15 കിലോ സ്വര്‍ണം,കോടികളുടെ പണക്കെട്ട്, ശശികല കുടുംബത്തിലെ റെയ്ഡിൽ കണ്ടെത്തിയത് കണക്കില്ലാത്ത സ്വത്ത്
ചെന്നൈ: ജയലളിതയുടെ മരണത്തിന് ശേഷം ശശികല നയിക്കുന്ന മന്നാര്‍ഗുഡി മാഫിയ കനത്ത വെല്ലുവിളികളാണ് നേരിടുന്നത്. കയ്യടിക്കി വെച്ചിരുന്ന സംസ്ഥാന ഭരണം പോയി. ചിന്നമ്മ ശശികലയാകട്ടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിക്കുള്ളിലുമായി. സര്‍ക്കാരിനെ താഴെ വീഴ്ത്തി അധികാരം തിരികെ പിടിക്കാനുള്ള ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല.
കൂനിന്മേല്‍ കുരു എന്നത് പോലെയാണ് ശശികലയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി റെയ്ഡ് നടത്തുന്നു. ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പഴനിസ്വാമി സര്‍ക്കാരിന് വേണ്ടി രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്ന് ശശികല പക്ഷം ആരോപിക്കുന്നു.എന്തായാലും റെയ്ഡില്‍ കോടികളുടെ മുതല്‍ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മഞ്ജുവും കാവ്യയുടെ ജോലിക്കാരനും പോട്ടെ.. ദിലീപിന് എതിരെ പുതിയ ആളെ ഇറക്കി അന്വേഷണ സംഘം!
15 കിലോ സ്വർണം, അഞ്ചരക്കോടി രൂപ
ശശികലയുടേയും മന്നാര്‍ഗുഡി മാഫിയയിലെ മറ്റുള്ളവരുടേയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നത്. കോടികളുടെ അനധികൃത സമ്പാദ്യം റെയ്ഡിലൂടെ പിടിച്ചെടുത്തതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. റെയ്ഡില്‍ ഇതുവരെ 15 കിലോ സ്വര്‍ണവും അഞ്ചരക്കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. ആയിരം കോടി രൂപയോളം മതിപ്പ് വരുന്ന ഭൂമിയിടപാട് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
കോടികളുടെ അനധികൃത സ്വത്ത്
അന്വേഷണ വിധേയമായി 150ഓളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല കടലാസ് കമ്പനികളുടെ പേരില്‍ 150 കോടി രൂപയ്ക്ക് ഭൂമി വാങ്ങിയതിന്റെ രേഖകളും റെയ്ഡില്‍ പിടിച്ചെടുത്തിരിക്കുന്നു. ശശികലയും കുടുംബവുമായി ബന്ധപ്പെട്ട നാല്‍പ്പതോളം ഇടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
വജ്രങ്ങളും സ്വിസ് വാച്ചുകളും
ശശികലയുടെ സഹോദരന്‍ വി ദിവാകരന്റെ ഉടമസ്ഥതയിലുള്ള കോളേജിലെ ഹോസ്റ്റല്‍ മുറികളില്‍ നിന്നും വജ്രങ്ങളും സ്വിസ് വാച്ചുകളും മറ്റും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. മന്നാര്‍ഗുഡിയിലെ സുന്ദര കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സെങ്കമല തായാര്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് വിമന്‍സ് കോളേജിന്റെ ഹോസ്റ്റലിലായിരുന്നു വിലകൂടിയ വസ്തുക്കള്‍ ഒളിച്ച് വെച്ചിരുന്നത്.
ഓപ്പറേഷന്‍ ക്ലീന്‍ ബ്ലാക്ക് മണി
പരിശോധന നടത്തുന്ന ആദായ നികുതി വകുപ്പ് സംഘം ഇതുവരെ രണ്ട് റിപ്പോര്‍ട്ടുകള്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ജയ ടിവി ഓഫീസിലും എഐഎഡിഎംകെ മുഖപത്രം നമതു എംജിആറിന്റെ ഓഫീസിലുമാണ് ആദ്യം മിന്നല്‍ പരിശോധന നടന്നത്. ഓപ്പറേഷന്‍ ക്ലീന്‍ ബ്ലാക്ക് മണിയുടെ ഭാഗമായാണ് പരിശോധന എന്നാണ് വിശദീകരണം.
ഇത് രാഷ്ട്രീയ പ്രതികാരം
ശശികലയും കുടുംബവുമായി ബന്ധമുള്ള പുതുച്ചേരി, കര്‍ണാടക, ദില്ലി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. പത്ത് സംഘങ്ങളായാണ് തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടക്കുന്നത്. തന്നെയും ശശികലയേയും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് റെയ്ഡ് എന്ന് ടിടിവി ദിനകരന്‍ പ്രതികരിച്ചിട്ടുണ്ട്.