അഖിലേഷ് മിടുക്ക് തെളിയിച്ചാൽ ഭാവിയിൽ പരിഗണിക്കാമെന്ന് മായാവതി! എസ്പിക്ക് വൻ വെല്ലുവിളി
ലഖ്നൗ: കണക്കുകള്‍ ഏറെ കൂട്ടിയും കിഴിച്ചുമാണ് ബദ്ധവൈരികള്‍ ആണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് നില്ക്കാന് മായാവതിയും അഖിലേഷ് യാദവും തീരുമാനിച്ചത്. ശത്രുവിന്റെ ശത്രു മിത്രം എന്നതായിരുന്നു നിലപാട്. എന്നാല്‍ മായാവതിക്കോ അഖിലേഷിനോ വിചാരിച്ചതൊന്നും കിട്ടിയില്ല. എന്ന് മാത്രമല്ല നാണക്കേടുമായി.
ഇതോടെ മായാവതി അഖിലേഷിനെ ഒഴിവാക്കി കളംമാറ്റിച്ചവിട്ടാനുളള തയ്യാറെടുപ്പിലാണ്. പാര്‍ട്ടിക്കുള്ളിലെ അഴിച്ച് പണിക്കൊപ്പം തന്നെ സഖ്യത്തില്‍ നിന്നും തലയൂരുകയാണ് മായാവതി. എന്നാല്‍ സഖ്യത്തെ തള്ളിപ്പറയാൻ അഖിലേഷ് യാദവ് തയ്യാറല്ല. മാത്രമല്ല മായാവതിക്കൊപ്പം നിൽക്കുമെന്നും അഖിലേഷ് വ്യക്തമാക്കിയിരിക്കുന്നു.
കണക്കുകളെല്ലാം പിഴച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തറപറ്റിക്കാന്‍ എസ്പി-ബിഎസ്പി സഖ്യത്തിന് സാധിക്കും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുൻപുളള കണക്ക് കൂട്ടലുകള്‍. എക്സിറ്റ് പോളുകള്‍ അടക്കം മഹാഗഡ്ബന്ധന്റെ മുന്നേറ്റം പ്രവചിച്ചു. രാജ്യത്തെ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ഉളള യുപിയില്‍ ബിജെപി വീഴുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് തെറ്റി.
പൂജ്യത്തിൽ നിന്ന് പത്തിലേക്ക്
2014ലേതിനേക്കാള്‍ സീറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും 80ല്‍ 62 സീറ്റുകളും ബിജെപി തൂത്തുവാരി. അഖിലേഷിന്റെ എസ്പിക്ക് കഴിഞ്ഞ തവണത്തെ 5ല്‍ നിന്ന് അനങ്ങാനായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പൂജ്യമായിരുന്ന ബിഎസ്പി പത്തിലേക്ക് നേട്ടം ഉയര്‍ത്തി.
അഖിലേഷിനെ കൈവിട്ടു
പ്രവചനങ്ങളിലേത് പോലെ ഒരു അട്ടിമറിയും യുപിയില്‍ നടന്നില്ല. ഇതോടെ അഖിലേഷ് യാദവിനെ നൈസായി ഒഴിവാക്കാനാണ് മായാവതിയുടെ നീക്കം. 11 നിയമസഭാ സീറ്റുകളില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മഹാഗഡ്ബന്ധന് ആയിരിക്കില്ല മത്സരിക്കുക. പകരം ബിഎസ്പി തനിച്ച് മത്സരിക്കും.
മഹാസഖ്യത്തിന് മരണമണി
ഇതോടെ തത്വത്തില്‍ യുപിയിലെ മഹാസഖ്യം അവസാനിച്ചിരിക്കുകയാണ്. അഖിലേഷുമായുളള ബന്ധം തുടരുമെന്നും എന്നാല്‍ രാഷ്ട്രീയത്തില്‍ ഇനി രണ്ട് വഴിയാണ് എന്നും മായാവതി തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്പിയെ ഒപ്പം നിര്‍ത്തിയിട്ട് തിരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് നേട്ടമൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിഎസ്പി വിലയിരുത്തുന്നത്..
