'പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന് രാഹുൽ പറഞ്ഞു'! സോണിയയേയും രാഹുലിനേയും പ്രതിക്കൂട്ടിലാക്കി ബിജെപി!
ദില്ലി: ഫേസ്ബുക്കിലെ വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെ തിരിച്ചടിച്ച് ബിജെപി. ബിജെപി നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്ക് നേരെ ഫേസ്ബുക്ക് കണ്ണടച്ചെന്ന റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചിരുന്നു. അന്വേഷണവും നടപടിയും ആവശ്യപ്പെട്ടാണ് കത്ത്.
ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്ത് വന്നിരിക്കുകയാണ്. സോണിയാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഉന്നമിട്ടാണ് ബിജെപിയുടെ ആക്രമണം.
സോണിയാ ഗാന്ധി പറഞ്ഞത്
വിദ്വേഷ പ്രസംഗങ്ങൾ കോൺഗ്രസ് നേതാക്കളും നടത്തുന്നുണ്ടെന്നാണ് ബിജെപിയുടെ വാദം. കോണ്‍ഗ്രസിന്റെ അധ്യക്ഷയായ സോണിയാ ഗാന്ധിയും മുന്‍ അധ്യക്ഷനായ രാഹുല്‍ ഗാന്ധിയും വിദ്വേഷ പ്രസംഗങ്ങള്‍ മുന്‍ കാലത്ത് പല സന്ദര്‍ഭങ്ങളിലും നടത്തിയിട്ടുളളതാണ് എന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. സോണിയാ ഗാന്ധി ഒരിക്കല്‍ പറഞ്ഞത് ഇത് മരിക്കുകയോ ജീവിക്കുകയോ ചെയ്യുന്ന പോരാട്ടമാണ് എന്നാണ്.
പ്രധാനമന്ത്രിയെ ജനം തല്ലുമെന്ന്
രാഹുല്‍ ഗാന്ധി പറഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുജനം വടി കൊണ്ട് തല്ലും എന്നാണെന്നും രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇവയൊന്നും വിദ്വേഷ പ്രസംഗങ്ങള്‍ അല്ലേ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിക്കണം എന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ദില്ലി തിരഞ്ഞെടുപ്പ് കാലത്താണ് സോണിയയും രാഹുലും പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയത്.
Recommended Video
രാഷ്ട്രീയ അടിത്തറ തകര്‍ന്ന് പോയ ആളുകള്‍
തന്റെ വഴിയേ വരാത്തവരെല്ലാവരും തന്നെ ബിജെപിക്കും ആര്‍എസ്എസിനും അടിപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. അതായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. രാഷ്ട്രീയ അടിത്തറ തകര്‍ന്ന് പോയ ആളുകള്‍ ഇത്തരം പ്ളാറ്റ്ഫോമുകളിലെ സംവാദങ്ങളില്‍ മേല്‍ക്കൈയുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി.
നടപടിയെടുക്കാതെ കണ്ണടച്ചു
ഏത് ആശയത്തില്‍ വിശ്വസിക്കുന്നവരാണ് എങ്കിലും അവര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുളള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ഫേസ്ബുക്ക് ഇന്ത്യ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ കണ്ണടച്ചു എന്ന വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിന് പിറകേയാണ് കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ പോര് തുടങ്ങിയത്.
ബിജെപിയെ സഹായിക്കുന്നു
ഫേസ്ബുക്ക് തിരഞ്ഞെടുപ്പ് സമയത്തടക്കം ബിജെപിയെ സഹായിക്കുകയാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ ബിജെപിയെ പിന്തുണയ്ക്കുന്ന നൂറുകണക്കിന് ആളുകളുടെ പേജുകളാണ് ഫേസ്ബുക്ക് നീക്കം ചെയ്തത് എന്ന് രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. പൊതു മാധ്യമം ആണെങ്കില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവരുടെ കാഴ്ചപ്പാടുകള്‍ അതിലൂടെ അവതരിപ്പിക്കാനുളള അവകാശമുണ്ട് എന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
അക്രമത്തിന് പ്രേരിപ്പിക്കൽ
രാജ്യത്തെ തൊഴിലില്ലായ്മ എന്ന പ്രശ്നം ഇല്ലാതാക്കിയില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുവാക്കള്‍ വടി കൊണ്ട് അടിക്കും എന്നുളള രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം അക്രമത്തിന് പ്രേരിപ്പിക്കലിനുളള മികച്ച ഉദാഹരണം ആണെന്നും മന്ത്രി പറഞ്ഞു. വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ഇന്ത്യയില്‍ ഫേസ്ബുക്കിനേയും വാട്സ്ആപ്പിനേയും നിയന്ത്രിക്കുന്നത് ആര്‍എസ്എസും ബിജെപിയും ആണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.