ട്രംപിൻ്റെ ഗാസ സമാധാന കരാർ തള്ളി ഇസ്രായേൽ: 'ഹമാസിനെ നിരായുധരാക്കും വരെ പിൻവാങ്ങില്ല'
ഗാസയിലെ ട്രംപിന്റെ സമാധാന പദ്ധതി തള്ളി ബെഞ്ചമിൻ നെതന്യാഹു. ഞായറാഴ്ച നടന്ന മന്ത്രി സഭായോഗത്തിലാണ് ട്രംപ് മുന്നോട്ടുവെച്ച 15ഇനി പദ്ധതി നെതന്യാഹു തള്ളിയത്. താൻ ഇസ്രായേൽ പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം ഗാസയിലോ വെസ്റ്റ് ബാങ്കിലോ 'പാലസ്തീൻ സ്റ്റേറ്റ്' അനുവദിക്കില്ലെന്നും നെതന്യാഹു പറഞ്ഞു.
'15 ഇന പദ്ധതി ഇസ്രായേൽ തള്ളുകയാണ്. ഹമാസിനെ നിരായുധരാക്കുന്നത് വരെ ഐഡിഎഫ് ഗാസയിൽ നിന്നും പിൻവാങ്ങില്ല. ഞങ്ങളുടെ സേനയ്ക്കും പൌരൻമാർക്കും എതിരായ ഒരു ഭീഷണികൾക്കെതിരെ ശക്തമായ തിരിച്ചടി നൽകും',നെതന്യാഹു പറഞ്ഞു.

കഴിഞ്ഞാഴ്ചയാണ് 15 ഇന സമാധാനകരാർ ട്രംപ് പ്രഖ്യാപിച്ചത്. ഗാസയിലെ യുദ്ധം പൂർണമായും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാർ എന്നാണ് ട്രംപ് വ്യക്തമാക്കിയത്. 'ഹമാസിനേയും ഗാസയിലെ മറ്റ് എല്ലാ സായുധ ഗ്രൂപ്പുകളേയും പൂർണമായി നിരായുധീകരിക്കാനുള്ള ചരിത്രപരമായി കരാറിൽ എത്തിച്ചേർന്നിരിക്കുകയാണ് ബോർഡ് ഓഫ് പീസ്. സുരക്ഷയും സമാധാനവും ഉറപ്പാക്കുന്ന ശാശ്വതമായ പരിഹാരമാണിത്.
ബോർഡ് ഓഫ് പീസുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാകുന്ന പുതിയൊരു പലസ്തീൻ സർക്കാർ അധികാരത്തിലേറും. ഗാസയെ ഭീകരതാവളമായി ഉപയോഗിക്കുന്നത് അവസാനിക്കുന്നതിലൂടെ ഇസ്രായേലിന് അർഹമായ സംരക്ഷണം ലഭിക്കും. കരാർ ഘട്ടംഘട്ടമായിട്ടായിരിക്കും നടപ്പാക്കുകയെന്നും നിരായുധീകരണ നടപടികൾ പുരോഗമിക്കുന്ന മുറയ്ക്ക് ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പിൻവാങ്ങുമെന്നും സൈന്യം ട്രംപ് വിശദീകരിച്ചു.
അതേസമയം അന്ന് തന്നെ ട്രംപിൻ്റെ നിർദേശത്തിൽ ശക്തമായ പ്രതികരണവുമായി ഹമാസ് രംഗത്തെത്തിയിരുന്നു. പീസ് ഓഫ് ബോർഡിൻ്റെ നിർദേശം അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും എന്നാൽ ഇസ്രായേൽ തങ്ങളുടെ വാഗ്ദാനങ്ങൾ ആദ്യം പാലിക്കാൻ തയ്യാറാകണം എന്നായിരുന്നു ഹമാസ് വ്യക്തമാക്കിയത്. കരാർ അംഗീകരിക്കാൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ സർക്കാരിനും മേൽ സമ്മർദ്ദം ചെലുത്താൻ മധ്യസ്ഥരും അമേരിക്കയും തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുതിർന്ന ഹമാസ് നേതാവ് ബസേം നയീം പറഞ്ഞു . ഇസ്രായേൽ ആദ്യം തന്നെ ഗാസയിലെ ആക്രമണങ്ങൾ നിർത്താൻ തയ്യാറാകണം. മാത്രമല്ല ആദ്യം തയ്യാറാക്കിയ വെടിനിർത്തൽ കരാറിലെ നിർദേശങ്ങൾ പൂർണമായും പാലിക്കണം എന്നും ബസേം നയീം കൂട്ടിച്ചേർത്തു.
ഗാസയിലെ ആക്രമണങ്ങൾ പൂർണമായും അവസാനിപ്പിക്കുക, സൈന്യത്തെ പിൻവലിക്കുക, ഗാസയിലേക്ക് കൂടുതൽ ചരക്കുകളും മാനുഷിക സഹായങ്ങളും അനുവദിക്കുക, ഗാസയുടെ ഭരണം ഒരു പലസ്തീൻ ടെക്നോക്രാറ്റിക് ബോഡിക്ക് കൈമാറുക എന്നിവ ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് കരാറിൽ ഉണ്ടായിരുന്നത്.


Click it and Unblock the Notifications