'അത് പരസ്പര സമ്മതത്തോടെയുള്ള ബന്ധം' പീഡനാരോപണം തള്ളി എംജെ അക്ബർ, സംഭവം വിവരിച്ച് മാധ്യമപ്രവർത്തക
ദില്ലി: മാധ്യമപ്രവർത്തകയുടെ പീഡനാരോപണം തള്ളിക്കളഞ്ഞ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എംജെ അക്ബർ. താൻ മാധ്യമപ്രവർത്തകയെ പീഡിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ എംജെ അക്ബർ അവരുമായി ഉണ്ടായിരുന്നത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകയുടെ ആരോപണം കള്ളമാണെന്നുമാണ് എംജെ അക്ബറിന്റെ വിശദീകരണം. എംജെ അക്ബറും ഭാര്യ മല്ലികയുമാണ് മാധ്യമപ്രവർത്തകയുടെ ആരോപണം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്. ഇരുവരെയും ഉദ്ധരിച്ച് വാർത്താ ഏജന്‍സി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. 23 വർഷം മുമ്പ് എംജെ അക്ബര്‍ മാനഭംഗത്തിന് ഇരയാക്കിയെന്നാണ് മാധ്യമപ്രവർത്തകയുടെ ആരോപണം.
വാഷിംഗ്ടൺ പോസ്റ്റിൽ എഴുതിയ ലേഖനത്തിലാണ് പ്രമുഖ മാധ്യമത്തിലെ ബിസിനസ് എഡിറ്ററായ വനിത പല്ലവി ഗോഗോയിയാണ് എംജെ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്. ഏഷ്യൻ ഏജിൽ ജോലി ചെയ്തിരുന്ന സമയത്തെ സംഭവത്തെക്കുറിച്ചാണ് എംജെ അക്ബറിനെതിരെ ഏറ്റവും ഒടുവിൽ ഉയർന്ന ലൈംഗികാരോപണം. 22 വയസ് പ്രായമുള്ളപ്പോഴാണ് ഏഷ്യൻ ഏജിൽ താന്‍ മാധ്യമപ്രവർത്തകയായി ജോലിയിൽ പ്രവേശിക്കുന്നതെന്നും ജോലിയുടെ ഭാഗമായി ജയ്പൂരിലേക്ക് പോയപ്പോൾ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ച് പീഢിപ്പിച്ചുവെന്നാണ് എംജെ അക്ബറിനെതിരെയുള്ള പ്രധാന ആരോപണം.
അന്ന് നടന്ന സംഭവം പോലീസിൽ അറിയിക്കാൻ ധൈര്യമുണ്ടായിരുന്നില്ലെന്നും അവർ കുറിക്കുന്നു. സുഹൃത്തുക്കളുമായി ഈ സംഭവം പങ്കുവെച്ചപ്പോൾ അ വരിൽ പലർക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഗോഗോയ് കുറിക്കുന്നു. മറ്റ് സഹപ്രവർത്തകരോട് സംസാരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നുവെന്നും ലണ്ടനിലെ ഓഫീസിൽ വച്ച് തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും ഇത് സഹിക്കാന്‍ കഴിയാതെ രാജിവെച്ച് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്.
എന്നാൽ ഈ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് എംജെ അക്ബർ രംഗത്തെത്തിയത്. അക്ബറിനെതിരെ വ്യാപകമായി ആരോപണമുയർന്ന സാഹചര്യത്തിലാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്നും അവർ പറയുന്നു. മീടൂ ക്യാമ്പെയിനിൽ വ്യാപകമായി ലൈംഗിക ആരോപണമുയർന്നതോടെ എംജെ അക്ബർ രാജിവെച്ചിരുന്നെങ്കിലും ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ അപകീർത്തിക്കേസുമായി മുന്നോട്ടുപോകുകയായിരുന്നു.