പ്രധാനമന്ത്രിയെ തീരുമാനിക്കാനുളളതായിരുന്നില്ല, ഭാരത് ജോഡോ യാത്രയിൽ ചേരാത്ത പാർട്ടികളോട് ഒമർ അബ്ദുളള
കശ്മീരില്‍ വെച്ച് ഒമര്‍ അബ്ദുളള ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം ചേര്‍ന്നിരുന്നു.
ദില്ലി: രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയോട് പല പ്രതിപക്ഷ പാര്‍ട്ടികളും മുഖം തിരിച്ചതില്‍ അതൃപ്തി പരസ്യമാക്കി ജമ്മു ആന്‍ഡ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുളള. ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം ചേരേണ്ടതില്ലെന്ന് എന്തുകൊണ്ട് തീരുമാനിച്ചുവെന്ന് ആ പ്രതിപക്ഷ പാര്‍ട്ടികള്‍ ആലോചിക്കേണ്ടതുണ്ടെന്ന് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒമര്‍ അബ്ദുളള പറഞ്ഞു.
ഭാരത് ജോഡോ യാത്ര പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുളളതോ തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുളളതോ ആയിരുന്നില്ല. രാജ്യത്തെ കുറിച്ച് ഒരു തരത്തില്‍ മാത്രമല്ല ചിന്തിക്കാനാവുക എന്നുളള സന്ദേശം നല്‍കുന്ന യാത്ര ആയിരുന്നു അത്, ഒമര്‍ അബ്ദുളള പറഞ്ഞു. ബിജെപിയെ എതിര്‍ക്കുന്നുവെന്നും എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നുവെന്നും പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഐക്യത്തെ കുറിച്ചുളള സന്ദേശം നല്‍കുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്ന് വിട്ട് നിന്നു എന്നുളളത് അത്ഭുതപ്പെടുത്തുന്നതാണെന്നും ഒമര്‍ അബ്ദുളള കൂട്ടിച്ചേര്‍ത്തു.
അമ്പരപ്പിച്ച് ഖത്തര്‍; ഖജനാവ് നിറഞ്ഞുകവിഞ്ഞു!! ഡിസംബറില്‍ മാത്രം 2820 കോടി മിച്ചം, നാലാം സ്ഥാനം
ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും താനത് പ്രതീക്ഷിക്കുന്നു. എന്നാല്‍ തന്റെ ചില രാഷ്ട്രീയ സുഹൃത്തുക്കളും ചില യുവനേതാക്കളും വിട്ട് നിന്നത് തന്നെ അങ്ങേയറ്റം നിരാശപ്പെടുത്തി. ഭാരത് ജോഡോ യാത്ര മുന്നോട്ട് വെച്ച സന്ദേശത്തെ തനിക്ക് വ്യക്തിപരമായ ഉള്‍ക്കൊള്ളാന്‍ സാധിച്ചു. അതുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഗുപ്കര്‍ സഖ്യത്തിന്റെ ഭാഗമല്ലാതിരുന്നിട്ട് കൂടിയും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാന്‍ തീരുമാനിച്ചത് എന്നും ഒമര്‍ അബ്ദുളള വ്യക്തമാക്കി.
രാഷ്ട്രീയം എന്ന് പറയുന്നത് സഖ്യങ്ങള്‍ മാത്രമല്ല. അത് ഒരു വ്യക്തിയോ പാര്‍ട്ടിയോ എന്തിന് വേണ്ടി നിലകൊള്ളുന്നു എന്നത് സംബന്ധിച്ച് കൂടിയുളളതാണ്. ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചത് രാജ്യത്തിന്റെ ഒരുമയ്ക്ക് വേണ്ടിയാണ്. രാജ്യം ഭരിക്കുന്നവര്‍ പ്രചരിപ്പിക്കുന്നതിന് വിരുദ്ധമായൊരു സന്ദേശം കൊടുക്കുന്നതിന് വേണ്ടിയാണ്. അത് തനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. അതുകൊണ്ടാണ് യാത്രയില്‍ പങ്കെടുക്കണമെന്ന് തീരുമാനിച്ചത്, ഒമര്‍ അബ്ദുളള പറഞ്ഞു.