കോണ്‍ഗ്രസ്-ജെഡിഎസ് കൗണ്‍സിലര്‍മാരും ബിജെപിയിലേക്ക്? ബെംഗളൂരു കോര്‍പ്പറേഷനും ബിജെപിയിലേക്ക്?
ബെംഗളൂരു: 15 ഭരണകക്ഷി എംഎല്‍എമാരെ ബിജെപി ഒറ്റയടിക്ക് അടര്‍ത്തിയെടുത്തതോടെയാണ് കര്‍ണാടകത്തില്‍ 14 മാസം നീണ്ട കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ താഴെ വീണത്. ഇതോടെ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണ് വീണ്ടും ബിജെപിയുടെ കൈകളിലേക്ക് എത്തിയിരിക്കുകയാണ്.ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ബിജെപി അധികാരത്തിലേറും.
1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്
അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബെംഗളൂരു കോര്പ്പറേഷന് ഭരണവും ബിജെപിയുടെ കൈകളിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. മേഖലയിലെ നാല് എംഎല്‍എമാര്‍ ബിജെപിക്കൊപ്പം പോയതാണ് പാര്‍ട്ടിയുടെ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്നത്. ഉടന്‍ തന്നെ ഈ നാല് നിയോജക മണ്ഡലങ്ങളിലേയും കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങളിലേക്ക്
എംഎല്‍എമാരുടെ രാജി
2015 ലാണ് ബെംഗളൂരു കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തില്‍ വന്നത്. അന്ന് കോണ്‍ഗ്രസായിരുന്നു സംസ്ഥാനം ഭരിക്കുന്നത്. എന്നാല്‍ സംസ്ഥാന ഭരണം ബിജെപിയുടെ കൈകളില്‍ എത്തിയ സാഹചര്യത്തില്‍ കോര്പ്പറേഷന് ഭരണവും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നഷ്ടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. മേഖലയിലെ നാല് എംഎല്‍എമാര്‍ രാജിവെച്ചതാണ് ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയിരിക്കുന്നത്.
ബിജെപിയിലേക്ക്
ബെംഗളൂരുവിൽ നിന്നുള്ള രാമലിംഗ റെഡ്ഡി (ബിടിഎം ലേഔട്ട്) റോഷൻ ബെയ്ഗ് (ശിവാജിനഗർ), എസ് ടി സോമശേഖർ (യശ്വന്തപുര), ബൈരതി ബസവരാജ് (കെ ആർ പുരം), മുനിരത്ന എന്നീ എംഎല്‍എമരാണ് രാജിവെച്ചത്. രാമലിംഗ റെഡ്ഡി പിന്നീട് രാജി പിന്‍വലിച്ച് കോണ്‍ഗ്രസ് പക്ഷത്തിനൊപ്പം ഉറച്ച് നിന്നു. അതേസമയം ബാക്കി നാല് എംഎല്‍എമാരും പ്രബലരാണെന്നതിനാല്‍ തന്നെ ഇവര്‍ പ്രതിനിധീകരിക്കുന്ന നിയമസഭ മണ്ഡലങ്ങളില്‍ നിന്നുള്ള കൗണ്‍സിലര്‍മാര്‍ രാജിവെയ്ക്കുകയോ ബിജെപിയ്ക്ക ഒപ്പം പോകുകയോ ചെയ്തേക്കും.
കോണ്‍ഗ്രസിനും ജെഡിഎസിനും
ബൃഹത് ബെംഗളൂരു മഹാനഗര പാലികയില്‍ (ബിബിഎംപി) 198 വാര്‍ഡുകളാണ് ഉള്ളത്. ബിജെപിക്ക് 102 അംഗങ്ങളാണ് ഉള്ളത്. ബെംഗളൂരുവിലെ ആറ് നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള 45 കൗണ്‍സിലര്‍മാരുണ്ട്. ഇതില്‍ 31 കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസ്-ജെഡിഎസിനൊപ്പമാണ്. കോണ്‍ഗ്രസിന് ഭരണമുള്ള അഞ്ച് നിയോജക മണ്ഡലങ്ങളില്‍ 24 കൗണ്‍സിലര്‍മാരും ജെഡിഎസിന് കൈവശമുള്ള നിയോജക മണ്ഡലത്തില്‍ 4 കൗണ്‍സിലര്‍മാരുമാണ് ഉള്ളത്.
മേയറും ബിജെപിയിലേക്ക്?
എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിക്കൊപ്പം പോയാല്‍ പിന്നീട് ഇവരോട് ഏറ്റുമുട്ടി നില്ക്കാന് ആകില്ലെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു. അതുകൊണ്ട് തന്നെ രാജിവെച്ച് ബിജെപിക്കൊപ്പം പോകുകയല്ലാതെ നിവൃത്തിയില്ലെന്നാണ് കൗണ്‍സിലര്‍മാര്‍ തുറന്ന് സമ്മതിക്കുന്നത്. കൗണ്‍സിലര്‍മാര്‍ ബിജെപിയിലേക്ക് പോയാല്‍ മേയര്‍ ഗംഗാബിക മല്ലികാര്ജുനയും ബിജെപിയിലേക്ക് ചുവടുമാറിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. സപ്തംബറിലാണ് ഇവിടെ മേയറുടെ കാലാവധി തീരുന്നത്. മേയര്‍ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എംഎല്‍സിമാര്‍ക്കും വോട്ടുണ്ട്.
നിര്‍ണായകം
കോര്‍പ്പറേഷനില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്നുള്ള അവിശുദ്ധ സഖ്യമാണ് കോര്പ്പറേഷന് ഭരണം ബിജെപിക്ക് നഷ്ടമാകാന്‍ കാരണമായതെന്ന് ബിജെപി വക്താവ് രമേശ് കുമാര്‍ പറഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ബെംഗളൂരു മേഖലയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ എംഎല്‍എമാരാണ്. എന്നാല്‍ ഇവരുടെ രാജിയോടു കൂടി വരാനിരിക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ അവര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ പിന്തുണയ്ക്കില്ലെന്നത് വ്യക്തമാണെന്ന് രമേശ് പറഞ്ഞു. രാമലിംഗ റെഡ്ഡി കോണ്‍ഗ്രസ് കാമ്പിനൊപ്പമാണെങ്കിലും മേയര്‍ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ നിലപാടും നിര്‍ണായകമാകുമെന്നും രമേശ് വ്യക്തമാക്കി.
1 ഉം 2 ഉം അല്ല, 6 ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്കെന്ന്; ബിജെപിക്ക് അഡാറ് പണിയുമായി കോണ്‍ഗ്രസ്