രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പാലം വലിച്ചു! വെളിപ്പെടുത്തി ആര്‍എസ്എസ്! പിന്നില്‍
ഹിന്ദി ഹൃദയഭൂമിയില്‍ അധികാരം നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിലാണ് ബിജെപി. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും പാര്‍ട്ടി തകര്‍ന്നടിഞ്ഞെന്ന് മാത്രമല്ല അവിടെ വന്‍ വിജയം കൊയ്തതാകട്ടെ കോണ്‍ഗ്രസും. അതും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി തന്നെ. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയ ശേഷം ബിജെപി ഇത്രയും കനത്ത തിരിച്ചടി നേരിടുന്നത് ആദ്യമായിട്ടാണ്. ഇതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിക്ക് നഷ്ടമായത് അന്‍പത് ശതമാനം സീറ്റുകളാണ്.
ബിജെപി അധികാരത്തില്‍ ഉണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങളിലും ഭരണ വിരുദ്ധ വികാരം ശക്തമായിരുന്നു.അതേസമയം ബിജെപിക്ക് ഭരണം നഷ്ടമായ രണ്ട് സംസ്ഥാനങ്ങളില്‍ പാലം വലിച്ചെന്ന് വ്യക്തമാക്കുകയാണ് ആര്‍എസ്എസ്. വിവരങ്ങള്‍ ഇങ്ങനെ
പരാജയം മുന്‍കൂട്ടി കണ്ടു
രാജസ്ഥാനില്‍ 100 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ സംസ്ഥാനത്തെ ബിജെപിയുടെ പരാജയം മുന്‍കൂട്ടി കണ്ടിരുന്നെന്ന് വ്യക്തമാക്കുകയാണ് ആര്‍എസ്എസ്.ബിജെപിക്കായി പ്രചരണരംഗത്ത് നിന്ന് വിട്ടുനിന്നതിന് കാരണം മുഖ്യമന്ത്രി വസുന്ധര രാജെയാണെന്നും നേതാക്കള്‍ പറയുന്നു.
ഭിന്നതകളുടെ തുടക്കം ഇങ്ങനെ
വസുന്ധര രാജയുടെ പ്രവര്‍ത്തനങ്ങളിലുള്ള അതൃപ്തിയാണ് സംസ്ഥാനത്ത് ബിജെപി-ആര്‍എസ്എസ് ഭിന്നതകളുടെ തുടക്കം. മുഖ്യമന്ത്രിയെ മാറ്റണമെന്ന് പലപ്പോഴായി ആര്‍എസ് എസ് നേതൃത്വം ആവശ്യപെട്ടിരുന്നു.വസുന്ധരയെ മാറ്റി നിര്‍ത്തിയുള്ള പ്രചരണങ്ങളും ആര്‍എസ്എസ് തുടങ്ങിയിരുന്നു.
ഉടക്കിട്ടത് കേന്ദ്ര നേതൃത്വം
പ്രചരണത്തിനായി ഉത്തർപ്രദേശിലെ മിന്നുന്ന ജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സുനില്‍ ബൻസാലിന് രാജസ്ഥാന്റെ ചുമതല നൽകി നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരം മറികടക്കാനുള്ള ശ്രമങ്ങളും ആര്‍എസ്എസ് നടത്തിയിരുന്നു.എന്നാല്‍ വസുന്ധരയെ തഴയാന്‍ ബിജെപി ദേശീയ നേതൃത്വം തയ്യാറായില്ല.
കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍
ഇതോടെ ബിജെപിയുമായുള്ള യോജിച്ച പ്രവര്‍ത്തനത്തില്‍ നിന്ന് ആര്‍എസ്എസ് പിന്‍വലിയുകയായിരുന്നു. എന്നാല്‍ അവസാന ലാപ്പില്‍ അമിത് ഷാ ഇടപെട്ട് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നെങ്കിലും പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നേറിയിരുന്നു.
ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുന്നേറ്റം
അതേസമയം രാജസ്ഥാനില്‍ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് തങ്ങള്‍ ലക്ഷ്യം വെക്കുന്നതെന്നും ആര്‍എസ്എസ് വ്യക്തമാക്കി. ചത്തീസ്ഗഡിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ സംസ്ഥാനം. ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറുകയായിരുന്നു.
മുഖ്യമന്ത്രി രമണ്‍ സിങ്ങ്
90 അംഗ നിയമസഭയാണ് ഛത്തീസ്ഗഡില്‍. ഇതില്‍ 68 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബിജെപിക്ക് 15 സീറ്റുകളാണ് ആകെ ലഭിച്ചത്. ചത്തീസ്ഗഡിലെ ബിജെപിയുടെ പതനത്തില്‍ പങ്കുണ്ടെന്ന് ആര്‍എസ്എസ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയായിരുന്നു രമണ്‍ സിങ്ങ് സംസ്ഥാനത്തെ ക്രിസ്ത്യന്‍ മിഷണികളെ നിയന്ത്രിക്കുന്നതിന് തയ്യാറായിരുന്നില്ല.
പ്രചരണങ്ങളില്‍ നിന്ന് വിട്ട് നിന്നു
ഇത് ആര്‍എസ്എസ് നേതൃത്വത്തെ ചൊടിപ്പിച്ചെന്നും ഇതാണ് പ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കാരണമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. അതേസമയം മധ്യപ്രദേശില്‍ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നും ആര്‍എസ്എസ് വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണയം
മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ്ങ് ചൗഹാന് വേണ്ടി വലിയ തോതിലുള്ള പ്രചരണങ്ങള്‍ ആര്‍എസ്എസ് നടത്തിയിരുന്നു. ആര്‍എസ്എസിനോട് വിധേയത്വം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ചൗഹാന്‍. എന്നാല്‍ മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടിയായത് സ്ഥാനാര്‍ത്ഥി നിര്‍ണയമാണെന്നും ആര്‍എസ്എസ് നേതത്വം വ്യക്തമാക്കി.