അയോധ്യയിലെ വിവാദ ഭൂമി ഇങ്ങനെ; ചരിത്രവിധി ഒരു മാസത്തിനകം
ദില്ലി: ആദ്യത്തെ മുഗള്‍ ഭരണാധികാരി ബാബറിന്റെ നിര്‍ദേശ പ്രകാരം അയോധ്യയില്‍ നിര്‍മിച്ച പള്ളിയാണ് ബാബറി മസ്ജിദ്. ഇത് ക്ഷേത്രം തകര്‍ത്താണ് നിര്‍മിച്ചതെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. 1948 വരെ ഇവിടെ മുസ്ലിംകള് ആരാധന നടത്തിയിരുന്നു. 1949ല്‍ ബാബറി മസ്ജിദിന് അകത്ത് രാമ വിഗ്രഹം സ്ഥാപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. പിന്നീട് പള്ളി അടച്ചിട്ടു.
1989 നവംബറില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇവിടെ ശിലാന്യാസം നടത്തി. 1992 ഡിസംബര്‍ ആറിന് പള്ളി പൊളിക്കുകയും ചെയ്തു. 2.77 ഏക്കറിലാണ് മസ്ജിദ് നിലനിന്നിരുന്നത്. ഇതിനോട് ചേര്‍ന്ന 43 ഏക്കര്‍ ഭൂമി വിവിധ വ്യക്തികളില്‍ നിന്നായി രാമജന്മഭൂമി ട്രസ്റ്റ് കൈവശപ്പെടുത്തിയിട്ടുണ്ട്. പള്ളി പൊളിച്ചതോടെ തര്‍ക്ക പ്രദേശവും സമീപ മേഖലകളും സര്‍ക്കാര്‍ ഏറ്റെടുത്തു. മൊത്തം 67 ഏക്കറാണ് 1993ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്.
അയോധ്യ കേസില്‍ കൂടുതല്‍ സമയം വേണമെന്ന് ഹിന്ദു മഹാസഭ; കടുത്ത ഭാഷയില്‍ സുപ്രീംകോടതി
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസും പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട ക്രമിനല്‍ കേസുമാണ് നിലവിലുള്ളത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ 2010ല്‍ അലഹാബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു. കേസിലെ കക്ഷികളായ നിര്‍മോഹി അഖാര, രാംലല്ല, സുന്നി വഖഫ് ബോര്‍ഡ് എന്നിവര്‍ക്ക് സ്ഥലം തുല്യമായി വീതിച്ചുനല്‍കുകയാണ് ഹൈക്കോടതി ചെയ്തത്.
ഇതിനെതിരെ 2011ല്‍ സമര്‍പ്പിക്കപ്പെട്ട 14 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ച് മുതല്‍ സുപ്രീംകോടതി കേസില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കുകയാണ്. ഒക്ടോബര്‍ 16ന് വാദം പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞദിവസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അറിയിച്ചു. ഒരുമാസത്തിനകം കേസില്‍ വിധി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.