യാദവ വോട്ട് ചോർന്നു
എസ്പിയുടെ വോട്ട് ബാങ്കായ യാദവവരുടെ വോട്ടുകള്‍ പോലും ലഭിച്ചിട്ടില്ല. അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് അടക്കം ശക്തരായ സ്ഥാനാര്‍ത്ഥികള്‍ പലരും തോറ്റു. ഇപ്പോള്‍ സഖ്യത്തില്‍ നിന്ന് പിന്മാറുന്നതിന്റെ അര്‍ത്ഥം അത് എക്കാലത്തേക്കുമാണ് എന്നല്ലെന്നും മായാവതി സൂചിപ്പിക്കുന്നു.
ഭാവിയിൽ പരിഗണിക്കാം
ഭാവിയില്‍ എസ്പി മികച്ച മുന്നേറ്റം നടത്തുകയാണ് എങ്കില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഒരുമിച്ച് നില്‍ക്കുമെന്നും മായാവതി പറഞ്ഞു. എന്നാലിപ്പോള്‍ ഉപതെരഞ്ഞെടുപ്പിന് വേണ്ടി തനിച്ച് തയ്യാറെടുക്കാനാണ് മായാവതി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മായാവതിയുടെ തീരുമാനത്തെ കുറിച്ച് അറിയില്ല എന്നാണ് അഖിലേഷിന്റെ പ്രതികരണം
സഖ്യത്തെ തള്ളാതെ അഖിലേഷ്
മാത്രമല്ല സാമൂഹ്യ വിഷയങ്ങളില്‍ മായാവതിയും താനും ഒരുമിച്ച് പോരാടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. മഹാഗഡ്ബന്ധനെ തളളിപ്പറയാനും അഖിലേഷ് തയ്യാറായില്ല. ബിജെപിയുടെ പണക്കൊഴുപ്പും മാധ്യമ പ്രചാരണങ്ങളുമാണ് ഉത്തർ പ്രദേശിൽ എസ്പി-ബിഎസ്പി തിരിച്ചടിക്ക് കാരണം എന്നാണ് അഖിലേഷ് യാദവിന്റെ വിലയിരുത്തല്‍.
മത്സരം ഫെരാരിയുമായി
ഉത്തര്‍ പ്രദേശില്‍ നടന്നത് ഫെരാരിയും സൈക്കിളും തമ്മിലുളള മത്സരമായിരുന്നു. ഫെരാരി ജയിക്കുമെന്ന് എല്ലാവര്ക്കും അറിയാം. രാഷ്ട്രീയം പറഞ്ഞല്ല ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചത്. ടിവിയും ഫോണും അടക്കമുളള മാധ്യമങ്ങള്‍ വഴിയാണ് ബിജെപി മത്സരിച്ചത് എന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
തിരഞ്ഞെടുപ്പിൽ വെല്ലുവിളി
മഹാഗഡ്ബന്ധനിൽ നിന്നും മായാവതി പിന്മാറുന്നത് അഖിലേഷിനാണ് കൂടുതൽ തിരിച്ചടിയാവുക. മായാവതിക്ക് സീറ്റുയർത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ മറുവശത്ത് പരമ്പരാഗത വോട്ട് ബാങ്കായ യാദവർ എസ്പിയെ കൈ വിട്ട് കഴിഞ്ഞു. ബിഎസ്പി ഒപ്പമുളളത് കൊണ്ടാണ് അഞ്ച് സീറ്റിലെങ്കിലും വിജയിക്കാൻ സാധിച്ചത്. ഇനി നിയമസഭാ ഉപതിരഞ്ഞെടുപ്പ് തനിച്ച് നേരിടുക എന്നത് ഈ സാഹചര്യത്തിൽ എസ്പിക്ക് വൻ വെല്ലുവിളിയായേക്കും
കേരളം നമ്പർ വൺ എന്ന് വെറുതെ പറഞ്ഞാൽ പോര, പുര കത്തുമ്പോൾ ഫേസ്ബുക്കിൽ വാഴ വെട്ടി കെ സുരേന്ദ്രൻ
"തെളിവെടുക്ക് ,തെളിവെടുക്ക് " എന്നലറാതിരിക്ക്.. വിനായകനെതിരെ ദീപ നിശാന്ത്, പോസ്റ്റ് വൈറൽ!