മുസ്ലിംങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നില്ലെന്ന് പരസ്യം ചെയ്തു; ബേക്കറിയുടമ അറസ്റ്റില്‍
ചെന്നൈ: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ വലിയ വര്‍ഗ്ഗീയ പരാമര്‍ശങ്ങളാണ് രാജ്യത്തെ ഒരു വിഭാഗം നടത്തിക്കൊണ്ടിരിക്കുന്നത്. ദില്ലി നിസാമുദ്ദിനീലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തുവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു ഇത്തരം പ്രചാരണങ്ങള്‍ ശക്തി പ്രാപിച്ചത്. കോവിഡ് ബാധിക്കാതെയിരിക്കാൻ മുസ്ലിം കച്ചവടക്കാരിൽനിന്നു പച്ചക്കറി വാങ്ങരുതെന്ന് ഉത്തർപ്രദേശിലെ ബർഹാജ് മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ സുരേഷ് തിവാരി പരസ്യമായി പറയുന്നതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
സമാനമായ സംഭവങ്ങള്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ചെന്നൈയില്‍ നിന്ന് പുറത്തു വരുന്നത്.
ജെയിന് ബേക്കറീസ്
ചൈന്നൈയിലെ ടി നഗറിലുള്ള ജെയിന് ബേക്കറീസ് ആന്‍ഡ് കണ്‍ഫെഷനറീസ് നല്കിയ ഒരു പരസ്യമാണ് വിവാദത്തിലായിരിക്കുന്നത്. വിദ്വേഷം പരക്കുന്ന രീതിയിലുള്ള പരാമര്‍ശത്തോട് കൂടിയ പരസ്യമായിരുന്നു വാട്ട്സ്ആപ്പില്‍ ബേക്കറിയെക്കുറിച്ച് നല്‍കിയിരുന്നത്. ശക്തമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ബേക്കറി ഉടമ പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ചുമത്തിയ കുറ്റം
വര്‍ഗീയ സ്പര്‍ദ്ധ പടര്‍ത്താന്‍ ശ്രമിച്ചതിനും കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതടക്കമുള്ള കുറ്റങ്ങളാണ് ഹോട്ടല്‍ ഉടമയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തില്‍ മുസ്ലിം വിഭാഗത്തിലുള്ളവര്‍ ജോലി ചെയ്യുന്നില്ലെന്നായിരുന്നു ബേക്കറി നല്കിയ പരസ്യത്തില്‍ പറഞ്ഞിരുന്നത്.
ഒരു മത വിഭാഗത്തെ
തങ്ങളുടെ ബേക്കറിയിലെ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നത് ജെയിന് മതവിഭാഗത്തിലുള്ളവരാണെന്നും കമ്പനി നല്കിയ പരസ്യത്തില്‍ പറഞ്ഞിരുന്നു. ഇതോടെ ഒരു മത വിഭാഗത്തെ മാത്രം അകറ്റി നിര്‍ത്തുന്ന തരത്തിലുള്ള പ്രചാരണത്തിനെതിരെ നിയമ വിദഗ്ധരടക്കം രംഗത്ത് വരികയായിരുന്നു.
പരസ്യം ചെയ്യാന്‍ കാരണം
അതേസമയം, തങ്ങളുടെ ഉപഭോഗ്താക്കളില്‍ ചിലര്‍ ചോദിച്ച സംശയത്തിനുള്ള മറുപടിയായിട്ടാണ് ഇത്തരമൊരു അറിയിപ്പ് നല്‍കിയതെന്ന് ബേക്കറി ഉടമകള്‍ അവകാശപ്പെടുന്നത്. ചെന്നൈയിലെ സൌകാര്‍പേട്ടയിലെ ചില ഉപഭോക്താക്കള്‍ ചില വിഭാഗത്തിലുള്ള തൊഴിലാളികള്‍ നിര്‍മ്മിക്കുന്ന പലഹാരങ്ങളാണ് എന്ന കാരണത്താല്‍ ബേക്കറികള്‍ കൂട്ടമായി ബഹിഷ്കരിച്ചിരുന്നു.
നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്
ഇത്തരമൊരു സാഹചര്യത്തില്‍ കൂടിയാണ് ഇങ്ങനെയൊരു കുറിപ്പെന്നും ഉടമ വിശദീകരിക്കുന്നു. ഒരു മതവിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും ഞങ്ങള്‍ എതിരല്ല. എല്ലാ മതവിഭാഗത്തില്‍ നിന്നുള്ളവരും ഞങ്ങളുടെ സ്ഥിരം കസ്റ്റമറാണെന്നും ഉടമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോറ്ട്ട് ചെയ്യുന്നത്. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമ വകുപ്പ് 153, 153 എ, 505, 295 എ എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റമാണ് ഇയാള്‍ ചെയ്തതെന്നാണ് നിയമ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.
8 വയസ്സിനുള്ളില്‍ 3 കൊലകള്‍ നടത്തിയ ഇന്ത്യന്‍ ബാലന്; ടൊവിനോ പറയുന്ന കുട്ടിക്കുറ്റവാളികള്‍ -കുറിപ്പ്