വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടാൻ കാരണം പ്രധാനമന്ത്രി; പുതിയ തിയറിയുമായി കുമാരസ്വാമി
Recommended Video
ബെംഗളൂരു: ഐഎസ്ആർഒയുടെ ചാന്ദ്രയാൻ ദൗത്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. മോദിയുടെ ഭാഗ്യദോഷമാണ് എല്ലാത്തിനും കാരണമായതെന്നാണ് കുമാരസ്വാമിയുടെ കണ്ടെത്തൽ. ബെംഗളൂരുവിലെ ഐഎസ്ആർഒ ട്രാക്കിംഗ് സെന്ററിൽ പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായിരുന്നതിനാലാണ് വിക്രം ലാൻഡറുമായുള്ള ആശയ വിനിമയം നഷ്ടമായതെന്നും കുമാരസ്വാമി പറഞ്ഞു.
രാജ്യം ഇളക്കിമറിക്കുന്ന പ്രക്ഷോഭത്തിന് സോണിയയുടെ ആഹ്വാനം; മോദി സര്ക്കാരിനെ തുറന്നുകാട്ടണം
പ്രധാനമന്ത്രി വെറും പ്രശസ്തിക്ക് വേണ്ടിയാണ് ബെംഗളൂരുവിൽ എത്തിയത്. ശാസ്ത്രഞ്ജന്മാർ 10-12 വർഷം കഠിനാധ്വാനം ചെയ്ത് നിർമിച്ച ചന്ദ്രയാൻ താനാണ് ഇറക്കുന്നതെന്ന മട്ടിലാണ് പ്രധാനമന്ത്രി ഇരുന്നത്. എന്നാൽ ഐഎസ്ആർഒ സെന്ററിലേക്ക് പ്രധാനമന്ത്രി കാലെടുത്ത് വച്ചതോടെ ശാസ്ത്രജ്ഞന്മാരുടെ കഷ്ടകാലവും തുടങ്ങി- കുമാരസ്വാമി വാർത്താ ഏജൻസിയോട് പറഞ്ഞു.
ഐഎസ്ആർഒയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ 2വിന്റെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യുന്ന നിമിഷത്തിന് സാക്ഷിയാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെംഗളൂരുവിൽ എത്തിയിരുന്നു. എന്നാൽ 2.1 കിലോമീറ്റർ മാത്രം അകലെവെച്ച് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. ചന്ദ്രയാന്റെ ഓർബിറ്റർ ചന്ദ്രോപരിതലത്തിൽ ലാൻഡറിനെ കണ്ടെത്തിയിരുന്നു. ലാൻഡറുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ.
ചാന്ദ്രയാൻ ദൗത്യം പൂർണമായി വിജയിപ്പിക്കാനായില്ലെങ്കിലും ഐഎസ്ആർഒയ്ക്ക് പൂർണ പിന്തുണയും അഭിനന്ദനങ്ങളും അറിയിച്ചാണ് പ്രധാനമന്ത്രി മടങ്ങിയത്. ഐഎസ്ആർഒ രാജ്യത്തിന്റെ അഭിമാനമാണെന്നും ദൗത്യം തുടരണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിന് പിന്നാലെ വികാരാധീനനായ ഐഎസ്ആർഒ ചെയർമാൻ കെ ശിവനെ ചേർത്ത് പിടിച്ച് അദ്ദേഹം ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.