സ്വയം വിമർശനവുമായി വരുൺ ഗാന്ധി; 29-ാം വയസ്സിൽ എംപി ആകാൻ സാധിച്ചത് എന്തുകൊണ്ട്? കാരണം ഇതാണ്...
ലക്നൗ: 'ഗന്ധി' എന്ന കുടുംബപ്പേര് ഇല്ലായിരുന്നെങ്കിൽ ഇരുപത്തൊമ്പതാം വയസ്സിൽ താൻ എംപി ആകുമായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ബിജെപി വരുൺ ഗാന്ധി. സ്വയം വിമർശനമായി കൂടിയാണ് വരുൺ ഗാന്ധി ഇക്കാര്യം പറഞ്ഞത്. ഞാൻ വരുൺ ദത്തയോ, വരുൺ ഘോഷോ, വരുൺ ഖാനോ ആയിരുന്നെങ്കിൽ എംപി ആകുമായിരുന്നില്ല. ഒരു വേർതിരിവും തീർക്കാത്ത ഇന്ത്യയെയാണ് താൻ കാണാൻ ആഗ്രഹിക്കുന്നത്. പേരിനെ മാറ്റി നിർത്തി എല്ലാ പൗരനും തുല്ല്യ പ്രാധാന്യം നൽകുന്ന ഇന്ത്യയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹട്ടിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് വരുൺ ഗാന്ധി ഇക്കാര്യം പറഞ്ഞത്.
തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മാത്രമല്ല, ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധി ജനങ്ങളുടെ താത്പര്യത്തിനൊത്ത് പ്രവർത്തിക്കുന്നില്ലെങ്കിൽ പദവിയിൽ നിന്ന് പുറത്താക്കാനുള്ള അവകാശം കൂടി ജനങ്ങളിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിൽ ജനപ്രതിനിധികൾക്കെതിരെ വികാരം ഉയർന്നാൽ ഒരു പെറ്റീഷൻ വരികയും, ഒരു ലക്ഷത്തിലധികം പേർ അതിൽ ഒപ്പുവെക്കുകയും ചെയ്താൽ ബ്രിട്ടൻ പാർലമെന്റ് ആ ജനപ്രതിനിധിയുടെ അംഗത്വം പുന:പരിശോധിക്കുമെന്നും വരുൺ ഗാന്ധി നേരത്തെ ചൂണ്ടിക്കാട്ടി. ഇനിടെ ക്രിക്കറ്റ്, സിനിമ, ബിസിനസ് അങ്ങിനെ എന്തിലായാലും എല്ലാ വാതിലുകളും സാധാരണക്കാരന് മുന്നിൽ അടഞ്ഞ് കിടക്കുകയാണെന്ന് വരുൺ ഗാന്ധി അഭിപ്രായപ്പെട്ടു.
പ്രൈവറ്റ് മെമ്പർ ബിൽ
തിരഞ്ഞെടുക്കപ്പെട്ടതിന് രണ്ട് വർഷങ്ങൾക്ക് ശേഷം വോട്ട് ചെയ്ത ജനങ്ങളിൽ 75 ശതമാനം പേർ ആ ജനപ്രതിനിധിക്കെതിരെ നിലപാട് സ്വീകരിക്കുന്നുവെങ്കിൽ ആ എംപിയെ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് നിർദേശിക്കുന്ന ഭരണഘടനാ ഭേദഗതിക്കായി വരുൺ ഗാന്ധി നേരത്തെ വാദിച്ചിരുന്നു. പ്രൈവറ്റ് മെമ്പർ ബില്ലും വരുൺഗാന്ധി ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. 1951ലെ ജനപ്രാതിനിധ്യം നിയമത്തിൽ ഭേദഗതി വരുത്താനായിരുന്നു ബിൽ.
ഗാന്ധി കുടുംബത്തിൽ നിന്നുള്ള ബിജെപി നേതാവ്
ഗാന്ധി കുടുംബത്തിൽ നിന്നുള്ള ബിജെപി എംപിയാണ് വരുൺ ഗാന്ധി. 2009 ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്നാണ് ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചത്. അന്തരിച്ച രാഷ്ട്രീയനേതാവ് സഞ്ജയ് ഗാന്ധിയുടേയും മേനകാ ഗാന്ധിയുടേയും മകനാണ് വ രുൺ ഗാന്ധി. ബിജെപി നേതാവായ വരുൺ ഗാന്ധി കോൺഗ്രസിലേക്ക് ചെക്കേറുന്നു എന്ന വാർത്തയും മുമ്പ് വന്നിരുന്നു. 2015 ല്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് മുതല്‍ അമിത് ഷാ വരുണെ ക്രമേണ അകറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു എന്ന അരോപണത്തിന് പിന്നാലെയാണ് കോൺഗ്രസിലേക്ക് ചെക്കേറുന്നു എന്ന ഗോസിപ്പുകളും ഉണ്ടായിരുന്നത്.
സ്ഥാനാർത്ഥി നിർണ്ണയത്തിലും തഴഞ്ഞു
യുപി നിയമസഭാ തിരഞ്ഞെടുപ്പിലും വരുണിന് കാര്യമായ റോളുണ്ടായിരുന്നില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം വരുണുമായി ബിജെപി നേതൃത്വം ആലോചിച്ചില്ല. ഇതോടെയാണ് ഇനി ബിജെപിയില്‍ തുടര്‍ന്നിട്ട് കാര്യമില്ല എന്ന ചിന്തയിലേക്ക് വരുണ്‍ എത്തിയത് എന്നായിരുന്നു വാർത്തകൾ വന്നത്. 1983 ലാണ് വരുൺ ഗാന്ധിയുടെ മാതാവ് മനേക ഗാന്ധി കോണ്‍ഗ്രസ് വിട്ട് സഞ്ജയ് വിചാര്‍ മഞ്ച് രൂപവത്കരിച്ചത്. പിന്നീട് അവര്‍ ജനതാദളിലും അതിന് ശേഷം ബിജെപി പാളയത്തിലും എത്തുകയായിരുന്നു.
വരുണിനെ നിഷ്പ്രഭമാക്കിയത് യോഗി ആദിത്യനാഥ്
ഉത്തര്‍ പ്രദേശില്‍ വരുണിനെ നിഷ്പ്രഭനാക്കിയാണ് യോഗി ആദിത്യനാഥ് ബിജെപിയിലെ എതിരില്ലാത്ത നേതാവായത്. ഉത്തര്‍ പ്രദേശിലെ ബിജെപിയുടെ മുഖമാകാന്‍ വരുണ്‍ കിണഞ്ഞ് പരിശ്രമിച്ചുവെങ്കിലും ഒന്നും ഫലവത്തായിയിരുന്നില്ല. 2009ല്‍ വിദ്വേഷ പ്രസംഗമടക്കം നടത്തി ജയിലില്‍ പോകുക വരെ ഉണ്ടായി വരുണ്‍. പക്ഷേ യോഗിയുടെ നിഴലില്‍ ഒതുങ്ങിപ്പോകാനായിരുന്നു അടുത്ത കാലത്തായി വരുണിന്റെ വിധി. നിരാശനായ വരുണിന്റെ ബിജെപി വിടണമെന്ന തീരുമാനത്തെ അമ്മ മേനക ഗാന്ധി ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.
ഹണിട്രാപ്പിലും കുടുങ്ങി
അതേസമയം നെഹ്‌റു കുടുംബാംഗവും ബിജെപി നേതാവും ആയ വരുണ്‍ ഗാന്ധി ഹണി ടാപ്പില്‍ പെട്ടു എന്നും പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കി എന്നുമുള്ള ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു. ആരോപണങ്ങളെല്ലാം തന്നെ വരുൺ ഗാന്ധി നിഷേധിക്കുകയും ചെയ്തിരുന്നു. വരുണ്‍ ഗാന്ധിയുടേതെന്ന പേരില്‍ ഒട്ടേറെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. കാഴ്ചയ്ക്ക് വരുണ്‍ ഗാന്ധിയെ പോലെ തന്നെ ഇരിക്കുന്ന ആള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. എന്നാല്‍ ഇത് വരുണ്‍ ഗാന്ധിയാണോ എന്ന കാര്യത്തില്‍ യാതൊരു സ്ഥിരീകരണവും ഉണ്ടായിരുന്നില്ല.
എല്ലാത്തിനും പിറകിൽ അഭിഷേക് വർമ്മ
എഡ്മണ്ട് അലന്‍ എന്ന് അമേരിക്കന്‍ അഭിഭാഷകനാണ് വരുണ്‍ ഗാന്ധിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഈ വിഷയത്തില്‍ എഡ്മണ്ട് പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയും ചെയ്തു. ഇതോടെയാണ് സംഗതി വിവാദമായത്. വിവാദ ആയുധ ഇടപാടുകാരനാണ് അഭിഷേക് വര്‍മ. ഈ അഭിഷേക് വര്‍മയാണ് വരുണ്‍ ഗാന്ധിയെ വിദേശ വനിതകളെ ഉപയോഗിച്ച് ഹണി ട്രാപ്പില്‍ പെടുത്തിയത് എന്നായിരുന്നു ആരോപണം. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ലൈംഗികത്തൊഴിലാളികളെ ഉപയോഗിച്ച് അഭിഷേക് വര്‍മ വരുണ്‍ ഗാന്ധിയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി എന്നാണ് ആക്ഷേപം. നഗ്ന ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു ഇതെന്നും ആരോപിക്കപ്പെടുന്നു.