഴ്ചയാണ് മൌലാന സാദിനെ അവസാനമായി കണ്ടതെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇദ്ദേഹത്തെ കാണാനില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. മൌലാന സാദിന് പുറമേ സീഷാൻ മുഫ്തി ഷെഹ്സാദ്, എം സെയ്ഫി, മുഹമ്മദ് സൽമാൻ, മുഹമ്മദ് അഷ്റഫ് എന്നിവരുടെ പേരുകളും പോലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെതിരെ എപ്പിഡെമിക് ഡിസീസ് ആക്ടിന് കീഴിലാണ് കേസെടുത്തിട്ടുള്ളതെന്നാണ് ദില്ലി പോലീസ് കമ്മീഷണർ എസ് എൻ ശ്രീവാസ്തവ.

നോട്ടീസ് അവഗണിച്ചു
മാർച്ച് 24 ന് നോട്ടീസ് നൽകിയിട്ടും സന്ദർശകരെ മർക്കസ് കെട്ടിടത്തിനുള്ളിൽ താമസിക്കാൻ അനുവദിക്കുകയും പരിപാടി സംഘടിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഏഴ് പേർക്കും ഉത്തരവാദിത്തമുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാർച്ച് 24 ന് രാജ്യവ്യാപകമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നോട്ടീസ് നൽകിയത്.

വിവാദ പ്രസംഗത്തിന്റെ ഉറവിടം
സർക്കാർ നിർദേശിക്കുന്നത് പോലെ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ച് ദില്ലി മർക്കസ് എന്ന യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത ശബ്ദ സന്ദേശവും ദില്ലി പോലീസിന്റെ ക്രൈം ബ്രാഞ്ച് പരിശോധിച്ച് വരികയാണ്. സർക്കാർ നിർദേശം മുസ്ലിങ്ങളെ മുസ്ലിങ്ങളിൽ നിന്ന് അകറ്റുന്നതിന് വേണ്ടിയുള്ളതാണ് ഇതെന്നും ശബ്ദ സന്ദേശം അവകാശപ്പെടുന്നുണ്ടെന്നും ദില്ലി ക്രൈം ബ്രാഞ്ചിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

നമ്മൾ ഒരുമിച്ച് ചേർന്നാൽ രോഗം പടരുമെന്ന് ആരാണ് പറഞ്ഞത്?
"നിങ്ങൾക്ക് മരണത്തിൽ നിന്ന് ഓടിയൊളിക്കാൻ കഴിയുമോ? മരണം നിങ്ങളുടെ മുമ്പിലുണ്ട്. ഇതാണ് നിങ്ങൾക്ക് ദൈവത്തിൽ നിന്ന് തപസ്സ് നേടാനുള്ള അവസരം. ഒരാൾ ഡോക്ടറുടെ സ്വാധീനത്തിൽ വന്ന് നമസ്കാരവും പരസ്പരം കാണുന്നതും നിർത്തലാക്കുകയും ചെയ്യുന്നത് ഒരു അവസരല്ല. അതെ ഒരു വൈറസുണ്ട്. 70000 ത്തോളം മാലാഖമാർ എനിക്കൊപ്പമുണ്ട്. അവർക്ക് എന്നെ രക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആർക്കാണ് അതിന് കഴിയുക? ഇതാണ് ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള സമയം ഇതാണ്. അല്ലാതെ പരസ്പരം ഒഴിവാക്കുന്നതിനുള്ള സമയമല്ല. നമ്മൾ ഒരുമിച്ച് ചേർന്നാൽ രോഗം പടരുമെന്ന് ആരാണ് പറഞ്ഞത്? ഇത് മുസ്ലിങ്ങൾക്കിടയിലുള്ള സൌഹൃദം ഇല്ലാതാക്കാനും പരസ്പരം ഒറ്റപ്പെടുത്താനുമുള്ള കണക്കുകൂട്ടലുകളാണെന്നും പ്രാസംഗികൻ പറയുന്നു". എന്നാൽ ഇത് മൌലാനാ ആണെന്നും റിപ്പോർട്ടുകളുണ്ട്.

128 പേർക്ക് രോഗം
ദില്ലിയിലെ തബ്ലഗി ജമാഅത്തിന്റെ പരിപാടിയിൽ പങ്കെടുത്ത 128 പേർക്കാണ് ഇതുവരെ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. കൂടുതൽ പേരിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടെന്ന ഭീതിയിലാണ് അധികൃതർ. തമിഴ്നാട്ടിൽ നിന്ന് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയ 45 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. തെലങ്കാനയിൽ നിന്ന് എട്ട് പേരുൾപ്പെടെ ഒമ്പത് പേരാണ് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.

മുന്നറിയിപ്പ് നിരസിച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതി നിലനിൽക്കെ ദില്ലി പോലീസും ദില്ലി സർക്കാരും പരിപാടികൾ സംഘടിപ്പിക്കരുതെന്ന് തബ്ലിഗി ജമാഅത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. മർക്കസ് നിസാമുദ്ദീൻ ഒഴിപ്പിക്കാനും നിർദേശിച്ചിരുന്നുവെന്നും പോലീസും സർക്കാരും പറയുന്നു. കെട്ടിടത്തിലുള്ളവർ ലോക്ക് ഡൌൺ പ്രഖ്യാപനത്തിന് മുമ്പ് എത്തിയവരാണ്. എന്നാൽ പ്രധാനമന്ത്രി നിർദേശിച്ചത് നിങ്ങൾ എവിടെയാണോ ഉള്ളത് അവിടെ തന്നെ കഴിയാനാണ്. ഇതാണ് കെട്ടിടം ഒഴിയാൻ നോട്ടീസ് നൽകിയ പോലീസിന് സംഘാടകർ നൽകിയ മറുപടി.
Recommended Video

കൊറോണ ഭീഷണി
ദില്ലിയിലെ മതസമ്മേളനത്തിൽ പങ്കെടുത്ത 700 പേർ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. കൊറോണയുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ 335 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുത്ത എല്ലാ ഇന്ത്യക്കാരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കാൻ ദില്ലിയിൽ എത്തിയതെന്നാണ് കണക്കുകൾ.












Click it and Unblock the Notifications