കള്ളസന്യാസിമാരുടെ ലിസ്റ്റിനെപ്പറ്റി രാംദേവ്; ആരെയൊക്കെ വിശ്വസിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം..
നാഗ്പൂർ: ആരൊക്കെ വിശ്വസിക്കണം വിശ്വസിക്കാതിരിക്കണം എന്ന തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് ബാബാ രാംദേവ്. രാജ്യത്തെ സന്ന്യാസിമാരുടെ കൂട്ടായ്മയായ അഖില ഭാരതീയ അഖാര പരിഷത്ത് രാജ്യത്തെ 14 കള്ളസന്ന്യാസിമാരുടെ പട്ടിക പുറത്തു വിട്ടിരുന്നു. ഇതിന് മറുപടിയായാണ് ബാബാ രാംദേവിന്റെ പ്രസ്താവന.
ആളുകളുടെ സ്വഭാവവും ബാഹ്യരൂപവും ശരിക്കും മനസിലാക്കി ആരെയൊക്കെ വിശ്വസിക്കണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇങ്ങനെയുള്ള ആളുകളുടെ ഉദ്ദേശം ശരിക്കും മനസിലാക്കണമെന്നും കര്‍മത്തില്‍ വിശ്വാസമുണ്ടെങ്കില്‍ ഒരു വ്യജസന്യാസിക്കും ആരെയും സ്വാധീനിക്കാന്‍ സാധിക്കില്ലെന്നും രാംദേവ് പറഞ്ഞു. വളരെയേറെ പഴക്കമുള്ളതാണ് ഇന്ത്യന്‍ സംസ്കാരം. ശുദ്ധവും ദിവ്യവുമായ ജ്ഞാനമുള്ള നിരവധി സന്യാസിമാര്‍ നമുക്കുണ്ട്.
ലോകം മുഴുവന്‍ അവരില്‍ നിന്നും പഠിക്കേണ്ടതുണ്ട്. അവരെ വിശ്വസിക്കേണ്ടത് അത്യാവശ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. അലഹബാദില്‍ നടന്ന സന്ന്യാസിമാരുടെ യോഗത്തിലാണ് കള്ളസന്ന്യാസിമാരുടെ പട്ടിക തയ്യാറാക്കിയത്. സംഘടന പുറത്തുവിട്ട ലിസ്റ്റില്‍ ആശാറാം ബാപ്പിവിനെയും ഗൂര്‍മീത് റാം റഹീമിനെയും കൂടാതെ സുഖ്വിന്ദര്‍ കൗര്‍ എന്ന രാധേ മാ, സച്ചിദാനന്ദ ഗിരി, ഓം ബാബ, നിര്‍മല്‍ ബാബ, ഇഛാധാരി ഭിമന്ദ്, സ്വാമി അസീമാനന്ദ, ഓം നമശിവായ് ബാബ, നാരായണ്‍ സായ്, റാംപാല്‍, മല്‍ഖാന്‍ സിംഗ് എന്നിവരെയാണ് കള്ളസന്ന്യാസിമാരായി പ്രഖ്യാപിച്ചത്.