ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ രൂപയുടെ തകർച്ച പിടിച്ചു നിർത്താമെന്ന് സുബ്രഹ്മണ്യൻ സ്വാമി
ഭോപ്പാൽ: രാജ്യത്തെ നോട്ടകളിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ രൂപയുടെ തകർച്ചയ്ക്ക് പരിഹാരമുണ്ടായേക്കുമെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി. മധ്യപ്രദേശിലെ കണ്ട്വയിൽ നടത്തിയ പ്രസംഗത്തിനിടെയാണ് സ്വാമിയുടെ പരാമർശം. ഇന്തോനേഷ്യൻ കറൻസിയിൽ ഗണേശ ഭഗവാന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ദില്ലിയിൽ ബിജെപിക്ക് ആദ്യ തിരിച്ചടി, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സഖ്യകക്ഷി, കോൺഗ്രസിന് പുതിയ കൂട്ട്
'പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ചോദ്യത്തിന് മറുപടി പറയേണ്ടത്. ഞാൻ അതിനെ അനുകൂലിക്കുന്നു. തടസ്സങ്ങൾ മാറ്റാൻ ഗണേശ ഭഗവാന് സാധിക്കും. രൂപയിൽ ലക്ഷ്മി ദേവിയുടെ ചിത്രം ഉൾപ്പെടുത്തിയാൽ രൂപയുടെ മൂല്യത്തകർച്ച മറികടക്കാൻ സാധിച്ചേക്കും. അിനെ ആരും മോശമായി കാണേണ്ടതില്ല'- എന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമിയുടെ മറുപടി.
സത്യം പറയാത്ത ചില മന്ത്രിമാരേയും സുഹൃത്തുക്കളെയുമാണ് സാമ്പത്തിക രംഗത്തെ വിഷയങ്ങളിൽ നരേന്ദ്രമോദി വിശ്വസിക്കുന്നതെന്ന് സുബ്രഹ്മണ്യൻ സ്വാമി നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ ജിഡിപി വളർച്ച 11 വർഷത്തിലെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിഡിപി 4.5 ശതമാനമായിരുന്നു
പൗരത്വ നിയമഭേദഗത ബില്ലിനെയും സുബ്രഹ്മണ്യൻ സ്വാമി അനുകൂലിച്ച് സംസാരിച്ചു. കോൺഗ്രസും മഹാത്മാ ഗാന്ധിയും പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 2003ൽ പാർലമെന്റിൽ മൻമോഹൻ സിംഗ് ഈ ആവശ്യം മുന്നോട്ട് വെച്ചു. ഇപ്പോൾ ഞങ്ങളിത് നടപ്പിലാക്കി. പാകിസ്താനിലെ മുസ്ലിങ്ങളോട് ഞങ്ങൾ അനീതി ചെയ്തുവെന്ന് അവർ ആരോപിക്കുന്നു. എന്ത് അനീതിയാണ് ഞങ്ങൾ ചെയ്തത്. പാകിസ്താനിലെ മുസ്ലീങ്ങൾ ഇന്ത്യയിലേക്ക് വരാൻ താൽപര്യപ്പെടുന്നില്ല. ഞങ്ങൾക്ക് അവരെ നിർബന്ധിക്കാൻ കഴിയില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. ഏകീകൃത സിവിൽ കോഡും ഉടൻ നടപ്പിലാക്കുമെന്നും സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു.