'നരേന്ദ്ര മോദിയോടുള്ള ഭയവും വെറുപ്പും പ്രകടിപ്പിക്കുന്ന പ്രതികരണം'; ഖാർഗെയ്ക്കെതിരെ അമിത് ഷാ
ഡൽഹി: എ ഐ സി സി അധ്യക്ഷൻ മല്ലികർജ്ജുൻ ഖാർഗെയ്ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തന്റെ ആരോഗ്യകാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനാവശ്യമായി ഖാർഗെ വലിച്ചിഴയ്ക്കുകയാണെന്ന് അമിത് ഷാ വിമർശിച്ചു. നരേന്ദ്ര മോദിയോടുള്ള ഭയവും വിദ്വേഷവുമാണ് ജമ്മുവിൽ ഖാർഗെ നടത്തിയ പരാമർശങ്ങളിൽ പ്രകടമായതെന്നും അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കഴിഞ്ഞ ദിവസം ഖാർഗെയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടർന്ന് അൽപനേരം വിശ്രമിച്ച് തിരിച്ചെത്തിയ അദ്ദേഹം മോദിയെ ഭരണത്തിൽ നിന്നും താഴെയിറക്കാതെ താൻ മരിക്കില്ലെന്ന് പ്രതികരിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമർശനം
' കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ തന്റെ പാർട്ടിയിലെ നേതാക്കളെ പോലും മറികടന്ന് കൊണ്ട് അരോചകവും അപമാനകരവുമായ പ്രതികരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭരണത്തിൽ നിന്നും താഴെ ഇറക്കുന്നത് വരെ താൻ മരിക്കില്ലെന്ന് പറഞ്ഞ് മോദിയെ അനാവശ്യമായി അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളിലേക്ക് വലിച്ചിഴച്ചു. കോൺഗ്രസുകാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് എത്രമാത്രം വെറുപ്പും ഭയവും ഉണ്ടെന്ന് കാണിക്കുന്നതാണ് ഈ പ്രതികരണം.
അദ്ദേഹത്തിന്റെ ആരോഗ്യകാരത്തിൽ മോദിയും ഞങ്ങളും പ്രാർത്ഥിക്കുന്നുണ്ട്. അദ്ദേഹം ഇനിയും കൂടുതൽ കാലം ജീവിക്കണം. 2047 ൽ വികസിത ഭാരതം എന്ന സ്വപ്നം കാണാൻ സാധിക്കുന്നത് വരെ അദ്ദേഹത്തിന് ജീവിക്കാൻ സാധിക്കട്ടെ', അമിത് ഷാ എക്സിൽ കുറിച്ചു.

ജമ്മു കാശ്മീരിൽ സംസാരിക്കുന്നതിനിടെ ഖാർഗെയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിന് ചൂട് കാരണമാണ് ബുദ്ധിമുട്ട് ഉണ്ടായതെന്നും രക്തസമ്മർദ്ദം കുറഞ്ഞതല്ലാതെ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും പിന്നീട് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനാൽ രാംനഗറിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നില്ല.
അതിനിടെ ജമ്മു കാശ്മീരിൽ പ്രചരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ. ഒക്ടോബർ ഒന്നിനാണ് ജമ്മുവിൽ മൂന്നാം ഘട്ട വോട്ടെടുപ്പ്. 40 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുവിലെ ജമ്മു, ഉധംപൂർ, സാംബ, കത്വ വടക്കൻ കശ്മീരിലെ ബാരാമുള്ള, ബന്ദിപ്പോര, കുപ്‌വാര എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്. സംസ്ഥാന പദവി റദ്ദ് ചെയ്തതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മുകാശ്മീരിൽ നടക്കാനിരിക്കുന്നത്. ഒക്ടോബർ എട്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.












Click it and Unblock the Notifications