ചരിത്രം കുറിച്ച് വീണ്ടും ഐഎസ്ആർഒ; മൈക്രോസാറ്റ്- ആർ, കലാംസാറ്റ് വിക്ഷേപണം വിജയകരം
Recommended Video
ഹൈദരാബാദ്: ചരിത്രം കുറിച്ച് വീണ്ടും ഐഎസ്ആർഒ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയുടെ മൈക്രോസാറ്റ്- ആർ, വിദ്യാർത്ഥികൾ നിർമിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള പിഎസ്‍എൽവി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. 2019ലെ ഐഎസ് ആർഒയുടെ ആദ്യ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും വ്യാഴാഴ്ച രാത്രി 11.37നായിരുന്നു വിക്ഷേപണം.
വിദ്യാഭ്യാസ പദ്ധതികളെ സഹായിക്കുകയാണ് കലാംസാറ്റിന്റെ ലക്ഷ്യം. ലോകത്തിൽ തന്നെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹമാണ് കലാംസാറ്റ്. 1.26 കിലോഗ്രാമാണ് ഇതിന്റെ ഭാരം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പേയ്സ് കിഡ്സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ സഹായത്തോടെയാണ് വിദ്യാർത്ഥികൾ കലാംസാറ്റ് നിർമിച്ചത്. 12 ലക്ഷ്യം രൂപയാണ് ഇതിന്റെ നിർമാണചെലവ്.
740 കിലോഗ്രാമാണ് മെക്രോസാറ്റ് -ആറിന്റെ ഭാരം. സൈനിക ആവശ്യങ്ങൾക്കുള്ള ചിത്രങ്ങൾ പകർത്തുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. വിക്ഷേപിച്ച് 14 മിനിറ്റിനുള്ളിൽ ഭൂമിയിൽ നിന്നും 274 കിലോമീറ്റർ അകലെയുള്ള ഭ്രമണപദത്തിൽ എത്തിച്ചേർന്നു.
നാലുഘട്ടങ്ങളിലായാണ് പിഎസ്എൽവി പ്രവർത്തിക്കുന്നത്. ഖര രൂപത്തിലും ദ്രാവക രൂപത്തിലും ഇന്ധനം നിറയ്ക്കാൻ ശേഷിയുള്ള പിഎസ്എൽവി ഇതിനോടകം 53 ഇന്ത്യൻ ഉപഗ്രഹങ്ങളും 269 വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്.