'യുക്രൻ-റഷ്യ യുദ്ധം നിർത്തിയ ആളല്ലേ മോദി? ചോദ്യപേപ്പർ ചോർച്ച നിർത്താനാവില്ലേ'; വിമർശിച്ച് രാഹുൽ
ഡൽഹി: യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയതിൽ കേന്ദ്രത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. രാജ്യത്ത് നോൺ സ്റ്റോപ്പ് പേപ്പർ ചോർച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈൻ, ഗാസ യുദ്ധങ്ങൾ നിർത്തിയ മോദിക്ക് പേപ്പർ ലീക്ക് തടയാൻ സാധിക്കുന്നില്ലേയെന്നും രാഹുൽ പരിഹസിച്ചു. രണ്ടാം ഭരത് ജോഡോ യാത്രയിൽ എല്ലായിടത്തും വിദ്യാർത്ഥികൾ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് തന്നോട് പരാതിപ്പെട്ടിരുന്നുവെന്നും രാഹുൽ പറഞ്ഞു.
' റഷ്യ-യുക്രൈൻ യുദ്ധം മോദി നിർത്തിയെന്നാണല്ലോ പറയുന്നത്. പക്ഷെ ചില കാരണങ്ങൾകൊണ്ട് ഇന്ത്യയിലെ ചോദ്യപേപ്പർ ചോർച്ച നിർത്താൻ മോദിക്ക് സാധിക്കുന്നില്ല, അല്ലെങ്കിൽ ചോദ്യപേപ്പർ ചോർച്ച നിർത്തണമെന്നില്ല. വിദ്യാഭ്യാസ സമ്പ്രദായം ബിജെപിയുടെ മാതൃസംഘടന പിടിച്ചെടുത്തതോടെയാണ് പേപ്പർ ചോർച്ച ഉണ്ടായത്. ഇത് മാറാത്ത കാലത്തോളം പേപ്പർ ചോർച്ച തുടരും. മോദിജി ഇത് പിടിച്ചെടുക്കാൻ സൗകര്യമൊരുക്കി. ഇത് ദേശവിരുദ്ധ പ്രവർത്തനമാണ്', രാഹുൽ ഗാന്ധി ആരോപിച്ചു.

'നമ്മുടെ സ്ഥാപനങ്ങളെല്ലാം പിടിച്ചടക്കിയതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്. നമ്മുടെ വൈസ് ചാൻസലർമാരെ നിയമിക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല. പകരം അവർ ഒരു പ്രത്യേക സംഘടനയിൽ പെട്ടവരായതിനാലാണ്. ഈ സംഘടനയും ബിജെപിയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തു.
നോട്ട് നിരോധിച്ച് നമ്മുടെ സമ്പദ് വ്യവസ്ഥയിൽ നരേന്ദ്ര മോദി ചെയ്തത് എന്താണ്, ഇപ്പോൾ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലും ചെയ്തിരിക്കുന്നു. സ്വതന്ത്രമായ വസ്തുനിഷ്ഠമായ ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ തകർത്തതിനാലാണ് ഇതെല്ലാം ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. ഇവിടെ കുറ്റക്കാരായ ആളുകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും അവർക്ക് കടുത്ത ശിക്ഷ നൽകുകയും വേണം', രാഹുൽ പറഞ്ഞു. ജൂൺ 24 ന് മൺസൂൺ സമ്മേളനം ആരംഭിക്കുമ്പോൾ പാർട്ടി വിഷയം പാർലമെൻ്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ പരീക്ഷാ ഏജൻസി (എൻ ടി എ) നടത്തിയ പരീക്ഷയിലെ ചോദ്യങ്ങൾ ചോർന്നെന്ന സംശയത്തെത്തുടർന്നാണ് ചൊവ്വാഴ്ച നടന്ന യോഗ്യത പരീക്ഷ റദ്ദാക്കിയത്. അന്വേഷണം സിബിഐയെ ഏൽപിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
അതേസമയം പരീക്ഷ റദ്ദാക്കിയ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിനെതിരെ രംഗത്തെത്തി. പ്രധാന പരീക്ഷകൾ കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം താറുമാറായത് കനത്ത ആശങ്കയുണർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം വന്നതോടെ യുവതലമുറയിലും രക്ഷിതാക്കളിലും ജനങ്ങളിലാകെയും നൈരാശ്യവും അസ്വസ്ഥതയുമാണ് സൃഷ്ടിക്കപ്പെട്ടത്.
നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകൾ പുറത്തു വന്നിട്ട് അധിക ദിവസമായിട്ടില്ല. പരീക്ഷകൾ എഴുതിയ ലക്ഷക്കണക്കിനു വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുന്നു. പരീക്ഷാ നടത്തിപ്പിനായി ചെലവഴിച്ച കോടിക്കണക്കിനു രൂപയും മനുഷ്യദ്ധ്വാനവും പാഴായി. ഇത്രയേറെ പ്രാധാന്യമുള്ള പരീക്ഷകൾ പോലും കുറ്റമറ്റ നിലയിൽ നടത്താൻ കഴിയുന്നില്ല എന്നത് അധികാരികളുടെ ഗുരുതര വീഴ്ചയെ സൂചിപ്പിക്കുന്നു.
പാഠ്യപദ്ധതിയെയും വിദ്യാഭ്യാസ മേഖലയേയും കാവിവൽക്കരിക്കാനുള്ള വ്യഗ്രതയിൽ ബിജെപി സർക്കാർ അടിസ്ഥാന ഉത്തരവാദിത്തം മറക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി(NTA) ബന്ധപ്പെട്ട അഴിമതിയും കെടുകാര്യസ്ഥതയും തിരുത്തി സുതാര്യവും പിഴുവകളില്ലാത്തതുമായ രീതിയിൽ പരീക്ഷകൾ നടത്താൻ ആവശ്യമായ നടപടി കേന്ദ്ര സർക്കാർ എത്രയും പെട്ടെന്നു സ്വീകരിക്കണം', അദ്ദേഹം ആവശ്യപ്പെട്ടു.












Click it and Unblock the Notifications